ശബരിമല വിഷയത്തിൽ സർക്കാർ ജയിച്ചു; തെരഞ്ഞടുപ്പ് വരെ കാത്തിരിക്കാൻ തയ്യാറായി വിശ്വാസി സമൂഹം

ശ്രീലങ്കൻ സ്വദേശിനിയെ സർക്കാർ മുൻകൈയെടുത്ത് ദർശനം നടത്തിച്ച സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം ഉൾപ്പെടെയുള്ള എല്ലാ സമരങ്ങളും പകുതി വഴിയിൽ അവസാനിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഏപ്രിലിൽ നടക്കുന്ന പാർലെമെന്റ് തെരെഞ്ഞടുപ്പിലും 2021 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിലും സർക്കാരിന് മറുപടി നൽകാമെന്ന സമാധാനത്തിലാണ് വിശ്വാസ സമൂഹം. അതു വരെ കാത്തിരിക്കുകയേയുള്ളു മാർഗ്ഗമെന്ന് വിശ്വാസികൾ പറയുന്നു.
ജനുവരി 22 ന് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ സമരം നിർത്താമെന്ന ബി ജെ പി തീരുമാനം ചിലപ്പോൾ നേരത്തെ മാറ്റാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബി ജെ പിയുടെ സമരത്തിന് മാധ്യമ സഹകരണം കുറഞ്ഞതോടെ അനുജന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിന്റെ ഗതി ബിജെപിക്കും വരുമെന്ന് സർക്കാർ കരുതുന്നു.
എൻ എസ് എസും സമര വഴിയിൽ നിന്നും പിൻമാറാനുള്ള ഒരുക്കത്തിലാണ്. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ സമരം ചെയ്തിട്ട് കാര്യമില്ലെന്ന് ജി. സുകുമാരൻ നായരും തിരിച്ചറിഞ്ഞിരിക്കുന്നു. സമരമാർഗ്ഗത്തിലൂടെയൊന്നും പിണറായിയെ നന്നാക്കാനാവില്ലെന്ന് എൻ എസ് എസ് കരുതുന്നു.
യുവതി പ്രവേശനത്തെ നേരിടാൻ ശബരിമലയിലെ കൊപ്രാ കളത്തിലും മറ്റും കരാർജോലിക്കാരായി എത്തിയ ആർ എസ് എസ് പ്രവർത്തകരും മനസുമടുത്ത് മലയിറങ്ങി തുടങ്ങി. ആരെ വേണമെങ്കിലും സർക്കാർ മല കയറ്റട്ടേ എന്ന നിലപാടിലാണ് അവരും. ജി സുകുമാരൻനായരുടെ മാത്രം സ്വകാര്യ ദുഃഖമായി ശബരിമല യുവതി പ്രവേശം മാറുകയാണ്.
മുഖ്യമന്ത്രിക്കെതിരെ പ്രക്ഷോഭം നടത്താൻ ബിജെപിയും ആർ എസ് എസും തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് പ്രസ്താവനയിൽ ഒതുങ്ങും. ബേക്കറി ജംഗ്ക്ഷനിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കോൺഗ്രസ് നേതാക്കളെ തട്ടി തെറിപ്പിച്ച അതേ അനുഭവം ബിജെപി നേതാക്കൾക്കുമുണ്ടാകുമെന്ന് അവർക്കറിയാം.
ഫലത്തിൽ അയ്യപ്പന് കാവൽ നിന്നവർക്കൊക്കെ മനസു മടുത്തു. ഇനി അയ്യപ്പന് കാവലാളാകാൻ തങ്ങളില്ലെന്നാണ് എല്ലാവരുടെയും നിലപാട്. അടുത്തയാഴ്ച കൂടുതൽ യുവതികളെ എത്തിക്കുമെന്ന് നവോത്ഥാന കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. നട അടയ്ക്കുന്നതിനു മുമ്പ് കൂടുതൽ യുവതികളെ എത്തിക്കാനാണ് ശ്രമം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ യുവതികളെ എത്തിക്കാനും ശ്രമം നടക്കുന്നതായി അറിയുന്നു.
സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണ് മലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പിയുടെ പരസ്യ പിൻമാറ്റം. മുഖ്യമന്ത്രിയോട് കളിച്ചു ജയിക്കില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നീക്കം. നിയമസഭയിൽ കോൺഗ്രസ് എം എൽ എമാർ നടത്തിയ സമരം പോലും പൊളിഞ്ഞു. സെക്രട്ടേറിയറ്റിൽ ബിജെ പിക്കാർ നിരാഹാരം കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും ഒന്നും സംഭവിച്ചില്ല. സമരം മുഖ്യമന്ത്രി കണ്ടതായി പോലും നടിക്കുന്നില്ല.
വരും ദിവസങ്ങളിൽ സമരക്കാരെ മുഖ്യമന്ത്രി പ്രകോപിച്ച് കൊണ്ടേയിരിക്കും. പ്രകോപനങ്ങളിൽ വീണ് നാണംകെടാനാണ് സമരക്കാരുടെ വിധി. രണ്ട് സ്ത്രീകൾ ശബരിമലയിൽ കയറിയതിന് പിന്നാലെ ഒരു സ്ത്രീ കയറിയപ്പോൾ എന്തു കൊണ്ട് ഹർത്താൽ പ്രഖ്യാപിച്ചില്ല എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ആ ചോദ്യത്തിന്റെ ഉത്തരമാണ് ബി ജെ പി കേരളത്തിൽ കാണിക്കാൻ പോകുന്നത്.
വി.മുരളീധരൻ എം.പി യുടെ പ്രസ്താവന ഇത്തരമൊരു നീക്കത്തിന്റെ തുടക്കമാണ്. ശ്രീധരൻ പിള്ളയുടെ എതിർ പക്ഷക്കാരനാണ് മുരളി. ശ്രീധരൻ പിള്ളക്ക് എൻ എസ് എസ് നൽകുന്ന പിന്തുണ മുരളീധരന് സഹിക്കുന്നില്ല. അതുകൊണ്ടാണ് സർക്കാരിന്റെ നടപടികളെ അനുകൂലിച്ച് മുരളീധരൻ രംഗത്തെത്തിയത്. പിന്നീട് പ്രസ്താവനയിൽ നിന്നും പിൻമാറിയെങ്കിലും ആദ്യം പറഞ്ഞതായിരുന്നു സത്യം.
ജന്മഭൂമിയും ബി ജെ പിയും തുടർന്നു വന്നിരുന്ന ശബരിമല നിലപാടിനെ തുറന്നു കാട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. ആദ്യഘട്ടത്തിൽ യുവതീ പ്രവേശത്തെ അനുകൂലിക്കുകയാണ് ബി ജെ പി ചെയ്തിട്ടുള്ളത്. സർക്കാരും സി പി എമ്മും നേതൃത്വം നൽകുന്ന സാമൂഹികമാധ്യമങ്ങൾ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. ഏതായാലും ശബരിമല വിഷയത്തിൽ നിന്നും കരകയറാനാണ് ബി ജെ പി ശ്രമിക്കുന്നത്. വിശ്വാസികൾ കാത്തിരിക്കാനും തയ്യാറാണ്.
കോൺഗ്രസാകട്ടെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്. ബിജെപിയുടെ പെട്ടിയിൽ വീഴാൻ സാധ്യതയുള്ള വോട്ടുകൾ കൂടി തങ്ങൾക്ക് അനുകൂലമാക്കാനാണ് ശ്രമം.
https://www.facebook.com/Malayalivartha
























