മലയാളികൾ തോറ്റപ്പോൾ ഇരച്ചുകയറിയത് ഇതരസംസ്ഥാന അയ്യപ്പന്മാർ ; ശബരിമല ദർശനത്തിനായി ഇന്ന് രാവിലെ എത്തിയ യുവതികളെ തടഞ്ഞത് ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തിയഅയ്യപ്പ വിശ്വാസികൾ
ശബരിമല ദർശനത്തിനായി ഇന്ന് രാവിലെ എത്തിയ യുവതികളെ തടഞ്ഞത് ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തിയ അയ്യപ്പ വിശ്വാസികൾ. വളരെ കുറച്ച് മലയാളികൾ മാത്രമാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്. ആന്ധ്രയിൽനിന്നുള്ള അഞ്ചു പേരാണ് യുവതികളെ ആദ്യം തിരിച്ചറിഞ്ഞത്. ഇവരാണ് യുവതികളെ തടഞ്ഞത്. ഇവരെ നീക്കം ചെയ്‌ത് പൊലീസ് യുവതികളുമായി മുന്നോട്ടു പോയെങ്കിലും നീലിമലയിൽ വച്ച് കുട്ടികൾ അടക്കമുള്ള കൂടുതൽ പേർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ സ്ഥിതി ശാന്തമാക്കാൻ പോലീസ് പ്രതിരോധത്തിലായി.
ഇവർ കർപ്പുരം കത്തിച്ച് ശരണംവിളികളുമായി നിലത്തിരുന്ന് യുവതികൾ ഉൾപ്പെട്ട സംഘത്തെ തടഞ്ഞു. കോയമ്പത്തൂരിലെ കോവൈ ധർമരാജഅരശപീഠം മഠത്തിലെ ശ്രീശ്രീ കൃഷ്ണമൂർത്തി സ്വാമിയുടെ നേതൃത്വത്തിൽ ദർശനത്തിനെത്തിയ 80 അംഗ സംഘം കൂടി തീർഥാടകർക്കൊപ്പം ചേർന്നതോടെ യുവതികളുമായി പൊലീസിന് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയായി. പ്രതിഷേധം ശക്തമായാൽ അത് അന്യസംസ്ഥാന ഭക്തരെ സാരമായി ബാധിക്കും ഈ സാഹചര്യം കണക്കിലെടുത്ത് പോലീസ് യുവതികളുമായി പിന്മാക്കുകയായിരുന്നു.
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയുടെ ഭാഗമായ ശ്രേയസ് കണാരൻ, സുബ്രഹ്മണ്യൻ, സുഭൻ, മിഥുൻ, സജേഷ് എന്നിവർക്കൊപ്പമാണ് കണ്ണൂർ സ്വദേശിയായ രേഷ്‌മ നിശാന്തും ഷനിലയും ദർശനത്തിനെത്തിയത്.
കനകദുര്‍ഗ്ഗയെയും ബിന്ദുവിനേയും ശബരിമലയിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടു പോയപ്പോൾ അന്ന് മലയാളി ഭക്തര്‍ വളഞ്ഞിരുന്നു. എന്നാൽ ഷീല്‍ഡും മറ്റുമുപയോഗിച്ച് പോലീസ് അവരെ തള്ളി മാറ്റിയതോടെ സമാധാനപ്രിയരായ മലയാളികള്‍ കണ്ണീരോടെ ശരണം വിളിച്ച് പിന്‍മാറി. എന്നാൽ മലയിറങ്ങി വന്ന ഇതര സംസ്ഥാന തീര്‍ത്ഥാടകള്‍ രംഗം ഏറ്റെടുക്കുകയായിരുന്നു. മലയാളികള്‍ക്ക് ശക്തമായ പിന്തുണയുമായി വികാരത്തോടെ വന്നപ്പോൾ അത് പോലീസിനെ ഞെട്ടിച്ചു. മലയാളികളെ പോലെയല്ല. അവര്‍ വിശ്വാസത്തിന് വേണ്ടി എന്തും ചെയ്യും. അത് അവരുടെ ജീവനുതന്നെ ഭീക്ഷണിയാകും. ഇത് പോലീസുകാര്‍ ഉന്നതരെ അറിയിച്ചു. ഇതോടെ മലയിറക്കത്തിന് കളം ഒരുങ്ങുകയായിരുന്നു.
അതേസമയം ഇന്നു രാവിലെ ശബരിമല ദര്‍ശനത്തിനെത്തി പ്രതിഷേധം മൂലം മലയിറങ്ങേണ്ടി വന്ന യുവതികളായ രേഷ്മ നിശാന്തും ഷനിലയും നിരാഹാരം ആരംഭിച്ചു. ശബരിമല ദര്‍ശനത്തിനായുള്ള സൗകര്യം ചെയ്തു തരണമെന്ന ആവശ്യവുമായാണ് നിരാഹാരം. ഇന്നു രാവിലെയാണ് ഇരുവരും ശബരിമല ദര്‍ശനത്തിനായി മല കയറാന്‍ തുടങ്ങിയത്. പിന്നീട് മൂന്നു മണിക്കൂര്‍ നീണ്ട നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം പോലീസ് ഇവരെ തിരിച്ചിറക്കുകയായിരുന്നു.
നീലിമല വരെ എത്തിച്ച പോലീസ് ഇവരെ പ്രതിഷേധത്തെ തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് തിരിച്ചിറക്കിയത്. ഏറ്റവും സമാധാനപരമായി ദര്‍ശനം നടത്താന്‍ വേണ്ടിയാണ് മകരവിളക്കു കഴിയുന്നതു വരെ കാത്തിരുന്നതെന്ന് രേഷ്മ നിശാന്ത് പറഞ്ഞു. നാലു മാസത്തോളമായി മാലയിട്ട് വ്രതമെടുത്തു കഴിയുകയാണെന്നും ദര്‍ശനം നടത്താതെ മാലയൂരാന്‍ സാധിക്കില്ലെന്നും സാധാരണ കുടുംബ ജീവിതത്തിലേക്ക് തിരികെ ചെല്ലണമെങ്കില്‍ മാലയൂരണമെന്നും ഇവര്‍ പറഞ്ഞു.
മുന്നോട്ട് പോകണമെന്ന് പറഞ്ഞപ്പോള്‍ പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരിന്നുവെന്ന് ഇരുവരും മാധ്യമങ്ങളോടു പറഞ്ഞു. ആദ്യം മൂന്ന് പേര്‍ മാത്രമാണ് പ്രതിഷേധത്തിന് ഉണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ പേര് കൂടുകയായിരുന്നു. ദര്‍ശനത്തിന് പിന്നീട് സാഹചര്യം ഒരുക്കാമെന്നും ഇപ്പോള്‍ തിരിച്ച് പോകണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നുവെന്നും ഷനില പറഞ്ഞു. പൊലീസിന്റെ നിര്‍ദേശം ലഭിച്ച ശേഷമാണ് ഈ ദിവസം തെരഞ്ഞെടുത്തത്. നട അടയ്ക്കും മുമ്ബ് മല കയറണമെന്ന നിലപാടാണുള്ളതെന്നും ഷനില കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha