എടപ്പാള്‍ ടൗണില്‍ കടയടപ്പിക്കാനെത്തിയ പ്രതിഷേധക്കാരെ നാട്ടുകാർ കണ്ടംവഴി ഓടിച്ചിട്ട് നാളുകളിത്രയായിട്ടും ഉടമകളില്ലാതെ അനാഥമായി കിടക്കുന്നത് ഒരു ലോഡ് ബൈക്കുകൾ:- ബൈക്ക് ചോദിച്ചെത്തിയാല്‍ കേസില്‍ കുടുങ്ങുമോ എന്ന് ഭയം, പലരും ഒളിവിൽ

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജനുവരി മൂന്നിന് ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ എടപ്പാളിലുണ്ടായ സംഘർഷത്തിൽ നാട്ടുകാരുടെ പ്രതിഷേധത്തിൽ കടകൾ അടപ്പിക്കാനെത്തിയ ഒരുസംഘം ആളുകൾ ബൈക്ക് വിട്ടെറിഞ്ഞ് നാല് പാടും ഓടിയത് മറക്കാനാകാത്ത കാഴ്ചകളില്‍ ഒന്നാണ്. സംഭവം നടന്ന് നാളുകളിത്രയായിട്ടും ഉടമകളില്ലാതെ അനാഥമായി കിടക്കുകയാണ് ഒരു ലോഡ് ബൈക്കുകള്‍. ബൈക്ക് ചോദിച്ചെത്തിയാല്‍ കേസില്‍ കുടുങ്ങുമോ എന്ന ഭയമാണ് ആരും തിരിഞ്ഞു പോലും നോക്കാത്തത്. ഇവരില്‍ പലരും ഇപ്പോഴും ഒളിവില്‍ തന്നെയാണ്.
ഹര്‍ത്താല്‍ അനുകൂലികള്‍ സഞ്ചരിച്ചിരുന്ന 35ഓളം ബൈക്കുകളാണ് പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ പിടികൂടാനായിട്ടില്ല. കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ ആര്‍സി ഉടമകളെ കണ്ടെത്തി കേസെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. അതേ സമയം ചില വാഹനങ്ങള്‍ സമരാനുകൂലികള്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റും വാങ്ങിയതാണ്.
ഇതാണ് അന്വേഷണം വഴിമുട്ടിക്കുന്നത്. ബൈക്ക് അന്വേഷിച്ച് സ്റ്റേഷനിലെത്തിയാല്‍ കേസില്‍ പ്രതിയാകുമെന്ന ഭയത്താലാണ് പലരും അന്വേഷിച്ചു പോകാത്തത്. വാഹനം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ സ്റ്റേഷനിലേക്ക് വിളിക്കുന്നുണ്ടെങ്കിലും പ്രതികളെ മുഴുവന്‍ പിടികൂടിയാലേ വാഹനം വിട്ടുനല്‍കൂ എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.
https://www.facebook.com/Malayalivartha

























