കള്ളപ്പണം ദാ വരുന്നു; പിടിക്കാമെങ്കില്‍ പിടിച്ചോ; ഇന്ത്യ കണ്ട ഏറ്റവും വലിയ കള്ളപ്പണ ഒഴുക്ക് നടക്കുന്ന തിരഞ്ഞെടുപ്പായി വരാന്‍ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പ്

കള്ളപ്പണത്തെച്ചൊല്ലി ഇന്ത്യാക്കാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കൊല്ലം അഞ്ചായി. അവരുടെ കാത്തിരിപ്പിനു വിരാമമാകാന്‍ പോവുകയാണ്, പക്ഷേ, അത് നാം ആഗ്രഹിച്ച പോലെ നമ്മുടെ ബാങ്ക് അക്കൌണ്ടുകളിലേക്കല്ല, നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫണ്ടുകളിലേക്കാണെന്നു മാത്രം.
ഇന്ത്യ കണ്ട ഏറ്റവും വലിയ കള്ളപ്പണ ഒഴുക്ക് നടക്കുന്ന തിരഞ്ഞെടുപ്പായി വരാന്‍ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പ് മാറുമെന്ന ആശങ്ക നിരീക്ഷകര്‍ ഇതിനകം പങ്കുവച്ചു കഴിഞ്ഞു. അതിലെ ഏറ്റവും പരിഹാസ്യമായ അവസ്ഥ എന്തെന്നു വച്ചാല്‍, ഈ കള്ളപ്പണം എന്നെന്നേക്കുമായി ഇന്ത്യയില്‍നിന്നു കെട്ടുകെട്ടിക്കാനാണെന്നു കൊട്ടിഘോഷിച്ചാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പാക്കിയത്. ഇന്ത്യയിലെ സാധാരണക്കാരെ മാത്രം ബുദ്ധിമുട്ടിച്ച ഒരു കലാപരിപാടി ആയിരുന്നു അതെന്ന് വൈകാതെ മനസ്സിലായി. യഥാര്‍ത്ഥ കള്ളപ്പണമുള്ളവര്‍ അതൊക്കെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തു. അതിവിടുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലടക്കം മൗറീഷ്യസ്, ബ്രിട്ടീഷ് വിര്‍ജിന്‍, ബഹാമാസ്, കയ്മാന്‍ തുടങ്ങിയ ടാക്സ് ഹെവന്‍ ദ്വീപുകളിലേക്കു പറന്ന് അവിടെനിന്ന് വിദേശ നിക്ഷേപമായി ഇന്ത്യയില്‍ തിരിച്ചിറങ്ങി അതിലെ ഒരു പങ്ക് ചെല്ലേണ്ട സ്ഥലത്ത് എത്തി ശുഭപര്യവസായിയായ നാടകമായി അവസാനിച്ചു എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.
അതേസമം, ഇതുമായി ബന്ധപ്പെട്ട് പറയാവുന്ന കൃത്യമായ കണക്കുകള്‍ വേറയുണ്ട്. ഉദാഹരണത്തിന്, 2017-18 കാലയളലവില്‍ മാത്രം ഇലക്ടറല്‍ ബോണ്ടിലൂടെ മാത്രം ബിജെപിയുടെ കേന്ദ്ര ഫണ്ടില്‍ എത്തിയ തുക 210 കോടി ആണെന്ന കണക്ക് പുറത്തുവന്നിരുന്നു. അതൊക്കെ ഇതിനകം വോട്ടര്‍മാര്‍ മറന്നിട്ടുണ്ടാകുമെന്നാണ് നേതൃത്വം കരുതുന്നത്. എന്താണ് ഇലക്ടറല്‍ ബോണ്ടെന്നു കൂടി അറിഞ്ഞാലേ ചിത്രം വ്യക്തമാകൂ. പ്രഭവസ്ഥാനം വെളിപ്പെടുത്താതെ രാഷ്ട്രീയകക്ഷിക്ക് പണം നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗമാണ് ഇലക്ടറല്‍ ബോണ്ട്. നോട്ടുനിരോധനത്തിന് അനുബന്ധമായി കൊണ്ടുവന്ന മനോഹര സങ്കല്പം. എന്തിനായിരുന്നു നോട്ടുനിരോധനം എന്നു സംശയമുള്ളവര്‍ക്ക് ഇതു വഴി അല്പദൂരം നടന്നാല്‍ ഉത്തരം വ്യതിനേയ തെളിയും.
