യോഗ്യത പ്ലസ്ടൂ, തൊഴിൽ മാലമോഷണം,വരുമാനം പന്ത്രണ്ടുലക്ഷം -ചാലക്കുടിയെ വിറപ്പിച്ച മാലക്കള്ളനെ പോലീസ് പിടികൂടിയപ്പോൾ പുറത്തുവന്നത് അമലിന്റെ ആഡംബര ജീവിതകഥകൾ

മാസങ്ങളോളം വഴിയാത്രക്കാരുടെ മാല പൊട്ടിച്ച് നാടിന്റെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍. കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്‌കൂളിനു സമീപം താമസിക്കുന്ന പണ്ടാരപറമ്പില്‍ ഭാസിയുടെ മകന്‍ അമലിനെയാണ് (20) ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്. ഒക്ടോബറില്‍ ചാലക്കുടി ബ്രൈറ്റ് സ്റ്റാര്‍ ക്ലബിന് സമീപത്തുവച്ചാണ് അമല്‍ ആദ്യം മാല പൊട്ടിക്കുന്നത്.
റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികയാണ് ആദ്യ ഇര. തുടര്‍ന്ന് മേലൂര്‍, കൂടപ്പുഴ, പരിയാരം, കൂവക്കാട്ട്കുന്ന്, കടുങ്ങാട്, ചാലക്കുടി ലൂസിയ ബാറിനു പിറകുവശം, മേച്ചിറ, നായരങ്ങാടി, പനമ്പിള്ളി കോളജിനു പിറകുവശം, തേശ്ശേരി, മണ്ണുത്തി മുതലായ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി സമാനസംഭവം നടന്നു. ആദ്യ രണ്ടു സംഭവത്തിലും കറുത്ത ബൈക്കില്‍ ഹെല്‍മറ്റും പുറത്ത് ബാഗും ധരിച്ചെത്തിയ ആളാണ് ഉള്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ തൃശൂര്‍ റേഞ്ച് ഐ.ജിയുടെയും ജില്ലാ പൊലിസ് മേധാവിയുടെയും നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.
തുടര്‍ന്ന് ബൈക്ക് കേന്ദ്രീകരിച്ചും ജി.പി.എസ് ഉപയോഗിച്ചും നടത്തിയ അന്വേഷണത്തിലാണ് മാലമോഷണത്തിലെ അമലിന്റെ പങ്ക് പൊലിസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അമലിന്റെ നീക്കങ്ങളും വീടും പരിസരവും നിരീക്ഷിച്ച പൊലിസ് സംഘം ഇയാളാണ് പ്രതിയെന്ന് ഉറപ്പുവരുത്തിയാണ് പിടികൂടിയത്. ആദ്യമൊക്കെ പൊലിസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ചെങ്കിലും സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തുന്ന കള്ളനെപിടികൂടാനായി പോലീസിന് പൂഴിക്കടകൻ തന്നെ പ്രയോഗിക്കേണ്ടിവരുകയായിരുന്നു. ‘പൂഴിക്കടകന്‍’ എന്നറിയപ്പെടുന്ന ഒന്നാണ് മൊബൈല്‍ ടവറിനു കീഴിലെ ലക്ഷണക്കണക്കിനു ഫോണ്‍ കോളുകള്‍ നീരിക്ഷിക്കുകയെന്ന കടമ്പ. ഗത്യന്തരമില്ലാതെ പൊലീസ് ആ വഴിക്കുതന്നെ നീങ്ങി. മാല പൊട്ടിച്ച സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നിരീക്ഷിച്ചു. സംഭവ സമയത്തും അതിനു ശേഷവും സജീവമായ യുവാക്കളുടെ ഫോണുകള്‍ പ്രത്യേകം തിരഞ്ഞെടുത്തു. ഈ യുവാക്കള്‍ വിളിച്ച ഫോണ്‍ കോളുകള്‍ പരിശോധിച്ചു. അതില്‍, കുറ്റിച്ചിറ സ്വദേശി അമല്‍ നിരവധി തവണ പലഭാഗത്തുള്ള സ്വര്‍ണ പണയ സ്ഥാപനങ്ങളിലേക്കു വിളിച്ചതായി കണ്ടെത്തി.
