ഒരു ഭാരവാഹിയുടേയും പൂർവ്വിക സ്വത്തിൽ നിന്ന് ചില്ലിക്കാശെടുത്തല്ല രാജ്യത്തെ പ്രസ് ക്ലബ്ബുകൾ നിർമ്മിച്ചത്; വാർത്താ സമ്മേളനങ്ങൾ ബഹിഷ്കരിച്ച മാധ്യമങ്ങൾക്കെതിരെ ബിജെപി മീഡിയ കോർഡിനേറ്റർ സന്ദീപ് ആർ വചസ്പതി

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതി പ്രവേശനം അനുവധിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളം കണ്ടത് വിശ്വാസികളായ അയ്യപ്പ ഭക്തരുടെ ജനരോക്ഷമാണ്. വിശ്വാസികൾക്കൊപ്പം ശബരിമല കർമ്മ സമ്മിതിയും ബിജെപിയും അണിനിരന്നതോടെ പ്രതിഷേധത്തിന്റെ ആക്കം ഒന്നുകൂടി ഉയരുകയായിരുന്നു. ശബരിമല കർമ്മ സമിതിയുടെയും ബിജെയുടെയും നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ എങ്ങും പരക്കെ അക്രമവും ഉണ്ടായി.
മിക്കയിടങ്ങളിലും സിപിഎം- ബിജെപി സംഘർഷങ്ങളാണ് അരങ്ങേറിയത്. എന്നാൽ അക്രമങ്ങൾക്കിടയിൽ മാധ്യമ പ്രവർത്തകർക്കും സാരമായി പരിക്കേറ്റിരുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളായി ഇരുപത്തിയഞ്ചോളം മാധ്യമപ്രവർത്തകർ ആക്രമണത്തിന് ഇരയായി. എന്നാൽ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബിജെപി– സംഘപരിവാര്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ നേതാക്കളുടെ വാർത്താ സമ്മേളനം ബഹിഷ്കരിച്ചു മാധ്യമ സംഘടനയും രംഗത്തെത്തുകയുണ്ടായി.
ഇതിൽ പ്രതിഷേധമറിയിച്ച് ബിജെപി മീഡിയ കോർഡിനേറ്റർ സന്ദീപ് ആർ വചസ്പതി രംഗത്തെത്തിയിരിക്കുകയാണ്. വാർത്താ സമ്മേളനങ്ങൾക്ക് പ്രസ് ക്ലബ് നിഷേധിക്കാൻ ഒരാൾക്കും അവകാശവും അധികാരവുമില്ലെന്ന് വ്യകത്മക്കിയ സന്ദീപ് ഒരു ഭാരവാഹിയുടേയും പൂർവ്വിക സ്വത്തിൽ നിന്ന് ചില്ലിക്കാശെടുത്തല്ല രാജ്യത്തെ പ്രസ് ക്ലബ്ബുകൾ നിർമ്മിച്ചതും ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ആഞ്ഞടിച്ചു. യുവതി പ്രവേശനത്തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് സന്ദീപ് തന്റെ പ്രതികരണം അറിയിച്ചത്.
വാർത്താ സമ്മേളനങ്ങൾക്ക് പ്രസ് ക്ലബ് നിഷേധിക്കാൻ ഒരാൾക്കും അവകാശവും അധികാരവുമില്ല. ഒരു ഭാരവാഹിയുടേയും പൂർവ്വിക സ്വത്തിൽ നിന്ന് ചില്ലിക്കാശെടുത്തല്ല രാജ്യത്തെ പ്രസ് ക്ലബ്ബുകൾ നിർമ്മിച്ചതും ഇപ്പോൾ പ്രവർത്തിക്കുന്നതും. ഈ രാജ്യത്തെ ഓരോ പൗരന്റേയും നികുതിപ്പണം തന്നെയാണ് ബഹുനില കെട്ടിടത്തിന്റേയും ശീതീകരിണികളുടേയും സൗജന്യ ബാറിന്റേയും ഒക്കെ ആണിക്കല്ല്. അത് മറന്നു പോകുന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.
കേരളത്തിലെ പത്ര പ്രവർത്തക യൂണിയൻ അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ്. 14 ജില്ലകളിലും യൂണിയന് ആസ്ഥാന മന്ദിരങ്ങളുമുണ്ട്. മാറിമാറി വന്ന സർക്കാരുകൾ അനുവദിച്ച സൗജന്യ പണം ഉപയോഗിച്ചാണ് ഇവയൊക്കെ കെട്ടിപ്പൊക്കിയിരിക്കുന്നത്. (അതിൽ ഇടതു മുന്നണി സർക്കാരുകളുടെ സംഭാവന നാമമാത്രമാണെന്നാണ് അറിവ്. അങ്ങനെയല്ലെന്ന് തെളിയിച്ചാൽ തിരുത്താൻ തയ്യാറുമാണ്.) സൗജന്യ ടൂർ, സൗജന്യ യാത്ര, ഡിസ്കൗണ്ടുകൾ എന്നീയിനങ്ങളിൽ കിട്ടുന്ന ലക്ഷങ്ങൾ വേറെ...
