സ്‌കൂള്‍ ബസിന്റെ അമിതവേഗത പിഞ്ചു കുഞ്ഞുങ്ങളുടെയും ആയയുടെയും ഉയിരെടുത്തപ്പോൾ ബാക്കി ഓർമയായ ഇർഫാൻ ഏഴ് വര്‍ഷത്തെ വേദനകൾക്കൊടുവിൽ യാത്രയായി
കരിക്കകം വാഹന അപകടത്തെ തുടര്‍ന്ന് 7 വര്‍ഷമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഇര്‍ഫാന്‍ മരിച്ചു. 2011 ഫെബ്രുവരി 17ന് സ്കൂള്‍ വാൻ കരിക്കകത്തിന് സമീപം പാർവതി പുത്തനാറിലേക്ക് മറിഞ്ഞ് ആറ് കുട്ടികളും ആയയുമാണ് മരിച്ചത്. തിരുവനന്തപുരം പേട്ട ലിറ്റില്‍ ഹേര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള യാത്രയാണ് ദുരന്തമായത്. എട്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം ഷാജഹാൻ - സജിനി ദമ്പതികൾക്കുണ്ടായ കുട്ടിയായിരുന്നു ഇർഫാൻ. ഇർഫാന് മൂന്നുവയസുള്ളപ്പോഴായിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് കുറേക്കാലം ഇർഫാൻ ആശുപത്രി വെന്റിലേറ്ററിലായിരുന്നു.
അതിനു ശേഷമാണ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ചെലവുകൾ ഏറ്റെടുത്ത് വിദഗ്ദ ചികിത്സയ്‌ക്കായി ഇർഫാനെ വെല്ലൂരിലേക്ക് കൊണ്ടുപോയത്. എന്നാൽ, അവിടത്തെ ചികിത്സയ്‌ക്കും ഇർഫാനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ സർക്കാർ ചെലവിൽതന്നെ ചികിത്സകൾ നടത്തിവന്നിരുന്നത്.
2011 ഫെബ്രുവരി 17ന് ചാക്ക ബൈപ്പാസിൽ കരിക്കകം ക്ഷേത്രത്തിന് സമീപം പാർവതി പുത്തനാറിലേക്ക് സ്‌കൂൾ വാൻ മറിഞ്ഞാണ് അപകടമുണ്ടായത്. നാടിനെ നടുക്കിയ ദുരന്തത്തിൽ ആറു സ്‌കൂൾ കുട്ടികളും അവരുടെ ആയയും മരിച്ചിരുന്നു. റോഡിലെ കല്ലിൽ തട്ടി വാൻ നിയന്ത്രണം വിടുകയായിരുന്നു. പായൽ നിറഞ്ഞുകിടക്കുന്നതിനാൽ പാർവതി പുത്തനാറിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ കൈകളിലെത്തുമ്പോള്‍ ഇര്‍ഫാന് ബോധമില്ലായിരുന്നു. മൂന്നുമാസത്തോളം വിധിയോട് പൊരുതി വെന്റിലേറ്ററില്‍ തന്നെ ഇര്‍ഫാന്‍ തുടര്‍ന്നു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. തിരികെയെത്തുമ്പോഴും പ്രതീക്ഷ അസ്തമിച്ചിരുന്നില്ല. വീട്ടില്‍ വിദഗ്ധ ചികിത്‌സാ സൗകര്യമൊരുക്കി. സര്‍ക്കാരും സന്നദ്ധ സംഘടനകളും സഹായവുമായെത്തി. ചികിത്സയ്ക്കായി തന്നെ ബുദ്ധിമുട്ടുന്ന ഇര്‍ഫാന്റെ കുടുംബം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇര്‍ഫാന്റെ ദുരിതങ്ങള്‍ കണ്ടറിഞ്ഞ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകള്‍ മറിയം ഉമ്മനും ഉള്‍പ്പടെയുള്ളവരുടെ സഹായത്താൽ ഇര്‍ഫാന് സ്വന്തമായി വീടൊരുങ്ങിയിരുന്നു.
ദുരന്തത്തില്‍ പ്രതികരണശേഷി നഷ്ടമായ ശരീരം തളര്‍ന്ന ഇര്‍ഫാന്‍ നിറങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. അതിനാല്‍ തന്നെ ഇര്‍ഫറാന്റെ വീടിന് പല നിറത്തിലുള്ള പെയിന്റുകളാണുണ്ടായിരുന്നത്. നാട്ടുകാരും, രാഷ്ട്രീയനേതാക്കളും മലബാര്‍ ഗോള്‍ഡ് ഉള്‍പ്പെടയുള്ള ജൂവല്ലറിയും ചേര്‍ന്നാണ് ഇര്‍ഫാനായി വീടൊരുക്കിയത്. വീട് പാലുകാച്ചിന് രാഷ്ട്രീയം മറന്ന് പ്രമുഖ നേതാക്കള്‍ എത്തിയിരുന്നു. നീണ്ട ചികിത്സകൾക്കൊടുവിൽ രണ്ടരവര്‍ഷത്തിന് ശേഷം ഇര്‍ഫാന്‍ പരസഹായത്തോടെ നടന്നുതുടങ്ങിയെങ്കിലും ഓര്‍മ്മയും, ശബ്ദവും മടങ്ങിയെത്തിയിരുന്നില്ല. സ്‌കൂള്‍ ബസിന്റെ അമിതവേഗമായിരുന്നു നിയന്ത്രണം വിട്ട് പാര്‍വതിപുത്തനാറില്‍ പതിക്കാനിടയാക്കിയത്.
https://www.facebook.com/Malayalivartha