ശബരിമല കേസുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളും കോടതിയലക്ഷ്യ ഹർജികളും സുപ്രീംകോടതി ഫെബ്രുവരി ആറിന് പരിഗണിക്കും; ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലാണ് ശബരിമല കേസും ഉൾപ്പെട്ടിട്ടുള്ളത്

ശബരിമല കേസുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളും കോടതിയലക്ഷ്യ ഹർജികളും സുപ്രീംകോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളും കോടതിയലക്ഷ്യ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.
ശബരിമല റിട്ട് ഹര്‍ജികൾ ഫെബ്രുവരി എട്ടിനാണ് സുപ്രീംകോടതി പരിഗണിക്കുക. ശബരിമല വിധിക്കെതിരെ അമ്പതോളം പുനഃപരിശോധനാ ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡിന്‍റെ സാവകാശ ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
കേസ് ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കേസ് പരിഗണിക്കുന്ന ബെഞ്ചിലെ വനിതാ ജഡ്‌ജിയായ ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിലായതിനാൽ കേസ് പരിഗണിക്കാൻ സാധ്യതയില്ലെന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി അറിയിക്കുകയായിരുന്നു.
ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലാണ് ശബരിമല കേസും ഉൾപ്പെട്ടിട്ടുള്ളത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സെപ്‌തംബർ 28 ലെ വിധിക്കെതിരായ 50ലേറെ പുനഃപരിശോധനാ ഹർജികൾ അടക്കം സുപ്രീംകോടതിയുടെ മുന്നിലുണ്ട്.
നേരത്തെ പുനഃപരിശോധനാ ഹർജികളും മറ്റും തുറന്ന കോടതിയിൽ പരിഗണിക്കുന്നത് തൽസമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം നാഷണൽ അയ്യപ്പ ഡെവോട്ടീസ് അസോസിയേഷന്റെ അഭിഭാഷകനായ മാത്യു ജെ. നെടുമ്പാറ ഉന്നയിച്ചിരുന്നു.
2018 സെപ്തംബർ 28നാണ് ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബഞ്ചിന്റെ സുപ്രധാനവിധി വന്നത്. അയ്യപ്പഭക്തരെ പ്രത്യേകമതവിഭാഗമായി കണക്കാക്കാനാകില്ലെന്നും വിലക്ക് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും സുപ്രീംകോടതി ബഞ്ചിൽ ഭൂരിപക്ഷവിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ രോഹിൻടൺ നരിമാൻ, എ എം ഖാൻവീൽക്കർ, ഡി വൈ ചന്ദ്രചൂഢ് എന്നിവർ യുവതീപ്രവേശനം വേണമെന്ന് പറഞ്ഞപ്പോൾ, അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദു മൽഹോത്ര ശബരിമല യുവതീ പ്രവേശനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ശബരിമലയിൽ പ്രായേഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിലെ നാലു പേർ ഏകാഭിപ്രായം പുലർത്തിയപ്പോൾ വ്യത്യസ്‌തവിധി രേഖപ്പെടുത്തിയത് ബെഞ്ചിലെ ഏക സ്ത്രീ പ്രാതിനിധ്യമായ ജസ്റ്റിസ് ഇന്ദു മൽഹോത്രയായിരുന്നു. മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ ശബരിമല ക്ഷേത്രത്തിനും സംരക്ഷണം ഉറപ്പു നൽകുന്നുണ്ട്. അക്കാര്യം വിധിയിൽ പരിഗണിക്കണമെന്ന് ജസ്റ്റിസ് ഇന്ദുമൽഹോത്ര വ്യക്തമാക്കി.
മതപരമായ കാര്യങ്ങളിൽ നീതിക്ക് യുക്തമായി തീരുമാനമെടുക്കാവുന്നതല്ല. ആഴത്തിൽ വേരുറപ്പിച്ച മതവിശ്വാസങ്ങളെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കനുസൃതമായി മാറ്റിയെഴുതാവുന്നതല്ല എന്ന് തന്റെ വിധി ന്യായത്തിൽ അവർ വ്യക്തമാക്കി. ഇന്ത്യയിൽ ഏതെങ്കിലും മതവിഭാഗം ആചാരാനുഷ്‌ഠാനങ്ങളിൽ വ്യക്തമായ ധാരണയും രീതിയും തുടർന്നു പോരുന്നുവെങ്കിൽ അത് നിലനിൽക്കുന്ന തരത്തിലാവണം കോടതി തീരുമാനം എടുക്കേണ്ടതെന്നും അവർ വ്യക്തമാക്കിയിരുന്നു.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ;
1. മതപരമായി നിലനിന്നു പോരുന്ന ആചാരങ്ങൾ സമൂഹത്തെ ഹാനികരമായി ബാധിക്കുന്ന തരത്തിലല്ലെങ്കിൽ കോടതിയുടെ ഇടപെടൽ ആവശ്യമില്ല.
2. ഒരു മതത്തിന്റെ വിശ്വാസികളാണ് ആചാരങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത്.
3. ജഡ്ജിയുടെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ മതാചാരങ്ങളെ കുറിച്ചുള്ള വിധിയിൽ പ്രതിഫലിക്കരുത്.
4. മതങ്ങളുടെ താരതമ്യവും മതാചാരങ്ങളെ കുറിച്ചുള്ള കോടതി തീരുമാനവും തികച്ചും അപ്രസക്തമാണ്.
5. മതനിരപേക്ഷത നിലനിൽക്കുന്ന സമൂഹത്തിൽ ഏതൊരു മതവിഭാഗത്തിനും അവരുടെ വിശ്വാസത്തിനനുസരിച്ച് ആചാരനുഷ്ഠാനങ്ങൾ തീരുമാനിക്കാം.
6. യുക്തിക്കനുസരിച്ച് വിശ്വാസത്തെ മാറ്റാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല.
7. വിവേചനപരമാണെങ്കിലും മരപരമായ ആചാരങ്ങൾ മാനിക്കപ്പെടണം. മറ്റൊരാളുടെ മതവിശ്വാസത്തെ ഹനിക്കുന്നതല്ലെങ്കിൽ ഏതു മതത്തിനും സ്വന്തം ആചാരങ്ങൾ തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നിവയായിരുന്നു
ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണങ്ങൾ.
https://www.facebook.com/Malayalivartha

























