പൊളിച്ച് മനോരമ... മലയാള മനോരമയുടെ ഇന്നത്തെ പേജ് സെറ്റിംഗിന് ട്രോളോട് ട്രോള്‍; കോടതി അനുമതിയോടെ കനകദുര്‍ഗ വീട്ടിലെത്തിയ വാര്‍ത്തയ്ക്ക് മുകളിലെ ഫോട്ടോയില്‍ പുലിയും കാട്ടാനയും കിടിലന്‍ ക്യാപ്ഷനും കൂടിയായപ്പോള്‍ സോഷ്യല്‍ മീഡിയ കത്തിച്ചു

ഇന്നത്തെ പത്രത്തില്‍ ജനങ്ങള്‍ ഏറ്റവുമധികം പരതിയത് വിവാദ നായിക കനകദുര്‍ഗയുടെ അവസ്ഥയറിയാനാണ്. കനകദുര്‍ഗ വീട്ടില്‍ കയറിയെന്ന് ഇന്നലെ ടിവിയില്‍ കണ്ടതാണെങ്കിലും പത്രത്തില്‍ കൂടുതലെന്തെങ്കിലും കാണുമെന്ന് വ്യക്തമായിരുന്നു. അതിനായി തന്നെ എല്ലാവരും രാവിലത്തെ തിരക്കിനിടയിലും പത്രം ഓടിച്ച് നോക്കി. കനകദുര്‍ഗ സേഫാണെന്ന് കണ്ട് ഉറപ്പുവരുത്തി സായൂജ്യമടഞ്ഞ ശേഷമാണ് തങ്ങളുടെ ജോലിയിലേക്ക് കടന്നത്. എന്നാല്‍ മലയാള മനോരമ പത്രത്തില്‍ കനകദുര്‍ഗയുടെ വാര്‍ത്തയും തൊട്ട് മുകളിലുള്ള ഫോട്ടോകളും കണ്ട് ഞെട്ടി.
ഒമ്പതാം പേജിലാണ് വാര്‍ത്തയും ചിത്രങ്ങളും ക്യാപ്ഷനും. കോടതി അനുമതി നല്‍കി: കനകദുര്‍ഗ വീട്ടിലെത്തി. തൊട്ട് മുകളില്‍ ഒന്നുറങ്ങിക്കോട്ടെ എന്ന ക്യാപ്ഷനില്‍ വിടിനുള്ളില്‍ കയറിയ പുള്ളിപ്പുലിയുടെ ചിത്രം. അയ്യപ്പനും പുലിയും തമ്മിലുള്ള ബന്ധം കാരണം അതും നോക്കി. തൊട്ടടുത്ത് മദമിളകിയ മട്ടിലുള്ള ഒരു കാട്ടാന. എങ്ങനെ ചിരിക്കാതിരിക്കാന്‍ പറ്റും. അതിന്റെ ക്യാപ്ഷനാകട്ടെ ജീവന്‍ വേണോ മാറിക്കോ. ഈക്യാപ്ഷന് തൊട്ട് താഴെയുള്ള വാര്‍ത്തയാകട്ട നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു എന്നാണ്. എല്ലാം കൂടി മനോരമ ജനങ്ങളെ രാവിലെ തന്നെ ചിരിപ്പിച്ചു. ആ ചിരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറക്കുന്നത്.
വാര്‍ത്തയുടെ പൂര്‍ണരൂപം ഇങ്ങനെയാണ്...
കോടതി അനുമതി നല്‍കി: കനകദുര്‍ഗ വീട്ടിലെത്തി
ശബരിമല സന്ദര്‍ശനം നടത്തിയ കനകദുര്‍ഗ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിച്ചു. ഏഴരയോടെയാണ് പെരിന്തല്‍മണ്ണ സിഐ ടി.എസ്.ബിനുവിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് സംരക്ഷണത്തില്‍ അവര്‍ വീട്ടിലെത്തിയത്. വൈകിട്ട് നാലിനാണ് പുലാമന്തോള്‍ ഗ്രാമന്യായാലയം വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്.
വീടു പൂട്ടി ഭര്‍ത്താവ് കൃഷ്!ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും കഴിഞ്ഞ ദിവസം വാടകവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതോടെ പൊലീസ് നിര്‍ദേശിച്ചതനുസരിച്ച് ഭര്‍ത്താവ് വീടിന്റെ താക്കോല്‍ സ്!റ്റേഷനിലെത്തിച്ചു. തുടര്‍ന്നാണ് പെരിന്തല്‍മണ്ണയിലെ സംരക്ഷണ കേന്ദ്രത്തില്‍നിന്നു കനകദുര്‍ഗ പുറപ്പെട്ടത്.
ജഡ്ജി കെ.കെ.നിമ്മിയാണ് വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്. കുട്ടികളോടൊപ്പം താമസിക്കുന്നതുള്‍പ്പെടെയുള്ള കനകദുര്‍ഗയുടെ മറ്റ് ആവശ്യങ്ങള്‍ പിന്നീട് പ്രധാന ഹര്‍ജിയില്‍ പരിഗണിക്കും. ഗാര്‍ഹിക പീഡനത്തില്‍നിന്നുള്ള സ്ത്രീസംരക്ഷണ നിയമപ്രകാരമാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസ് മാര്‍ച്ച് 11ലേക്കു മാറ്റി.വീട്ടില്‍ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും എതിര്‍കക്ഷികള്‍ തടസ്സം നിന്നിട്ടുള്ളതിനാല്‍ ഗാര്‍ഹിക പീഡനത്തിന് കനകദുര്‍ഗ ഇരയായതായി ഗ്രാമ ന്യായാലയം വിധിയില്‍ നിരീക്ഷിച്ചു.
ങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിക്കുന്നതിനോ സ്വൈരജീവിതം നയിക്കുന്നതിനോ എതിര്‍കക്ഷികളോ അവരുടെ ആളുകളോ തടസ്സമുണ്ടാക്കരുതെന്നും നിര്‍ദേശിച്ചു. കനകദുര്‍ഗയുടെ ബന്ധുക്കള്‍ അവരെ കാണാന്‍ വരുന്നത് തടയാനോ ശല്യപ്പെടുത്താനോ പാടില്ല. അങ്ങാടിപ്പുറത്തെ വീടും സ്ഥലവും വില്‍ക്കുകയോ അന്യാധീനപ്പെടുത്തുകയോ പണയപ്പെടുത്തുകയോ ചെയ്യരുത്.

