സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാത്ത പിണറായി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നു; ശബരിമലയിലേക്ക് ദളിത്, ആദിവാസി സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചെത്തുമെന്ന് ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ളവർക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാത്ത പിണറായി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. ശബരിമലയിലേക്ക് ദളിത്, ആദിവാസി സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പിലാക്കാനുള്ള തടസം എന്താണെന്ന് മുഖ്യമന്ത്രി കേരളത്തോട് പറയണം. സപ്തംബര്‍ 28നാണ് ശബരിമല യുവതീപ്രവേശന വിധി വന്നത്. സുപ്രീംകോടതി വിധി പറഞ്ഞാല്‍ അത് നിയമമാണ്. എന്നാല്‍, ഇത്രകാലമായിട്ടും വിധി നടപ്പിലായിട്ടില്ല. ശബരിമലയില്‍ ഒരു സ്ത്രീ പോലും പ്രവേശിക്കാതിരിക്കാന്‍ സംഘികളല്ല, സര്‍ക്കാര്‍ തന്നെ തീരുമാനമെടുത്തത് പോലെയുള്ള പെരുമാറ്റമാണ് ഉണ്ടാകുന്നത്. വിധി നടപ്പിലാക്കാന്‍ തടസം നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ സവര്‍ണരാണെങ്കില്‍ അത് പറയണമെന്നും വിധി നടപ്പിലാക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്ക് നിരുപാധികം കൊടുത്ത പിന്തുണ പിന്‍വലിച്ചിരിക്കുന്നു. കേരളത്തിലെ ദളിത്, ആദിവാസി സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് മല കയറുമെന്നും സണ്ണി എം കപിക്കാട് പ്രഖ്യാപിച്ചു. കൂട്ടമായി എത്തുന്ന തങ്ങളെ തടയാന്‍ സംഘപരിവാറിന് ധൈര്യമുണ്ടെങ്കില്‍ തടയട്ടെയെന്നും വിധി നടപ്പിലാക്കാന്‍ ഇനി മുഖ്യമന്ത്രിയുടെ പുറകെ നടക്കില്ലെന്നും അത് തങ്ങള്‍ തന്നെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവോത്ഥാനം നടന്നു എന്നതിന്റെ പേരില്‍ അഭിരമിക്കുകയല്ല വേണ്ടതെന്നും മറിച്ച് നവോത്ഥാനമൂല്യങ്ങളെ സംരക്ഷിച്ച് ഹിന്ദുത്വ ബ്രാഹ്മണ്യത്തെ തകര്‍ക്കുകയാണ് വേണ്ടതെന്നും കൊച്ചിയില്‍ നടന്ന ആര്‍പ്പോം ആര്‍ത്തവം പരിപാടിയില്‍ സംസാരിക്കവേ സണ്ണി എം. കപിക്കാട് പ്രതികരിച്ചിരുന്നു.
‘കേരളത്തില്‍ ഇന്നുയര്‍ന്നു കൊണ്ടിരിക്കുന്ന രണ്ട് വാക്കുകള്‍ ഒന്ന് ശരണം വിളിയും മറ്റൊന്ന് നവോത്ഥാനവുമാണ്. ഇതിനെ രണ്ടിനെയും പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് മാത്രമെ ഇതിനെ മറികടക്കാന്‍ കഴിയു എന്ന് ആത്മാര്‍ത്ഥമായി വിചാരിക്കുന്ന ആളാണ് ഞാന്‍. നവോത്ഥാനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.’ സമകാലീന കേരളത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന നവബ്രാഹ്മണിക്കല്‍ പ്രസ്ഥാനത്തിന്റെ വേരറുക്കുന്ന തികച്ചും ജനാധിപത്യപരവും മാനവികവുമായ ഒരു കൂടിച്ചേരലാണ് ഇന്നിവിടെ നടക്കുന്നത്. നമ്മളകപ്പെട്ടിരിക്കുന്നത് നിസാരമായ പിടിയിലല്ല എന്നുള്ളത് നാം അറിയേണ്ടതുണ്ട്. സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യത്തെയാണ് നേരിടേണ്ടത്.
ഇപ്പോള്‍ നടന്നുവരുന്ന നാമജപഘോഷത്തിന്റെ ബ്രാഹ്മണിക്കല്‍ അന്ത:സത്ത എന്താണെന്ന് നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. ഇത് കേവലം സംഘപരിവാര്‍ ഗുണ്ടകള്‍ നടത്തുന്ന സമരമായി നാം ലഘൂകരിച്ചെടുക്കാന്‍ പാടില്ല. ഹിന്ദുത്വം എന്നത് ബി.ജെ.പിയുടെ മാത്രം കാര്യമായി എടുക്കാന്‍ പാടില്ല. നമ്മുടെ സമൂഹത്തെ കാര്‍ന്നുതിന്നുന്ന പ്രത്യയശാസ്ത്ര ഭീകരതയാണ് ഹിന്ദുത്വ എന്ന് നാം തിരിച്ചറിയണം. ബ്രാഹ്മണ്യത്തെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ഈ സന്നിഗ്ദാവസ്ഥയില്‍ മലയാളിക്ക് പുറത്ത് കടക്കാന്‍ കഴിയില്ല. നവോത്ഥാനം വലിയ ധാരയാണ്. അയ്യങ്കാളി മുന്നോട്ടുവെച്ച നവോത്ഥാനമല്ല ശ്രീനാരായണഗുരു മുന്നോട്ടുവെച്ചത്, ശ്രീനാരായണഗുരു മുന്നോട്ടുവെച്ച നവോത്ഥാനമല്ല മന്നത്ത് പത്മാനഭന്‍ മുന്നോട്ടുവെച്ചത് എന്ന് മനസിലാക്കാന്‍ മലയാളികള്‍ക്കാവണമെന്നും ആർപ്പോ ആർത്തവം പരിപാടിയിൽ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























