ഇനി തെരഞ്ഞെടുപ്പ് പൂരം... യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതിവിധി നീളുമ്പോള്‍ കുംഭമാസ പൂജാവേളയിലും സന്നിധാനത്തെ അശാന്തിയിലാക്കും; തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ജയിക്കാനായി സര്‍ക്കാരും ആചാര ലംഘനം നടക്കാതിരിക്കാന്‍ ഭക്തരും നേര്‍ക്കുനേര്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി പറയുന്നത് മാറ്റിയതോടെ കുംഭമാസ പൂജാവേളയും സന്നിധാനത്തെ അശാന്തമാക്കുമെന്ന് വ്യക്തമായി. സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട് യുവതി പ്രവേശനത്തിന് അനുകൂലമാണെന്ന് വ്യക്തമായതോടെ കുംഭമാസ പൂജാവേളയില്‍ കൂടുതല്‍ യുവതികള്‍ സംഘടിതരായി എത്താനുമിടയുണ്ട്.
12 മുതല്‍ 17 വരെയാണ് കുംഭമാസ പൂജക്കായി നട തുറക്കുക. കേസില്‍ അന്തിമ വിധി വരുംമുമ്പ് ഇനി യുവതി പ്രവേശനമുണ്ടാകാതെ നോക്കല്‍ തങ്ങളുടെ അഭിമാന പ്രശ്‌നമായാണ് ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വം കരുതുന്നത്. യുവതി പ്രവേശന നിലപാടില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാറും ഒരേ നിലപാടിലായതോടെ നേരത്തേ ഉണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്ഥമായി പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉണ്ടാകാനാണ് സാധ്യത. ഇത്രയും നാള്‍ പ്രതിഷേധക്കാര്‍ക്കെതിരെ പമ്പയിലും സന്നിധാനത്തും ബലപ്രയോഗത്തിന് സര്‍ക്കാര്‍ തയാറായിരുന്നില്ല.
പൊലീസില്‍ വലിയൊരു വിഭാഗം യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരാണെന്ന് വ്യക്തമായിരുന്നു. ഇവരാണ് യുവതികള്‍ പൊലീസ് സംരക്ഷണം തേടിയാലുടന്‍ വിവരം സമരക്കാര്‍ക്ക് കൈമാറിയിരുന്നത്.
പൊലീസ് സഹായം തേടിയവരില്‍ കനകദുര്‍ഗയും ബിന്ദുവും ഒഴികെയുള്ളവര്‍ക്ക് ദര്‍ശനം സാധ്യമായില്ല. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സര്‍ക്കാറിന്‍േറതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറും പൂര്‍ണമായും അതിനോട് യോജിക്കുന്നില്ലെന്നാണ് അവരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമായിരുന്നത്. ഇനി അത്തരം നിലപാട് തുടരാനാവാത്ത അവസ്ഥയുമുണ്ട്.
അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളീയ നവോത്ഥാനംതന്നെ മുഖ്യപ്രചാരണ വിഷയമാക്കാന്‍ സി.പി.എം. പദ്ധതി തയാറാക്കി. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി എന്തുതന്നെയായാലും ശബരിമലയെ മുന്‍നിര്‍ത്തി കേരളത്തില്‍ ഉരുത്തിരിഞ്ഞ പ്രത്യേക സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് തീരുമാനം. കേരളീയ നവോത്ഥാനം സംരക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ എല്ലാ വിഭാഗങ്ങളെയും അണിനിരത്തുകയാണു ലക്ഷ്യം. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നവോത്ഥാന മൂല്യസംരക്ഷണ സമിതി മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.
നവോത്ഥാന സന്ദേശമുയര്‍ത്തി നടന്ന വനിതാ മതിലില്‍ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെമാത്രം ഉള്‍പ്പെടുത്തിയപ്പോള്‍ ക്രിസ്ത്യന്‍, മുസ്ലിം സംഘടനകളില്‍നിന്നു പരാതിയുയര്‍ന്നിരുന്നു. അവരെക്കൂടി ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യസംരക്ഷണസമിതി വികസിപ്പിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഏകോപനമാണു സി.പി.എം. ലക്ഷ്യമിടുന്നത്.
സംഘപരിവാര്‍ രാഷ്ട്രീയത്തിനും ബി.ജെ.പിക്കും എതിരേ നിലപാടു സ്വീകരിക്കുന്ന ന്യൂനപക്ഷ സംഘടനകളെ നവോത്ഥാനത്തിന്റെ പേരില്‍ കൂടെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ അതു യു.ഡി.എഫിനും തിരിച്ചടിയാകുമെന്നു സി.പി.എം. കണക്കുകൂട്ടുന്നു.
പ്രമുഖ മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍ നവോത്ഥാന മൂല്യസംരക്ഷണ സമിതിയില്‍ പുതുതായി എത്തിയിട്ടുണ്ട്. ഡോ. ഫസല്‍ ഗഫൂര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഡോ.ഹുസൈന്‍ മടവൂര്‍, ഒ. അബ്ദുറഹിമാന്‍, ടി.പി. കുഞ്ഞുമോന്‍, കുഞ്ഞി മുഹമ്മദ് പറപ്പൂര്‍, ഡോ.ഐ.പി. അബ്ദുസ്സലാം, എം. അഹമ്മദ് കുട്ടി മദനി, കെ.പി. മുഹമ്മദ്, പി അബ്ദുല്‍ ഹക്കിം ഫൈസി എന്നിവരാണു മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ചു സമിതിയിലെത്തിയത്.
മലബാറിലും മധ്യകേരളത്തിലും ദക്ഷിണ കേരളത്തിലും സ്വാധീനമുള്ള സംഘടനകളുടെ പ്രതിനിധികള്‍ ഇതിലുണ്ട്. െ്രെകസ്തവ സംഘടനകളെ പ്രതിനിധീകരിച്ച് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ബിഷപ് ധര്‍മരാജ് റസാലം, ഫാ.യൂജിന്‍ പെരേര തുടങ്ങിയവരും എത്തുന്നതോടെ സമുദായസംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ സി.പി.എമ്മിനു കഴിയും.
അതേസമയം വരുന്ന സര്‍വേകളനുസരിച്ച് ശബരിമല തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത പരാജയമുണ്ടാക്കുമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha
























