ശബരിമല യുവതീപ്രവേശന വിധിക്കെതിരെ എന്‍.എസ്.എസ് നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ വാദങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിഭാഷകന്‍ പരാശരന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയോട് പറഞ്ഞ വാചകം വിശ്വാസിസമൂഹത്തിന് വലിയ പ്രതീക്ഷ നല്‍കുന്നു

ശബരിമല യുവതീപ്രവേശന വിധിക്കെതിരെ എന്‍.എസ്.എസ് നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ വാദങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിഭാഷകന്‍ പരാശരന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയോട് പറഞ്ഞ വാചകം വിശ്വാസിസമൂഹത്തിന് വലിയ പ്രതീക്ഷ നല്‍കുന്നു. ' ഞാന്‍ മൂന്ന് പുനപരിശോധനാ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ നല്‍കിയിട്ടുണ്ട്. അതില്‍ മൂന്നിനും കോടതി അനുമതി നല്‍കിയിരുന്നു. ഇത്തവണയും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'. ആരാധനാലയങ്ങളില്‍ ലിംഗവിവേചനം വരില്ല. അതിനാല്‍ 2018 സെപ്തംബര്‍ 28ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പിഴവുണ്ടെന്നും പരാശരന്‍ ചൂണ്ടിക്കാട്ടി. മതപരമായ പൊതുസ്ഥാപനങ്ങള്‍ ലിംഗവിവേചനത്തിന്റെ പരിധിയില്‍ വരില്ല. യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് തൊട്ടുകൂടായ്മയല്ലെന്നും അദ്ദേഹം വാദിച്ചു.
ആചാരങ്ങളില്‍ യുക്തി പരിശോധിക്കരുതെന്ന് മുമ്പ് കോടതി തന്നെ മറ്റൊരു വിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും പരാശരന്‍ ചൂണ്ടിക്കാട്ടി. ആചാരങ്ങള്‍ അസംബന്ധം ആയാല്‍ മാത്രമേ ഇടപെടാവൂ എന്നാണ് യഹോവ കേസിലെ കോടതി പരാമര്‍ശം ഓര്‍മിപ്പിച്ചു. തൊട്ടുകൂടായ്മ എന്താണെന്ന് ശബരിമലയെ സംബന്ധിച്ച് നിര്‍വചിക്കേണ്ടതുണ്ട്. തൊട്ടുകൂടായും യുവതീപ്രവേശനവും തമ്മില്‍ ബന്ധമില്ല. മനുഷ്യത്വമില്ലാത്ത അനുഭവത്തെയാണ് അയിത്തമായി കാണേണ്ടത് എന്നും പരാശരന്‍ വാദിച്ചു.
എന്നാല്‍ വിധി തൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തിലല്ല ലിംഗ വിവേചനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജസ്റ്റിസ് നരിമാന്‍ മറുപടി നല്‍കി. 1955ലെ പൗരത്വഅവകാശ നിയമവും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ വിശ്വാസികളുടെ വിഷയത്തില്‍ യുക്തി നോക്കരുതെന്ന് പരാശരന്‍ ചൂണ്ടിക്കാട്ടി. വിവേചന അധികാരം ഉപയോഗിച്ച് വിശ്വാസം ഹനിക്കപ്പെടരുത്. അതിനാല്‍ ഭരണഘടനയുടെ 17,15, 27 അനുച്ഛേദങ്ങള്‍ പരിഗണിക്കുന്നതില്‍ സുപ്രീംകോടതിക്ക് പിഴച്ചെന്നും പരാശരന്‍ ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞ സെപ്തംബര്‍ 28ലെ വിധി വരുന്നതിന് മുമ്പ് എന്‍.എസ്.എസിന് വേണ്ടി ഹാജരായതും പരാശരനായിരുന്നു. അദ്ദേഹത്തിന്റെ വാദഗതികള്‍ തള്ളിയാണ് കോടതി യുവതീപ്രവേശനം നടത്തിയത്.
അതേസമയം പരാശരന്‍ അടക്കമുള്ളവരുടെ വാദങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്ത് പറയും എന്നുള്ളത് നിര്‍ണായകമാണ്. വിധി പുനപരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം ആദ്യം നടത്തിയ യുവതികളായ ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിരാ ജയിസിംഗ് ഹാജരാകും. അതിനൊപ്പം ദേവസ്വം ബോര്‍ഡിന്റെ സഹായ ഹര്‍ജിയും പരിഗണിക്കും. ഹര്‍ജികളിന്‍മേലുള്ള വാദം തുറന്ന കോടതിയിലാണെങ്കിലും അത് ടെലിവിഷനിലൂടെ ലൈവായി കാണിക്കണമെന്ന അയ്യപ്പസംഘടനയുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.
ഹരജികളും റിട്ടുകളും ഉള്‍പ്പെടെ 65 ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹര്‍ജികള്‍ കേള്‍ക്കുന്നത്. അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും എന്‍.എസ്.എസും പന്തളം കൊട്ടാരവും തന്ത്രിയും കോണ്‍ഗ്രസും ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോനും ഉള്‍പ്പെടെ നല്‍കിയ 56 ഹരജികളും വിധിയിലെ മൗലികാവാശ ലംഘനങ്ങള്‍ വ്യക്തമാക്കുന്ന നാല് റിട്ട് ഹര്‍ജികള്‍, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലുള്ള കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് ഹരജികള്‍ എന്നിവയാണ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha

























