തോപ്പിൽഭാസിയുടെ മകനും സംവിധായകനുമായ അജയൻ അന്തരിച്ചു

പെരുന്തച്ചൻ സിനിമ സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ സംവിധായകൻ അജയൻ അന്തരിച്ചു. ഹൃദയ സ്തംഭനം മൂലം തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നാടകപ്രവർത്തകനും സംവിധായകനും തിരക്കഥാകൃത്തുമായ തോപ്പിൽഭാസിയുടെയും അമ്മിണി അമ്മയുടെയും മകനാണ് ഇദ്ദേഹം. ഡോ. സുഷമയാണ് ഭാര്യ. പാർവ്വതി, ലക്ഷ്‌മി എന്നിവർ മക്കളാണ്. സംസ്‌കാരം പിന്നീടുണ്ടാകും.
1990ൽ പുറത്തിറങ്ങിയ പെരുന്തച്ചന്റെ രചന എം ടി വാസുദേവൻ നായരുടേതാണ്. പെരുന്തച്ചനിലുടെ നവാഗത സംവിധായകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അരവിന്ദന്‍, കെ ജി ജോര്‍ജ്, ഭരതൻ, പത്‌മരാജൻ, എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഡോക്യുമെന്ററിയിലൂടെയാണ് അജയൻ സിനിമാ രംഗത്തേക്ക് വരുന്നത്. പെരുന്തച്ചൻ സിനിമ അവതരണ മികവുകൊണ്ട് ആഗോളതലത്തിൽ തന്നെ നിരൂപക പ്രശംസ നേടിയ ഒന്നാണ്. തിലകൻ ആയിരുന്നു ചിത്രത്തിൽ പെരുന്തച്ചന്റെ വേഷത്തിലെത്തിയത്.
അഡയാര്‍ ഫിലിം ടെക്നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന്‍ അച്ഛന്‍ തോപ്പില്‍ ഭാസിയ്ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തനം തുടങ്ങി. ഭരതനും പത്മരാജനും ഒപ്പം പ്രവര്‍ത്തിച്ചു. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
മികച്ച നവാഗത സംവിധായകനുളള ഇന്ദിര ഗാന്ധി അവാർഡ്, മികച്ച നവാഗത സംവിധായകനുളള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അടക്കം നിരവധി പുരസ്കാരം നേടിയ ചിത്രമാണ് പെരുന്തച്ചൻ. ലൊക്കാർനോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ ലിയോപാഡ് അവാർഡിന് പെരുന്തച്ചൻ സിനിമ നോമിനേറ്റ് ചെയ്തിരുന്നു. പഞ്ചവടിപ്പാലം, എന്റെ ഉപാസന, ഒരിടത്ത്, സർവ്വകലാശാല എന്നീ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. രതിനിർവേദം, കൂടെവിടെ, കരിയിലക്കാറ്റുപോലെ എന്നീ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു.
https://www.facebook.com/Malayalivartha


























