മുഖ്യമന്ത്രിയുടെ വാശി ജനങ്ങളുടെ നെഞ്ചത്ത്; നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സർക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേർന്നു സംഘടിപ്പിച്ച വനിതാമതിലും പിന്നാലെ വന്ന ഹർത്താലും സർക്കാരിനു വരുത്തി വച്ചത് 168 കോടി രൂപയുടെ നഷ്ടം

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സർക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേർന്നു സംഘടിപ്പിച്ച വനിതാമതിലും പിന്നാലെ വന്ന ഹർത്താലും സർക്കാരിനു വരുത്തി വച്ചത് 168 കോടി രൂപയുടെ നഷ്ടം.
സർക്കാർ ജീവനക്കാർക്കായി ഒരു ദിവസം 84 കോടി രൂപ എന്ന കണക്കിൽ ഒരു മാസം ശമ്പളയിനത്തിൽ ചെലവിടുന്നത് 2520 കോടി രൂപയാണ്. വനിതാമതിലിൽ പങ്കെടുക്കാൻ കടുത്ത സമ്മർദമുണ്ടായിരുന്നതിനാൽ സർക്കാർ ഉദ്യോഗസ്ഥർ രാവിലെതന്നെ ഓഫീസുകളിൽ എത്തി ഒപ്പിട്ട് കൂട്ടത്തോടെ തിരിച്ചുപോയതോടെ സംസ്ഥാനത്തെ മിക്കവാറും സർക്കാർ ഓഫിസുകൾ പ്രവർത്തനരഹിതമായിരുന്നു. അന്നത്തെ ദിവസം ജോലി ചെയ്തില്ലെങ്കിലും ഒപ്പിട്ടു മടങ്ങിയതിനാൽ ശമ്പളം കൃത്യമായി ജീവനക്കാർക്കു ലഭിക്കും. എന്നാൽ സാധാരണക്കാർക്ക് സർക്കാർ ഓഫിസുകളിൽ നിന്നു കിട്ടേണ്ട സേവനം മാത്രം കിട്ടിയില്ലെന്നു മാത്രം.
ഹർത്താലിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് വ്യാപാര മേഖലയാണ്. ഹർത്താൽ ദിനത്തിലും ഓഫിസിലെത്താൻ കഴിയാത്തതിനാൽ ജീവനക്കാർക്ക് ശമ്പളം കിട്ടും. എന്നാൽ വ്യാപാര മേഖലയുടെ നഷ്ടം നഷ്ടംമാത്രമാണ്. ജനുവരി എട്ടിനും ഒൻപതിനും നടക്കുന്ന പണിമുടക്കിനും ഇതുതന്നെയാണ് നടക്കാൻ പോകുന്നത്. ഹർത്താലും പണിമുടക്കും വ്യാപാര മേഖലയെ നിശ്ചലമാക്കുമെന്നതിനാൽ സർക്കാരിന്റെ നികുതി വരുമാനവും ഗണ്യമായി കുറയും. ഈ വർഷം നികുതി വരുമാനം 46795 കോടിയാണു ലക്ഷ്യമെങ്കിലും നികുതി നഷ്ടം ഒരു ദിവസത്തേക്ക് 128 കോടി രൂപയാണ്.
വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയും വ്യക്തമാക്കിയിരുന്നു. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വനിതാമതിലിന് സർക്കാർ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ബജറ്റ് തുക ചെലവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു. വനിത സംഘടനകൾ സ്വന്തം നിലയിൽ പണം സമാഹരിക്കുമെന്നും അതിന് അവർ പ്രാപ്തരാണെന്നും എന്നുമായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.
എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും 2018-ലെ ബജറ്റ് പ്രസംഗത്തിലും സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായാണു വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്നു വിശദീകരിക്കുകയാണു സര്‍ക്കാര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
ശബരിമലയിൽ യുവതികൾ കയറിയതിനെ തുടർന്ന് ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച ഹർത്താലിൽ കേരളത്തിൽ പരക്കെ അക്രമമാണ് നടന്നത്. ഹർത്താൽ ദിനത്തിലെ അക്രമങ്ങലിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 1.04 കോടി രൂപയുടെ നാശ നഷ്ടം കേരളത്തിലുണ്ടായെന്നാണ് പോലീസ് പറയുന്നത്. 223 അക്രമ സംഭവങ്ങളിലാണ് ഇത്രയധികം നാശനഷ്ടങ്ങളുണ്ടായതെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
കൊല്ലം റൂറൽ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശ നിഷ്ടങ്ങൾ ഉണ്ടായത്. 26 സംഭവങ്ങളില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടമുണ്ടായെന്ന് ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് വ്യാപക അക്രമങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. അക്രമങ്ങൾ ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടും പോലീസ് വേണ്ട മുൻ കരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നും ആരോപണങ്ങൾ ഉണ്ട്. സംസ്ഥാനത്തെ ഹർത്താലിൽ വിനോദ സഞ്ചാര മേഖലയ്ക്കും കോടികളുടെ നഷ്ടമാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha



