അമലിന്റെ ഫൊട്ടോയുമായി പൊലീസ് സംഘം പണ്ടം പണയ സ്ഥാപനത്തില്‍ എത്തി. ഈ യുവാവ് മാല പണയപ്പെടുത്തിയിട്ടുണ്ടോയെന്ന് തിരക്കി. ആറു മാലകള്‍ പണയം വച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. അമലിനെ കസ്റ്റഡിയിലെടുത്തു. ആരോപണങ്ങളെല്ലാം അമല്‍ കയ്യോടെ നിഷേധിച്ചു. മാലകള്‍ എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചില്ല. അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍. സഹോദരന്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍. സാധാരണ കുടുംബം. പത്ര വിതരണത്തില്‍ നിന്ന് കിട്ടുന്ന വരുമാനം അനുസരിച്ചുള്ള ജീവിതമായിരുന്നില്ല അമലിന്റേതെന്ന് വ്യക്തമായി. വരുമാനത്തിന്റെ കണക്കുകള്‍ പൊലീസ് നിരത്തിയതോടെ നില്‍ക്കക്കള്ളിയില്ലാതെയായി. അമല്‍ ഏറ്റുപറയുകയായിരുന്നു.
സ്ഥിരമായി അമൽ പത്രം ഇടുന്നത് ഇടംകൈ കൊണ്ടാണ്. ഇടം കൈയിന് നല്ല കരുത്തുണ്ട്. വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ചതെല്ലാം ഇടം കൈ കൊണ്ടായിരുന്നു. മാല വിറ്റും പണയംവച്ചും സ്വരൂപിച്ച പണം ധൂര്‍ത്തടിച്ചത് കേരളത്തിന് പുറത്തെ സുഖവാസ കേന്ദ്രങ്ങളില്‍. വീടിനടുത്തുള്ള സുഹൃത്തുക്കളേയും ഒപ്പം വിളിച്ചായിരുന്നു പോക്ക്. പ്ലസ്ടുവാണ് വിദ്യാഭ്യാസം. അയല്‍പക്കത്തെ വീടുകളില്‍ സ്ഥിരമായി സി.എഫ്.എല്‍ ബള്‍ബുകള്‍ മോഷണം പോകുമായിരുന്നു. അമലാണ് ഈ മോഷണത്തിന് പിന്നില്ലെന്ന് നാട്ടുകാര്‍ പലപ്പോഴും പറഞ്ഞിരുന്നു. ബള്‍ബ് മാറ്റി മാല പിടിച്ചുപറി തുടങ്ങിയതോടെ വരുമാനം ഉയര്‍ന്നു. മൂന്നര മാസത്തിനിടെ അമലിന്റെ വരുമാനം പന്ത്രണ്ടു ലക്ഷം രൂപ. പണയപ്പെടുത്തിയ പതിനാലു മാലകള്‍ പൊലീസ് കണ്ടെടുത്തു.
സംഭവസ്ഥലങ്ങളിലും സ്വര്‍ണം പണയം വച്ച സ്ഥാപനങ്ങളിലും വില്‍പന നടത്തിയ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുപ്പു നടത്തി. പ്രത്യേകാന്വേഷണ സംഘത്തില്‍ ചാലക്കുടി സി.ഐ ജെ. മാത്യു, എസ്.ഐ വി.എസ് വത്സകുമാര്‍, ക്രൈം സ്‌ക്വാഡംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയി പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, എ.യു റെജി, എം.ജെ ബിനു, ഷിജോ തോമസ് എന്നിവരാണുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























