സമരപന്തലില്‍ നിന്ന് ബിജെപി നേതാക്കള്‍ സിപിഎമ്മിലേക്ക്; ആർ.എസ്.എസ് നേതൃത്വത്തിന്റെ അജണ്ടകൾ തീർത്തും ഏകപക്ഷീയമായി ബി.ജെ.പിയുടെ സംഘടനാശരീരത്തിലൂടെ സംസ്ഥാനത്ത് അടിച്ചേൽപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്; ശബരിമല വിഷയത്തിലെ ബി.ജെ.പിയുടെ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനസമിതി നേതാക്കൾ സി.പി.എമ്മിലേക്ക്

ശബരിമല വിഷയത്തിലെ ബി.ജെ.പിയുടെ നിലപാടിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് ക്യഷ്ണകുമാര്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍ തെളിക്കോട് സുരേന്ദ്രന്‍ വെള്ളനാട് വി.സുകുമാരന്‍ മാസ്റ്റര്‍ എന്നീ പ്രമുഖ നേതാക്കള്‍ പാർട്ടിയിൽ നിന്നും രാജിവയ്ക്കുവാൻ തീരുമാനം. സിപിഐഎമ്മിലേക്ക്. രാജിവച്ച നേതാക്കൾ സി.പി.എമ്മിൽ ചേർന്നു പ്രവർത്തിക്കും എന്നാണ് സൂചന. ബി.ജെ.പി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ്.കൃഷ്ണകുമാറും മുൻ ആർ.എം.പി സംസ്ഥാന കമ്മറ്റിയംഗവും നിലവിൽ ബി.ജെ.പി നേതാവുമായ ഉഴമലയ്ക്കൽ ജയകുമാർ തുടങ്ങിയവരും ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തി.
ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന പശ്ചാത്തലത്തിലും സംസ്ഥാന വ്യാപകമായി ശബരിമല വിഷയം ഉയര്‍ത്തി ക്യാമ്ബയിന്‍ നടത്തുന്നതിനിടയിലാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
ഭാരതീയ ജനതാ പാർട്ടി ഒരു ജനാധ്യപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ് എന്ന് അവകാശപ്പെടുമ്പോഴും ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തിൽ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷമുണ്ടായിട്ടുപോലും ഒരു സംസ്ഥാന കമ്മിറ്റിയോഗം പോലും വിളിച്ചുകൂട്ടി ആ വിഷയം ചർച്ച ചെയ്യാൻ ബി.ജെ.പിതയ്യാറാകുന്നില്ലെന്നും ഇവർ ആരോപിച്ചു. ആർ.എസ്.എസ് നേതൃത്വത്തിന്റെ അജണ്ടകൾ തീർത്തും ഏകപക്ഷീയമായി ബി.ജെ.പിയുടെ സംഘടനാശരീരത്തിലൂടെ സംസ്ഥാനത്ത് അടിച്ചേൽപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും ജനാധിപത്യത്തിന്റെ അവസാനത്തെ തുള്ളിരക്തവും വാർന്നുപോയ രാഷ്ട്രീയമൃതദേഹമായി മാറിയ ബി.ജെ.പിയിൽ ഇനിയും തുടരാൻ തങ്ങൾക്ക് സാധിക്കാത്തതിനാൽ രാജിവച്ച് സി.പി.എമ്മിൽ ചേർന്നു പ്രവർത്തിക്കുവാനാണ് തീരുമാനമെന്നും ഇവർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ, 10നും 50നും വയസിനിടയിലുള്ള സ്ത്രീകൾക്ക് അയ്യപ്പനെ ദർശിക്കാമെന്ന നിലപാടാണ് ബി.ജെ.പി സംസ്ഥാനകമ്മറ്റിക്കും ആർ.എസ്.എസ് നേതൃത്വത്തിനും ഉണ്ടായിരുന്നത്. സംഘവുമായും ദുർഗാവാഹിനിയുമായും ബന്ധപ്പെടുന്ന സ്ത്രീകളാണ് ശബരിമല വിഷയത്തിൽ ഹർജിയുമായി പോയ യംഗ് ലോയേഴ്‌സ് അസോസിയേഷനിലുള്ളവർ. അവരാണ് നിയമവ്യവഹാരം നടത്തി, ഭരണഘടനയിലെ സ്ത്രീപുരുഷ സമത്വമെന്ന വ്യവസ്ഥയിലൂന്നിയുള്ള സുപ്രീംകോടതി വിധി സമ്പാദിച്ചത്. കേസിന്റെ പല ഘട്ടങ്ങളിലും അവർ സംഘം നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും ഇവർ പത്രക്കുറിപ്പിൽ പറയുന്നു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സെക്രട്ടറിയറ്റിനു മുന്നിൽ നാടത്തുന്ന നിരാഹാര സമരം ഇന്ന് പതിനെട്ടാം ദിനത്തിലേക്ക് കടന്നു. ബിജെപി നേതാവ് സി കെ പത്മനാഭൻ നിരാഹാരം അവസാനിപ്പിച്ചതിനെ തുടർന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുത്തത്. ആദ്യം നിരാഹാരം ആരംഭിച്ചത് മറ്റൊരു സംസ്ഥാന ജനറൽ സെക്രട്ടറിയായ എ എൻ രാധാകൃഷ്‌ണനാണ്. രാധാകൃഷ്‌ണൻ സമരം അവസാനിപ്പിച്ചതിനു പകരമാണ് സി കെ പത്മനാഭൻ രംഗത്തെത്തിയത്. സമരം 16-ാം ദിവസത്തിലെത്തിയപ്പോഴാണ് ശോഭാ സുരേന്ദ്രന്‍ നേതൃത്വം ഏറ്റെടുത്തത്. ആദ്യം ഏഴ് ദിവസം നിരാഹാര സമരം നടത്തിയ എ എന്‍ രാധാകൃഷ്ണനും ഒമ്പത് ദിവസം നിരാഹാരം നടത്തിയ സി കെ പത്മനാഭനും അവശരായപ്പോഴാണ് ശോഭ കളത്തിലിറങ്ങിയത്.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്.
https://www.facebook.com/Malayalivartha






















