പിണറായിക്കും കീഴടങ്ങേണ്ടിവരും; ഫാസിസ്റ്റ് രീതിയിലുള്ള സര്‍ക്കാരിനോട് സമാധാനത്തിന്റെ പാതയിലാണ് ബി.ജെ.പിയുടെ സമരം; കേവലം പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല, ഇതൊരു ജനമുന്നേറ്റമാണ്; സി.കെ പദ്മനാഭന്‍

പിണറായി വിജയനെക്കാള്‍ കരുത്തനായ കെ. കരുണാകരനായിരുന്നു അന്ന് നിലയ്ക്കല്‍ സമരകാലത്ത് മുഖ്യമന്ത്രി. സമരത്തിന് ഇന്നത്തെ അത്രയും ജനകീയ പങ്കാളിത്തവുമുണ്ടായില്ല. എന്നിട്ടും ഭരണാധികാരികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു എന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പദ്മനാഭന്‍. രു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സി.കെ പദ്മനാഭന്റെ പ്രതികരണം.
ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്നത് സവിശേഷമായസമരമാണ്. ഈ സമരത്തില്‍ പങ്കെടുക്കുന്നത് ഒരു സൗഭാഗ്യമാണ്. കേവലം പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല, ഇതൊരു ജനമുന്നേറ്റമാണ് എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ഇത്രയും ജനകീയ പങ്കാളിത്തമുള്ള സമരം നടക്കുമ്പോള്‍ അതിന്റെ നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. അത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവര്‍ സമരം ചെയ്‌തോട്ടെ, ഞങ്ങള്‍ ചര്‍ച്ച നടത്താനൊന്നും തയ്യാറല്ല എന്ന നിലപാട് ധാര്‍ഷ്ട്യമാണ്. അധിക്ഷേപാര്‍ഹമാണ്. ധിക്കാരപരമാണ്. പ്രതിപക്ഷ
എം.എല്‍.എമാരോട് പോലും ചര്‍ച്ചയില്ല എന്നത് അസഹിഷ്ണുതയുടെ സമീപനമാണ്. മുഖ്യമന്ത്രിയുടെ പാര്‍ട്ടി പ്രതിപക്ഷത്തിരുന്ന സമയത്ത് എത്രയെത്ര സമരങ്ങള്‍ നടത്തി. അവയില്‍ പലതും ജനങ്ങളെ ദ്രോഹിച്ച അക്രമ സമരങ്ങളായിരുന്നു. അനാവശ്യമായാണ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. അങ്ങേയറ്റത്തെ ഹീനമായ നടപടി. ശബരിമലയില്‍ പോകുന്ന അയ്യപ്പന്മാര്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന് പകരം യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്ത് പിന്നീട് ഉള്ളതും ഇല്ലാത്തതുമായ കേസുകള്‍ അദ്ദേഹത്തിന്റെ തലയില്‍ വച്ചുകൊടുക്കുകയാണ് ചെയ്തത്.
ഫാസിസ്റ്റ് രീതിയിലുള്ള സര്‍ക്കാരിനോട് സമാധാനത്തിന്റെ പാതയിലാണ് ബി.ജെ.പിയുടെ സമരം. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് താഴെയാണ് ഈ സമരം. ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാരിന് ജനഹിതത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവരും. ജനങ്ങളെ അടക്കി ഭരിച്ച പല ഭരണാധികാരികള്‍ക്കും പിന്നീട് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. നിരാഹാരവും മന്ത്രിമാര്‍ക്കെതിരെ പ്രകടനം നടത്തുന്ന സമരവും ബി.ജെ.പി തുടരും. വേണ്ടസമയത്ത് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും.
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരം കാണാറുണ്ട്. അത് സ്വാഭാവികമാണ്. ഒരു ജനാധിപത്യ സമ്പ്രദായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഇത് നേരിടേണ്ടിവരും. അത് ഭരണകൂടങ്ങള്‍ക്കുള്ള ജനങ്ങളുടെ മുന്നറിയിപ്പാണ്. അതിന്റെ മൂല്യം കൃത്യമായി മനസിലാക്കി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഭരണവര്‍ഗ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണം. എന്തെങ്കിലും മുടന്തന്‍ ന്യായം പറഞ്ഞ് ഭരിച്ചവര്‍ ന്യായീകരിക്കുന്നതില്‍ കാര്യമില്ല. കുറേക്കൂടി സത്യസന്ധമായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. ജനങ്ങളാണ് പരമാധികാരി എന്ന ബോധം അധികാരത്തിലിരിക്കുന്നവര്‍ക്ക് വേണം. ഇല്ലെങ്കില്‍ ജനങ്ങളുടെ തിരിച്ചടി നേരിടേണ്ടി വരും എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം സെക്രട്ടറിയറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് മുന്‍പില്‍ തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരുടെ ആത്മഹത്യ ശ്രമം നിർഭാഗ്യകരമെന്ന് സി കെ പദ്മനാഭൻ പ്രതികരിച്ചു. മുറിവേറ്റ ഹൃദയവും വിശ്വാസവുമായാണ് കേരളത്തിലെ അയ്യപ്പ ഭക്തന്മാർ ജീവിക്കുന്നത്. അയ്യപ്പ ഭക്തന്മാരുടെ കുടുംബങ്ങൾ അസ്വസ്ഥരാണ്. ഈ ഗവണ്മെന്റ് സമരത്തോട് കാണിക്കുന്ന നിലപാട്, ശബരിമല ആചാരങ്ങളെ തകർക്കാൻ വേണ്ടി ശ്രമിക്കുന്ന ബോധപൂർവമായ ശ്രമങ്ങൾ എന്നിവയിൽ അയ്യപ്പ ഭക്തന്മാർ ആത്മഹൂതിക്ക് തയ്യാറാണ് എന്നുള്ളതിന് തെളിവാണ് ഈ ആത്മഹത്യ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടു കൂടി സമരപന്തലിന്റെ എതിര്‍ ഭാഗത്ത് റോഡരികില്‍ നിന്ന് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച് സമരപന്തലിന് സമീപത്തേക്ക് ഓടി വരുകയായിരുന്നു.
പോലീസും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ച് അശുപത്രിയില്‍ എത്തിച്ചു. തീ കത്തുന്ന സമയത്തും ശരണം വിളിച്ചുകൊണ്ടാണ് ഓടിയത്. 90 ശതമാനവും ശതമാനത്തോളം പൊള്ളലേറ്റ വേണുഗോപാല്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്താല്‍ ചികിത്സയിലാണ്. പൊലിസ് സംഭവത്തില്‍ അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha
