ഈ ഇലക്ടറല്‍ ബോണ്ട് വഴി ഒഴുകിയ പണത്തിന്റെ 95 ശതമാനവും ബിജെപിയിലേക്കായിരുന്നു എന്ന കണക്കും മാധ്യമങ്ങള്‍ കഴിഞ്ഞ നവമ്പര്‍ മാസത്തില്‍ പുറത്തു കൊണ്ടുവന്നിരുന്നു,. അതായത്, കള്ളപ്പണം വോട്ടര്‍മാരുടെ അക്കൌണ്ടിലേക്കു വന്നിട്ടില്ല എന്നേ ഉള്ളൂ. വരേണ്ട പോക്കറ്റിലേക്ക് ഇതിനകം എത്തിക്കഴിഞ്ഞു. ഈ ഫണ്ടാണ് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ ഗണ്യമായി സ്വാധീനിക്കാന്‍ പോകുന്നത്. ജാഥയില്‍ പങ്കെടുക്കുന്നതിനുള്ള ബിരിയാണിയായും തിരഞ്ഞെടുപ്പിനു തലേന്ന് ഒഴുക്കുന്ന മദ്യമായും കുറച്ച് പണം രുചിച്ചുനോക്കുാവന്‍ പാവം അണികളിലെത്തുമെങ്കിലും അതിഭീമമായ തുക പലമാര്‍ഗ്ഗങ്ങളില്‍ ഇവിടെ അടിയാന്‍ സാധ്യതയുണ്ട്. അതിന്റെ ജനാധിപത്യ വിരുദ്ധമായ പ്രയോഗങ്ങള്‍ക്കുള്ള സാധ്യത ഭീഷമമായ യാഥാര്‍ത്ഥ്യമായി നമുക്ക് മുന്നിലുണ്ട്. തിരിഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ നോക്കുകുത്തിയാക്കി മാറ്റുന്ന ഒന്നായി ഇത്തവണ കള്ളപ്പണം മാറും എന്ന വിലയിരുത്തല്‍ ഈ വസ്തുതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഈ വെല്ലുവിളിയെ ആവുംവിധം പ്രതിരോധിക്കാനുള്ള ശ്രമമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്നു തോന്നുന്നു. കമീഷനിലെ ഉന്നത ഉദ്യോഗസ്ഥർ ആദായനികുതി വകുപ്പ‌് അധികൃതരുമായി നടത്തിയ കൂടിക്കാഴ‌്ചയിൽ സ്ഥാനാർഥികളുടെ ചെലവ‌് നിരീക്ഷിക്കാൻ കര്‍ശന നിർദേശമാണ് നൽകിയിട്ടുള്ളത്. റെയിൽവേ, കസ്റ്റംസ‌് ആൻഡ‌് -എക‌്സൈസ‌്, മോട്ടോർവാഹനവകുപ്പ‌്, പൊലീസ‌് ഉദ്യോഗസ്ഥര്‍ എന്നിവരുമായും കമ്മീഷന്‍ ചർച്ച നടത്തിവരികയാണ്. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവുമുള്ള പണമിടപാടുകൾ നിരീക്ഷിക്കാൻ ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. രാഷ‌്ട്രീയ പാർടികൾക്ക‌് ലഭിക്കുന്ന സംഭാവനകളും വിശദമായി പരിശോധിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം. പക്ഷേ, ഇത് എത്രകണ്ട് ഫലപ്രദമാകുമെന്ന് കണ്ടറിയണം, കാരണം, ഇലക്ടറല്‍ ബോണ്ടിലൂടെ നിര്‍ഭയമായി പണം രാഷ്ട്രീയകക്ഷിക്ക് നല്‍കാനുള്ള സംവിധാനം രാജ്യത്തു കൊണ്ടുവന്നപ്പോള്‍ അതിനെ ഫലപ്രദമായി തടയാന്‍ അന്ന് തിരഞ്ഞെടുപ്പ് കമ്മീഷനു കഴിഞ്ഞില്ല എന്നു മാത്രമല്ല, അവരുടെ മൌനാനുവാദവും ഉണ്ടായിരുന്നു. രാജ്യത്തെ കുത്തകകളായ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് അവര്‍ക്ക് അനുകൂലമായ രീതിയല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ പണമെൊഴുക്കാനുള്ള പൈപ്പ് ലൈനായി ഇലക്ടറല്‍ ബോണ്ട് മാറുകയായിരുന്നു. പാപ്പരായി നില്‍ക്കുന്ന അനില്‍അംബാനിക്ക് റഫേല്‍ വിമാനനിര്‍മ്മാണം പോലെ അതീവസുരക്ഷാ ബാധ്യതയുള്ള അവകാശം കിട്ടുന്ന തരത്തിലേക്കാണ് ഇവിടെ കാര്യങ്ങള്‍ മാറിയതെന്നും മറന്നുകൂടാ.
