മാസങ്ങൾ പിന്നിട്ടിട്ടും ദുരൂഹത നീങ്ങുന്നില്ല, ആന്‍ലിയയുടെ മരണം കൊലപാതകമാണെന്നതിന് തെളിവുണ്ടെന്ന് അച്ഛൻ

ആലുവക്കടുത്ത് പെരിയാറില്‍ നദിയില്‍ മരിച്ചനിലയിൽ കണ്ടെത്തിയ ബംഗളുരുവിൽ നഴ്സായി ജോലി ചെയ്തിരുന്ന ആൻലിയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയപ്പോൾ ആന്‍ലിയയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് വെളിപ്പെടുത്തി പിതാവ് ഹൈജിനസ് രംഗത്ത്.
മരണം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും ഹൈജിനസ് പറഞ്ഞു. ആന്‍ലിയ ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി, അന്വേഷണം നിര്‍ത്തി തുടങ്ങിയ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഹൈജിനസ് ആരോപിച്ചു. ആന്‍ലിയയെ ബംഗളുരുവിലേക്ക് ട്രെയിന്‍ കയറ്റിവിട്ടു എന്നാണ് ഭര്‍ത്താവ് ജസ്റ്റിന്‍ പറയുന്നത്. അതേ ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറാത്തത് സംശയാസ്പദമാണ്. അന്നേദിവസം സിസിടിവി പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ സിസി ടിവി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവത്തിനു മുന്‍പും ശേഷവുമുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണെന്നിരിക്കേ, അന്നേ ദിവസം മാത്രം സിസിടിവി പ്രവര്‍ത്തിച്ചില്ല എന്ന മറുപടി ദുരൂഹമാണെന്നും ഹൈജിനസ് പറയുന്നു. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരനായ ജസ്റ്റിന്റെ പിതാവ് സ്വാധീനം ഉപയോഗിച്ച് ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു തെളിവ് ഇല്ലാതാക്കുകയോ ചെയ്തെന്നുമാണ് തന്റെ സംശയമെന്നും ഹൈജിനസ് ആരോപിച്ചു.
കൊലപാതക സാധ്യത സംശയിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഭാഷ്യം. ന്നാല്‍ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ആത്മഹത്യ പ്രേരണ സ്ഥിരീകരിക്കാവുന്ന എസ്‌എംഎസ് സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും പൊലീസ് അന്വേഷണവിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 28ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാറില്‍ നദിയില്‍ നിന്നും ആന്‍ലിയ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നമുണ്ടായിരുന്നതായും ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു എന്നും തന്റെ ഡയറിയില്‍ ആന്‍ലിയ കുറിച്ചിരുന്നു. കാണാതാവുന്നതിന് മുന്‍പ് ആന്‍ലിയ സഹോദരന് അയച്ച സന്ദേശത്തിലും ഭര്‍ത്താവിനെക്കുറിച്ചും ഭര്‍തൃമാതാവിനെക്കുറിച്ചും പറയുന്നുണ്ട്.
സംഭവ ദിവസം ബെംഗലുരുവിലേക്ക് പരീക്ഷക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടു വിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. യാത്രക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതാണ് പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അതേ സമയം 2019 ജനുവരി 19 ന് അപ് ലോഡ് ചെയ്തിരിക്കുന്ന ഒരു യൂട്യൂബ് വീഡിയോയിൽ ആന്‍ലിയ ഹൈജിനസിന്റെ മരണത്തില്‍ തനിക്കും കുടുംബത്തിനുമെതിരേ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു സമര്‍ത്ഥിച്ച് ഭർത്താവ് ജസ്റ്റിനും എത്തിയിരുന്നു. ആന്‍ലിയ നല്ല മിടുക്കിയായിരുന്നു. പാട്ടു പാടാനും പഠിക്കാനുമൊക്കെ നല്ല മിടുക്കിയായ കുട്ടിയായിട്ടായിരുന്നു ഞാന്‍ ആദ്യം വിലയിരുത്തിയത്. ഞങ്ങള്‍ നല്ല സ്‌നേഹത്തിലായിരുന്നു. പിന്നീട് ചില സമയങ്ങളില്‍ ആന്‍ലിയയുടെ പെരുമാറ്റം അസ്വഭാവിക പെരുമാറ്റമായിട്ടാണ് എനിക്ക് തോന്നിയത്. വാശിയും ദേഷ്യവുമൊക്കെയായിട്ടാണ് ആദ്യം മനസിലാക്കിയത്. മാതാപിതാക്കള്‍ വിദേശത്ത് ജോലിയായിരുന്നതിനാല്‍ ആന്‍ലിയ കുഞ്ഞുന്നാളില്‍ തൊട്ട് പപ്പയും മമ്മിയും ഇല്ലാതെ ഒറ്റപ്പെട്ട് പല വീടുകളിലും ഹോസ്റ്റലുകളിലുമൊക്കെയായിട്ടായിരുന്നു ജീവിച്ചത്. സ്‌നേഹം കിട്ടാത്തതിന്റെ പ്രശ്‌നമായിരിക്കാം എന്നായിരുന്നു ആദ്യം ഞാന്‍ മനസിലാക്കിയത്.
