ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ

അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ. ഡൽഹിയിലെ സീമാപുരിയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ജതിൻ (24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5:30ഓടെയാണ് പെൺകുട്ടി കുത്തേറ്റു വീണതായി പൊലീസിന് വിവരം ലഭിക്കുന്നത്. അയൽവാസിയായ ജതിൻ പെൺകുട്ടിയെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശരീരത്തിൽ ഒന്നിലധികം തവണ കുത്തേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ കൊലപാതകക ശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് വൈകുന്നേരം ആറ് മണിയോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായി രണ്ടാമത്തെ സന്ദേശം പൊലീസിന് ലഭിക്കുന്നത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ജതിൻ തന്റെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു.
പൊട്ടിത്തെറി ഉണ്ടായ സമയം ഇയാൾ വീട്ടിൽ തനിച്ചായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയെ ആക്രമിച്ചയാൾ തന്നെയാണ് സ്‌ഫോടനത്തിൽ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് സ്ഥലങ്ങളിലും ഫോറൻസിക് സംഘം പരിശോധനകൾ നടത്തിവരികയാണ്. ജതിൻ മനഃപൂർവ്വം ജീവനൊടുക്കിയതാണോ അതോ അറിയാതെ സംഭവിച്ച അപകടമാണോ എന്ന് പൊലീസ് പരിശോധിച്ചു വരുന്നു. എന്തിനാണ് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ പ്രതിയും പെൺകുട്ടിയും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ സംശയം . യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha
