രണ്ടാമത്തെ വാര്‍ത്ത ഇങ്ങനേയും
നവോത്ഥാന മൂല്യസംരക്ഷണ സമിതി വിപുലീകരിച്ചു
ഏതാനും മുസ്‌ലിം, ക്രിസ്ത്യന്‍ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യസംരക്ഷണ സമിതി വിപുലീകരിച്ചു. മാര്‍ച്ചില്‍ ജില്ലാതലത്തില്‍ വിപുലമായ ബഹുജന സംഗമങ്ങള്‍ സംഘടിപ്പിക്കാനും വിപുലീകരിച്ച സമിതിയുടെ ആദ്യ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തീരുമാനിച്ചു.
ഈ മാസം തന്നെ ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കും. ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്റെ അധ്യക്ഷതയില്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭാ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ധര്‍മരാജ് റസാലം, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര, മുസ്‌ലിം ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, സി.കെ. വിദ്യാസാഗര്‍, കെ. ശാന്തകുമാരി, ഷാജി ജോര്‍ജ്, പി.രാമഭദ്രന്‍, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, ഒ.അബ്ദുറഹിമാന്‍, ടി.പി. കുഞ്ഞുമോന്‍, പി.ആര്‍. ദേവദാസ്, കുഞ്ഞിമുഹമ്മദ് പരപ്പൂര്‍, ഡോ. ഐ.പി. അബ്ദുള്‍ സലാം, എം. അഹമ്മദ്കുട്ടി മദനി,കെ.പി. മുഹമ്മദ്, പി.അബ്ദുള്‍ ഹക്കിം ഫൈസി, പി.കെ. സജീവ്, പി.ആര്‍. ദേവദാസ്, സി.പി. സുഗതന്‍, എ. നസീര്‍,ബെന്നി ആന്റണി തുടങ്ങിയവരാണ് പങ്കെടുത്തത്.
ജില്ലാതല കൂട്ടായ്മകള്‍ വിപുലമായ ജനപങ്കാളിത്തം കൊണ്ടു വിജയിപ്പിക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ജില്ലാതല ബഹുജന കൂട്ടായ്മ മാര്‍ച്ച് 10 മുതല്‍ 15 വരെ നടക്കും. 10ന് തിരുവനന്തപുരം, പാലക്കാട് 11ന് ആലപ്പുഴ, മലപ്പുറം 12ന് കൊല്ലം, ഇടുക്കി, വയനാട് 13ന് പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ 14ന് കോട്ടയം, കാസര്‍കോഡ് 15ന് എറണാകുളം, കോഴിക്കോട്. എല്ലാ ജില്ലകളിലും വൈകിട്ട് 4 മണിക്കായിരിക്കും കൂട്ടായ്മ. ജില്ലാതല കമ്മിറ്റികള്‍ ഈ മാസം 12 മുതല്‍ 16 വരെ രൂപീകരിക്കും. 12നു തിരുവനന്തപുരം, എറണാകുളം, കാസര്‍കോഡ്, പാലക്കാട് 13ന് കൊല്ലം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍ 14ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 15ന് കോട്ടയം, വയനാട് 16ന് ആലപ്പുഴ.
'ഹിന്ദു സംഘടനകള്‍ മാത്രം വന്നത് ശബരിമലയായതിനാല്‍'
ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ടു രൂപീകരിച്ചതിനാലാണു തുടക്കത്തില്‍ ഹിന്ദു സംഘടനകളെ മാത്രം നവോത്ഥാന മൂല്യസംരക്ഷണ സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നു ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാന പാരമ്പര്യമുള്ള മറ്റു സമുദായ സംഘടനകള്‍ സമിതിയില്‍ ഇല്ലെന്നു പൊതുജന മധ്യത്തില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണു ക്രിസ്ത്യന്‍, മുസ്‌ലിം മത സംഘടനകളെ കൂടി ഉള്‍പ്പെടുത്തി വിപുലമാക്കിയത്. എല്ലാ മത വിഭാഗത്തില്‍പ്പെട്ടവരും നവോത്ഥാനത്തിനു സംഭാവന നല്‍കിയിട്ടുണ്ട്. നവോത്ഥാന മൂല്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സമിതിയുടെ അടുത്ത യോഗം 11നു മൂന്നു മണിക്കു ചേരുമെന്നു കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ അറിയിച്ചു.

https://www.facebook.com/Malayalivartha

























