നട ഇനി തുറക്കും മുമ്പ് വിധിയില്ല- ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി: വാദത്തിന് അവസരം ലഭിക്കാത്തവര്‍ക്ക് വാദം എഴുതി നല്‍കാമെന്ന് സുപ്രീം കോടതി:- ഏഴുദിവസത്തിനുള്ളിൽ വാദം എഴുതി നൽകണമെന്ന് കോടതി ഉത്തരവ്

ശബരിമല വിധിയുടെ പുന പരിശോധനയുമായി ബന്ധപ്പെട്ട വാദങ്ങള്‍ പൂര്‍ത്തിയായി. ഹര്‍ജികളില്‍ വിധി ഇന്നുണ്ടാവില്ല. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വിധി പറയാന്‍ മാറ്റിയത്. വാദ ത്തിന് അവസരം ലഭിക്കാത്തവര്‍ക്ക് വാദം എഴുതി നല്‍കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഏഴു ദിവസത്തിനുള്ളില്‍ വാദം എഴുതി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാനത്തിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത സ്വീകരിച്ചത്. ആചാരകാര്യത്തില്‍ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
എന്‍ എസ് എസിനു വേണ്ടി ഹാജരായ പരാശരനാണ് വാദം ആരംഭിച്ചത്. തുടര്‍ന്ന് ശബരിമല തന്ത്രിക്കു വേണ്ടി വി ഗിരി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്‌വി, ബ്രാഹ്മണ സഭയ്ക്കു വേണ്ടി ശേഖര്‍ നാഫ്‌ടെ തുടങ്ങിയവരും വാദിച്ചു. ഇടയ്ക്ക് വാദവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ കേസ് ഫയല്‍ എടുത്ത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മേശയിലടിച്ചു. അഭിഭാഷകരെ ശാന്തരാക്കാനുള്ള ശ്രമമായിരുന്നു അത്.
ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം മറ്റ് അപേക്ഷകളും സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജികളും ഹൈക്കോടതിയില്‍നിന്ന് കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അപേക്ഷയുമാണ് പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം കേള്‍ക്കുന്നത്.
https://www.facebook.com/Malayalivartha

























