അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് ഇന്ന് തന്നെ നിയമനം നല്‍കണം; കെഎസ്‌ആര്‍ടിസിയോട് ഹൈക്കോടതി
കണ്ടക്‌ടര്‍ തസ്‌തികയില്‍ പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് ഇന്ന് തന്നെ നിയമനം നല്‍കണമെന്ന് ഹൈക്കോടതി. പത്ത് വര്‍ഷത്തില്‍ താഴെ സർവീസ് കാലാവധിയുള്ള മുഴുവന്‍ താല്‍ക്കാലിക (എം പാനല്‍) ജീവനക്കാരെയും ഇന്ന് തന്നെ പിരിച്ചു വിടണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.ഇന്ന് വൈകുന്നേരത്തിനകം ഒരു താത്കാലിക ജീവനക്കാരന്‍ പോലും ജോലിയില്‍ ഉണ്ടാകരുതെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവ് നടപ്പാക്കിയ ശേഷം കെഎസ്ആര്‍ടിസി എംഡി നാളെ നേരിട്ടെത്തി സത്യവാങ്മൂലം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് വി ചിദംബരേഷ്,ജസ്‌റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. അതേസമയം എം പാനല്‍ കണ്ടക്‌ടര്‍മാരെ പിരിച്ചുവിടാനുള്ള നടപടി തുടങ്ങിയതായി കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചു. 3872 എം പാനല്‍ ജീവനക്കാരെയാണ് പിരിച്ചുവിടേണ്ടത്. ഇത് സംബന്ധിച്ച് കെഎസ്‌ആര്‍ടിസി സത്യവാങ്‌മൂലം സമര്‍പ്പിച്ചു .
എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാനാണ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത് .
അഡ്വൈസ് മെമ്മോയിലെ സീനിയോറിറ്റി അനുസരിച്ച് നിയമന ഉത്തരവ് നല്‍കി കോടതിയെ അറിയിക്കണം. 4051 പേര്‍ പിഎസ്‌സി ലിസ്റ്റില്‍ ഉണ്ടായിരിക്കെ അയ്യായിരം പേര്‍ താല്‍ക്കാലികക്കാരായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി.
അതേസമയം താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിടുന്നത് കെഎസ്‌ആര്‍ടിസിയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വീഴ്ത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ പല തരത്തില്‍ സഹായിച്ചാണ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ അടക്കമുള്ളവയും മുന്നോട്ട് കൊണ്ട് പോയിക്കൊണ്ടിരിക്കുന്നത്.പക്ഷേ സ്ഥിര നിയമനമെന്ന കാര്യത്തിലേക്ക് പോവുമ്പോള്‍ ഇത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.ഇത് കെ.എസ്.ആര്‍.ടി.സിക്ക് ഇരട്ടി പ്രഹരമേല്‍പ്പിക്കുന്നതായിരിക്കും ഇത്തരം നടപടിയെന്നും മന്ത്രി പറഞ്ഞു
എന്നാല്‍ ഹൈക്കോടതി വിധിയെ ധിക്കരിക്കാനോ വിമര്‍ശിക്കാനോ ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. കെഎസ്‌ആര്‍ടിസിയിലെ 3872 എം പാനല്‍ കണ്ടക്ടമാര്‍രെ ഇന്ന് പിരിച്ചുവിടും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി.
https://www.facebook.com/Malayalivartha