സി പി എമ്മിനെ പാഠം പഠിപ്പിക്കാൻ ഇനി പ്ലാൻ ബി ; ശബരിമല തീര്‍ഥാടനത്തിനു ശേഷവും യുവതി പ്രവേശന വിഷയം കൂടുതല്‍ രൂക്ഷമായി നിലനിര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ പദ്ധതി തയ്യാറാക്കി
മോദിയുടെ ആ വരക്കം പൊളിച്ചു. സംഘപരിവാർ ഇപ്പോൾ സൂപ്പർ ഫോമിലാണ്. ശബരിമല തീര്‍ഥാടനത്തിനു ശേഷവും യുവതി പ്രവേശന വിഷയം കൂടുതല്‍ രൂക്ഷമായി നിലനിര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ പദ്ധതി തയ്യാറാക്കി. ശബരിമല കര്‍മസതിയുടെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത് വിഷയം സജീവമാക്കുമ്പോള്‍ അയല്‍ സംസ്‌ഥാനങ്ങളിലും ഡല്‍ഹിയിലും മറ്റു സംഘടനകളും വിഷയം ഉന്നയിച്ചു രംഗത്തുവരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അയ്യപ്പ ഭക്‌തരേയും സന്യാസിമാരേയും സംസ്‌ഥാനത്തെത്തിച്ച് വലിയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കാനും ആലോചനയുണ്ട്. ഇനിയുള്ള കളികൾക്ക് അമൃതാനന്ദമയിയെ തന്നെ രംഗത്തിറക്കും.
ഈ മാസം 20 നു തിരുവനന്തപുരത്ത് ലക്ഷക്കണക്കിനു ഭക്‌തരെ അണിനിരത്തുന്ന പരിപാടി തയ്യാറായിട്ടുണ്ട്. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ മാതാ അമൃതാനന്ദമയി, ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍, കാഞ്ചി മാഠാധിപതി തുടങ്ങി നിരവധി ആത്മീയാചാര്യന്‍മാരും സമുദായ നേതാക്കളും പങ്കെടുക്കും. 19 നു ഡല്‍ഹിയില്‍ വിപുലമായ സെമിനാറും സംഘടിപ്പിക്കും. സൗത്ത് ഇന്ത്യന്‍ സ്‌റ്റഡീസിന്റെ നേതൃത്വത്തിലാണു പരിപാടി. ഇതോടെ രംഗം കൊഴുക്കുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയമായി ഒരു വശത്തു സി പി എം പ്രതിരോധം തീർക്കുന്നുവെങ്കിലും പാർട്ടിയിൽ തന്നെ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. വരും ദിവസങ്ങളിൽ ഇത് മറ നീക്കി പുറത്തു വരും എന്ന് തന്നെയാണ് കണക്കു കൂട്ടൽ. ശബരിമല വിഷയത്തില്‍ ഹിന്ദുമത വിശ്വാസികള്‍ ഒറ്റക്കെട്ടാണെന്നും പൊതുതെരഞ്ഞെടുപ്പില്‍ ഇതു സുപ്രധാന വിഷയമായിരിക്കുമെന്നും സംഘപരിവാര്‍ പറയുന്നു. ഇനി പൊതുതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ പാഠം പഠിപ്പിക്കാന്‍ വിഷയം സജീവമായി നിലനിർത്തുകയാണ് മുഖ്യ ലക്‌ഷ്യം. പുത്തരിക്കണ്ടം സമ്മേളനത്തിനുശേഷവും വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നു നേതാക്കള്‍ പറയുന്നു. ഹൈന്ദവ വിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമമാണു ഇടത് സര്‍ക്കാര്‍ നടത്തുന്നതെന്ന വിപുലമായ ക്യാമ്പയിനും കേരളമൊട്ടുക്കു സംഘടിപ്പിക്കും.
ശബരിമല കേസില്‍ പുനഃപ്പരിശോധനാ ഹര്‍ജിയില്‍ അനുകൂലമായ വിധിവരെ പ്രക്ഷോഭ പരിപാടികള്‍ സജീവമായി നിലനിര്‍ത്താനാണു തീരുമാനം. ശബരിമല വിഷയം രാജ്യത്തിനു പുറത്തേക്കു വരെ പടര്‍ന്നിരിക്കുന്ന സാഹചര്യം കോടതിക്കു ബോധപ്പെടുമെന്നും കര്‍മസമിതി വിലയിരുത്തുന്നു. ദക്ഷിണേന്ത്യയിൽ വലിയ വികാരമാണ് ശബരിമല. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ തങ്ങള്‍ നേരിട്ട് ഇടപെടില്ലെങ്കിലും സി.പി.എമ്മിന്റെ പരാജയം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടു വിശ്വാസികളുടെ വികാരം കാക്കുമെന്നാണ് കർമ്മ സമിതി പറയുന്നത്.
https://www.facebook.com/Malayalivartha