ഏകദേശം ഒരുവര്‍ഷം മുമ്ബ് ആന്‍ലിയയുടെ എഴുത്ത് കുത്തുകളും മറ്റ് കണ്ടിട്ട് ഞാനും എന്റെ അപ്പച്ചനും ആന്‍ലിയയുടെ പപ്പയെ വിളിച്ചിട്ട് എറണാകുളത്തുള്ള അവരുടെ വീട്ടില്‍ പോയി സംസാരിക്കുകയായുണ്ടായി. ആന്‍ലിയ ആത്മഹത്യ കുറിപ്പുകളും എഴുതിയിരുന്നു. അന്ന് ആന്‍ലിയയുടെ പപ്പ പറഞ്ഞത്, ഇതവളുടെ കുട്ടിക്കളിയാണ്. ഇതൊക്കെ മാറിക്കോളും ഞാനവളോട് പറഞ്ഞ് മനസിലാക്കിക്കോളം ഇതൊന്നും പുറത്താരോടും പറയരുത് എന്നൊക്കെയാണ്. ഇതിനൊക്കെ വ്യക്തമായ രേഖകള്‍ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാനും തയ്യാറാണ്. ഒരു വര്‍ഷം മുമ്ബ് ആന്‍ലിയ എഴുതിയതും വരച്ചതുമെല്ലാം വാങ്ങിച്ചുകൊണ്ടുപോയതാണ്. ഇപ്പോള്‍ അവ എനിക്കെതിരേ ഉപയോഗിക്കുകയാണ്. ഡയറി എഴുതുന്ന ശീലമുള്ളയാളാണെങ്കില്‍ കുഞ്ഞുന്നാളു മുതല്‍ എഴുതുമല്ലോ, വിവാഹം കഴിഞ്ഞ ശേഷം മാത്രമുള്ള ഡയറികളാണ് ആന്‍ലിയയുടെതായി അവരുടെ കൈയിലുള്ളത്. വിവാഹത്തിനു മുമ്ബുള്ള ഡയറികള്‍ അവളുടെ മാതാപിതാക്കള്‍ എന്തിനു വേണ്ടിയാണ് നശിപ്പിച്ചു കളഞ്ഞത്. എന്തെങ്കിലും മറക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും.
വിവാഹം നടക്കുന്ന സമയത്ത് ദുബായില്‍ അകൗണ്ടന്റ് ആയി സ്ഥിരം ജോലിയായിരുന്നു എനിക്ക്. വിവാഹശേഷം ആന്‍ലിയയെ ദുബായിലേക്ക് കൊണ്ടുപോയത് എന്റെ ഫാമിലി വീസയിലാണ്. ദുബായില്‍ എത്തി ഒന്നു രണ്ടു മാസങ്ങളില്‍ തന്നെ ആന്‍ലിയയുടെ സ്വഭാവത്തില്‍ വളരെ വ്യത്യസ്തമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. രാത്രികാലങ്ങളില്‍ ഉറങ്ങാതിരിക്കുകയുമൊക്കെ ചെയ്യും. ആ സമയത്ത് ആന്‍ലിയ ഗര്‍ഭിണിയുമായിരുന്നു. ഇതോടെയാണ് നല്ല വരുമാനമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്. കൗണ്‍സിലിംഗോ ചിക്തിസയോ കൊടുത്തു കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ മാറുമെന്ന് കരുതി. തിരിച്ചു പോകാം എന്ന കരുതിയാണ് ഞാന്‍ വന്നത്. താത്കാലിക ജോലിയല്ലായിരുന്നുവെന്ന് തെളിയിക്കാനുള്ള മുഴുവന്‍ തെളിവുകളുമുണ്ട്.
ആന്‍ലിയയുടെ മൃതശരീരം ഞങ്ങളുടെ പള്ളിയിലേക്ക് കൊണ്ടുവരണം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ അത് ആന്‍ലിയയുടെ ബന്ധുക്കളും മാതാപിതാക്കളും എതിര്‍ത്തു. എറണാകുളത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ പോകാന്‍ തയ്യാറെടുത്തതായിരുന്നെങ്കിലും അവരുടെ പള്ളിയിലെ വൈദികന്‍ വരേണ്ടതില്ലെന്ന് അറിയിച്ചതുകൊണ്ടാണ് പോകാതിരുന്നത്. ആന്‍ലിയയെ ബെംഗളൂരുവില്‍ എംഎസ്‌സി നഴ്‌സിംഗിന് അയച്ചത് അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാന്‍ വേണ്ടിയാണ്. അല്ലാതെ വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ നിര്‍ബന്ധിച്ച് അയച്ചതല്ല. തന്റെ മാതാപിതാക്കള്‍ വിദേശത്ത് ആയിരുന്നതിനാല്‍ അവരുടെ സ്‌നേഹവും വാത്സല്യവും ലഭിക്കാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോനുണ്ടാവരുതെന്നും ആന്‍ലിയ എപ്പോഴും പറയുമായിരുന്നു.
ആന്‍ലിയയ്ക്ക് ഇത്തരം സ്വഭാവ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡിവോഴ്‌സിനു ശ്രമിക്കാതിരുന്നത് എനിക്ക് ആന്‍ലിയയെ അത്രയ്ക്ക് ഇഷ്ടമായിരുന്നതുകൊണ്ടാണ്.ഞങ്ങള്‍ കുറെ സ്വപനങ്ങള്‍ കണ്ടിരുന്നു. അതുകൊണ്ടാണ് ഡിവോഴ്‌സിനു ശ്രമിക്കാതെ ആന്‍ലിയയുടെ പ്രശ്‌നങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചത്. ആന്‍ലിയയുടെ മരണത്തില്‍ പങ്കില്ലെന്നു തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ട്. എന്റെ കുഞ്ഞിനുവേണ്ടി ധൈര്യത്തോടെ മുന്നോട്ടു പോകും. കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലി തേടി വിദേശത്തും മറ്റും പോകുന്നവര്‍ക്ക് ആന്‍ലിയയുടെ മാനസികാവസ്ഥയും അവളുടെ ജീവിതവും പാഠമാകണണം എന്നായിരുന്നു ജസ്റ്റിന്റെ വാക്കുകൾ.
https://www.facebook.com/Malayalivartha

