രണ്ടായിരം രൂപയ‌്ക്ക‌് മുകളിലുള്ള സംഭാവനകൾക്കെല്ലാം ആദായനികുതി വകുപ്പിന‌് വിശദീകരണം തേടാെമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. ഇലക‌്ട്രൽ ബോണ്ടായും ഓൺലൈനായും രാഷ‌്ട്രീയ പാർടികളുടെ അക്കൗണ്ടിലേക്ക‌് വരുന്ന തുക തെരഞ്ഞെടുപ്പിനുശേഷം നൽകുന്ന കണക്കുമായി താരതമ്യംചെയ‌്ത‌് പരിശോധിക്കുമെന്നാണ് അവര്‍ പറയുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫ്ലൈയിങ‌് സ‌്ക്വാഡിനെയും ദ്രുതകർമസേനയെയും വിന്യസിക്കാനും തെരഞ്ഞെടുപ്പ‌് കമീഷൻ വിവിധ വകുപ്പുകളോട‌് ആവശ്യപ്പെട്ടിട്ടുണ്ട‌്. 2014 ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കണക്കിൽപ്പെടാത്ത 300 കോടി രൂപയാണ് തിരഞ്ഞെടുപ്പ‌് കമ്മീഷൻ പിടിച്ചെടുത്തത്. ആന്ധ്രയിൽനിന്ന‌് 153 കോടി പിടിച്ചെടുത്തതാണ‌് ഏറ്റവും ഉയർന്ന തുക. കർണാടക, മഹാരാഷ‌്ട്ര എന്നിവിടങ്ങളിൽനിന്നും വലിയ തുക പിടിക്കാന്‍ കമ്മീഷനു കഴിഞ്ഞിട്ടുണ്ട്.
എന്തൊക്കെയായാലും, പണാധികാര ശക്തികള്‍ മറ്റെന്തിനേക്കാളും വലിയ സ്വാധീനശക്തിയായി മാറിക്കഴിഞ്ഞ സാഹചര്യമാണ് രാജ്യത്തുള്ളത്. അവര്‍ പല രൂപത്തില്‍ രാജ്യത്തെ വെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്നു. നോട്ട് നിരോധനവും ജിഎസ് ടിയും എന്തുവന്നാലും അത് അവരെ ബാധിക്കാതിരിക്കുകയും ദരിദ്ര-മധ്യവര്‍ഗക്കാരെ മാത്രം ബാധിക്കുകയും ചെയ്യു്നന അല്‍ഭുതം സംഭവിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് നമ്മുടെ ഇന്ത്യ. തിരഞ്ഞെടുപ്പിന് തൊണ്ണൂറു ദിവസം മാത്രമുള്ളപ്പോള്‍ മാത്രം കര്‍ഷകരെയും ദരിദ്രരെയും ഓര്‍ത്താല്‍ മതിയെന്നെ അവസ്ഥയും രാജ്യത്തു സംജാതമായിരിക്കുന്നു. ഈ അവസ്ഥയില്‍, ഭീമാകാരമായി കുന്നുകൂടിയ പണം ഇന്ത്യന്‍ ജനാധിപത്യത്തെ എങ്ങോട്ടു നയിക്കുമെന്നത് വലിയൊരു ചോദ്യമായി അവശേഷിക്കുന്നു.
https://www.facebook.com/Malayalivartha

























