ജനത്തെ ഹര്‍ത്താലില്‍ ബന്ദിയാക്കി ഏതു വിശ്വാസമാണ് ജയിക്കുക; പിണറായി വിജയൻ പറഞ്ഞ ഭ്രാന്താലയമാണോ നമ്മൾ ഇന്നലെ കണ്ടത്...അതോ സുകുമാരൻ നായർ പറഞ്ഞ ചെകുത്താന്റെ നാടോ?

പിണറായി വിജയൻ പറഞ്ഞ ഭ്രാന്താലയമാണോ നമ്മൾ ഇന്നലെ കണ്ടത്...അതോ സുകുമാരൻ നായർ പറഞ്ഞ ചെകുത്താന്റെ നാടോ. മനുഷ്യ മനസുകളെ പിളർത്തി കലാപത്തിന്റെ മതിലുയർന്ന ഒരു ഹർത്താലിൽ, കലാപത്തിന്റെ മതിലുയർത്തിയ പ്രതിഷേധം. നവോത്ഥാനത്തിൻറെ മതിൽ പൊക്കത്തിൽ നിന്ന് കേരളത്തെ ഭ്രാന്താലയത്തിന്റെ പാതയിലേക്ക് തള്ളിവിട്ടിരിക്കുന്നു ഭരണക്കാരും പ്രതിഷേധക്കാരും ചേർന്ന്. കേരളത്തിന് ഒരു സാംസ്കാരിക പൈതൃകമുണ്ട്. നമ്മുടെ സമരങ്ങളൊക്കെ സഹന പാതയിലായിരുന്നു. നമ്മുടെ ഭരണവും നടന്നത് സമവായത്തിന്റെ പാതയിലായിരുന്നു. നമ്മൾ വിശ്വസിച്ചത് ജനാധിപത്യത്തിലായിരുന്നു. എവിടെയൊക്കെയോ ഇപ്പോൾ പിഴയ്ക്കുന്നു. പരസ്പരം പോർ വിളിക്കുന്നു. ശക്തി തെളിയിക്കാനുള്ള വെമ്പലിൽ ഇരുകൂട്ടരും കേരളത്തെ അക്രമത്തിലേക്കും കലാപത്തിലേക്കും തള്ളിവിടുന്നു. ദൈവത്തിന്റെ പേരിൽ ഒരു നാട് ഭ്രാന്താലയമാക്കുന്നു. ഇവിടെ ആരാണ് വിജയിക്കേണ്ടത്. ആചാരങ്ങൾ സംരക്ഷിക്കാൻ തെരുവിൽ ഇറങ്ങിയ വിശ്വാസികളോടും നവോത്ഥാനം സൃഷ്ടിക്കാൻ പടവാളെടുത്ത ഭരണാധികാരികളോടും ജനങ്ങൾക്ക് ഒന്നേ പറയാനുള്ളു. നമുക്ക് വേണ്ടത് സമാധാനമാണ്. കേരളത്തെ നെടുകെ പിളർത്തിയ മതിലിൽ നിന്ന് നിങ്ങൾ വാരിയെറിഞ്ഞത് ഈ കലാപത്തിന്റെ വിത്തുകളായിരുന്നു. മതിലുകെട്ടി മറ തീർത്ത് രാത്രിയുടെ ഇരുളിൽ ശബരിമല ആചാരം ലംഖിക്കപെട്ടു. ആ ആചാര ലംഘനത്തിൽ നിന്നും ഉയർന്ന പ്രതിഷേധം കലാപമാക്കി മാറ്റിയത് പ്രതിഷേധക്കാരുടെ തെറ്റ്. പ്രതിഷേധം കൈവിട്ട് അക്രമം അതിരു വിട്ടപ്പോൾ നഷ്ടമായത് വിശ്വാസി സമരത്തിന്റെ ജനകീയ മുഖമായിരുന്നു.
ജനത്തെ ഹര്‍ത്താലില്‍ ബന്ദിയാക്കി ഏതു വിശ്വാസമാണ് ജയിക്കുക. പോരാടുന്നത് സമൂഹത്തോടാകുമ്പോള്‍ ആശ്വസിക്കുന്നത് ഭരണക്കാരാണ്. വിശ്വാസിയുടെ ചൂണ്ടുവിരലില്‍ അവിശ്വാസത്തിന്റെ ആക്ടിവിസമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ജനങ്ങളില്‍ ഭീതി വിതച്ച് നേടുന്നതെന്തും ഭീകരതയും, ദുരന്തവുമാണ്.
പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയ കര്‍മ്മസമിതിയെയും, ബി.ജെ.പിയെയും നേരിടാന്‍ സി.പിഎമ്മും, ഡി.വൈ.എഫ്.ഐയും കളത്തിലിറങ്ങിയത് കേരളത്തെ കൂടുതല്‍ കലുഷിതമാക്കി. നെഞ്ചുറപ്പുള്ള ഭരണാധികാരിക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണോ ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍. ഒരുവേള കലാപത്തിന്റെ സര്‍വ്വസീമകളും തകര്‍ത്ത സമരമുഖം. പ്രളയാനന്തര കേരളം കണ്ട മറ്റൊരു മനുഷ്യനിര്‍മ്മിത ദുരന്തമായിരുന്നു.