കോട്ടയം പ്രസ് ക്ലബ്ബ് പണിയാൻ അഴിമതിക്കാരനായ ഉമ്മൻചാണ്ടിയും കൈക്കൂലിക്കാരനായ കെ എം മാണിയും ചേർന്നാണ് 25 ലക്ഷം രൂപ അനുവദിച്ചത്. നഗരത്തിന്റെ ഹൃദയ ഭാഗത്ത് സൗജന്യ നിരക്കിൽ വസ്തു തരപ്പെടുത്തിക്കൊടുത്തത് അക്ഷര ശുദ്ധിയോടെ സംസാരിക്കാൻ പോലും അറിയാത്ത തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. രണ്ടാം ഘട്ട വികസനത്തിന് 20 ലക്ഷം രൂപ അനുവദിച്ചത് നരാധമനായ നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാരാണ്. അതിന് കാരണക്കാരനായതാകട്ടെ കടുത്ത സവർണ്ണ ഫാസിസ്റ്റായ രാധാകൃഷ്ണ മേനോനും.
അതായത് ഉത്തമാ, ഞെളിഞ്ഞിരിക്കുന്ന കസേര വരെ പൊതുജനങ്ങളുടെ പണം കൊടുത്ത് വാങ്ങിയതാണെന്ന്.... മനസ്സിലായോ?. ജനാധിപത്യ വ്യവസ്ഥയിൽ ധിക്കാരപരമായ തീരുമാനമെടുക്കണമെങ്കിൽ, ഇറക്കി വിടണമെങ്കിൽ ഒക്കെ തറവാട്ട് വകയായിരിക്കണം സ്ഥാപനങ്ങൾ. തീരുമാനം എടുത്തത് ആരായാലും മാധ്യമ പ്രവർത്തകൻ എന്ന മഹത്തായ മേലങ്കി അണിയാൻ ഇനി അർഹതയില്ല. എതിർ സ്വരങ്ങളെ സംഗീതം പോലെ ആസ്വദിച്ചില്ലെങ്കിലും, കേൾക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം. ഇഷ്ടമായില്ലെങ്കിൽ കൂവുകയോ ഓരിയിടുകയോ ചെയ്തുകൊള്ളൂ. എന്നാലും കേൾക്കണം, കേട്ടേ മതിയാവൂ. അതിനാണ് നിങ്ങൾക്ക് സമൂഹം ആവശ്യത്തിനും അനാവശ്യത്തിനും ചില അവകാശങ്ങളും അധികാരങ്ങളുമൊക്കെ അനുവദിച്ച് നൽകിയിരിക്കുന്നത്.
.............................
പത്ര മുത്തശ്ശിമാർ അരങ്ങു വാഴുന്ന കോട്ടയത്താണ് ഇങ്ങനെ സംഭവിച്ചതെന്ന കാര്യം കൂടുതൽ ഗൗരവമുള്ളതാണ്. ചില വഷളൻമാരുടെ പേക്കൂത്തകൾക്ക് പ്രസ് ക്ലബ് അനുവദിച്ചു കൊടുക്കേണ്ടി വന്നത് നിസഹായാവസ്ഥ കൊണ്ടാണെങ്കിലും മാന്യൻമാരായ മുതിർന്ന മാധ്യമ പ്രവർത്തകർ ഇടപെടണം. മാധ്യമ പ്രവർത്തനം എന്താണെന്ന് അവരെ മനസ്സിലാക്കി കൊടുക്കണം. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത് അത്യാവശ്യമാണ്.
അതേസമയം ഇന്നലെ മാധ്യമ പ്രവര്‍ത്തകർക്ക് നേരെ നടന്ന ആക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള തിരുവനന്തപുരത്തും ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ കോഴിക്കോടും നടത്തിയ വാർത്താസമ്മേളനം മാധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു. ജനം ടിവിയും ജന്മഭൂമിയും ഒഴികെ മറ്റൊരു മാധ്യമങ്ങളും ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയില്ല. വാർത്താ സമ്മേളനം നടത്താൻ പ്രസ് ക്ളബ് അനുവദിക്കണമെന്ന ശബരിമല കർമ്മ സമിതി നേതാവ് കെ.പി ശശികലയുടെ ആവശ്യം കോട്ടയം പ്രസ് ക്ലബ് നിരസിച്ചു. കേരള ടെലിവിഷൻ ഫെഡറേഷനും പത്രപ്രവർത്തക യൂണിയനും ആക്രമണത്തെ അപലപിച്ചു.
ഹർത്താലിന് ആഹ്വാനം ചെയ്തവർ വിളിച്ചുചേർത്ത പത്ര സമ്മേളനങ്ങൾ ബഹിഷ്കരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആഹ്വാനം ചെയ്തിരുന്നു. ഹർത്താലിന് ആഹ്വാനം ചെയ്ത ശബരിമല കർമസമിതിയും പിന്തുണ പ്രഖ്യാപിച്ച ബി ജെ പിയും സംസ്ഥാനത്തുടനീളം മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. സമരമുഖത്ത് റിപ്പോർട്ടിംഗിനെത്തുന്നവരെ വളഞ്ഞിട്ട് അസഭ്യം പറയുന്നതും കല്ലെറിഞ്ഞ് ഓടിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