പ്രളയത്തെ ആര്‍ദ്രമനസ്സോടെ നമ്മളൊരുമിച്ച് നേരിട്ടു. ജാതിമത ചിന്തകള്‍ക്കപ്പുറത്ത് ഒരു സമൂഹമായി. തുഴയെറിഞ്ഞെത്തിയ കടലിന്റെ മക്കള്‍ മഹായത്തിന്റെ വലയെറിഞ്ഞത് മതം നോക്കാതെയായിരുന്നു. അവരുടെ സേവനത്തിന്റെ വലയില്‍ കോരിയെടുത്തവരില്‍ വിശ്വാസിയും അവിശ്വാസിയുമുണ്ടായിരുന്നു.
ഒടുവില്‍ ദൈവത്തിനു വേണ്ടി തെരുവില്‍ മനുഷ്യന്‍ പടവെട്ടുന്ന കാഴ്ച. ഇവിടെ രാഷ്ട്രീയം കൊയ്‌തെടുക്കാനിറങ്ങിയ മുഖ്യമന്ത്രിയും, സുവര്‍ണ്ണാവസരം അനുകൂലമാക്കാനിറങ്ങിയ ബി.ജെ.പിയും എണ്ണ പകരുന്നു.
കബരിമല വിധി വന്നയുടന്‍ ആചാരസംരക്ഷണത്തിനായി ഉണര്‍ന്നെണീറ്റ വിശ്വാസികള്‍ക്കൊപ്പം കേരളവുമുണ്ടായിരുന്നു. നാമജപയാത്രകളും, നാമജപ ധര്‍ണ്ണയുമൊക്കെ പടര്‍ന്നത് സമുദായ പരിമിതികള്‍ക്കപ്പുറമായിരുന്നു. പിന്നെ രാഷ്ട്രീയ ഇടപെടലുകളില്‍ തന്ത്രങ്ങള്‍ നിറഞ്ഞു. വിശ്വാസ സമരത്തെ ബി.ജെ.പി രാഷ്ട്രീയമായുപയോഗിച്ചപ്പോള്‍ സി.പി.എം മറുതന്ത്രം മെനഞ്ഞു. ഭരണത്തിന്റെയും, പോലീസിന്റെയും ശക്തിയില്‍ നാമജപക്കാരെ അറസ്റ്റു ചെയ്തു തളര്‍ത്താന്‍ നോക്കി. ശബരിമലയില്‍ വലയം തീര്‍ത്തവരെ യുദ്ധമുഖത്തെപോലെ നേരിട്ടു. പിന്നീട് വിശ്വാസികള്‍ക്ക് കവചമൊരുക്കുന്ന സംഘപരിവാറിനെയും, സംഘപരിവാറിനെ തീര്‍ക്കാന്‍ ഇറങ്ങിയ പിണറായിയെന്ന ഒറ്റയാള്‍ പടനായകനെയും നമ്മള്‍ പോര്‍മുഖത്ത് കണ്ടു.
യുദ്ധം ജയിക്കുവാന്‍ വേണ്ടിയുള്ളതാണ്. എന്തു തന്ത്രവും സ്വീകരിക്കുന്ന കണ്ണൂര്‍ രാഷ്ട്രീയം ചുവപ്പിച്ച പിണറായി. നേവാത്ഥാന മതില്‍ കെട്ടിയുയര്‍ത്തിയത്, അവസരവാദികളായ വെള്ളാപ്പള്ളിയെയും, മറ്റു സമുദായ നേതാക്കളെയും വിശ്വാസികള്‍ക്കിടയില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്. മതില്‍ പൊക്കത്തില്‍ മറഞ്ഞിരുന്ന് ശബരിമലയില്‍ രണ്ട് ആക്ടിവിസ്റ്റുകളെ പോലീസെത്തിച്ചപ്പോള്‍ അത് തങ്ങളുടെ നേരിട്ടുള്ള പരാജയമായി സംഘപരിവാറുകാര്‍ക്ക്. വേദനയോടെ തെരുവിലേക്കിറങ്ങിയ വിശ്വാസികള്‍ക്കൊപ്പം സംഘപരിവാര്‍ കൂടി ചേര്‍ന്നതോടെ സര്‍വ്വം കൈവിട്ടു.
കേരളം കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത അക്രമ പരമ്പര കേരളമാകെ പടര്‍ന്നു. ജനം ഉണര്‍ന്നു. ഇനിയും ഈ പോക്കുപോയാല്‍ കേരളം ചാമ്പലാകും. ഇവിടെ നമുക്കു നിര്‍ത്താം. പ്രതിഷേധക്കാരും സര്‍ക്കാരും ഇനിയും പകയോടെ നീങ്ങിയാല്‍ കേരളം ആളിക്കത്തും. ഒരു നവോത്ഥാനവും ഈ ജനരോക്ഷത്തിനു മുകളില്‍ ഉറപ്പിക്കാനാകില്ല. സമവായവും സേവനവും കരുതലും അതാണ് ഭരണാധികാരികള്‍ കാട്ടേണ്ടത്. സഹനമാണ് വിശ്വാസി സമൂഹത്തിന് വേണ്ടത്.
https://www.facebook.com/Malayalivartha



























