ആചാരലംഘനത്തിന് സമ്മാനം ; ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടുനിന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ബിന്ദു അമ്മിണിക്ക് അവധി നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെ

ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടുനിന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ബിന്ദു അമ്മിണിക്ക് അവധി നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെ. കരാര്‍ അധ്യാപകര്‍ അലവന്‍സില്ലാത്ത അവധിക്ക് അപേക്ഷിക്കേണ്ടത് വകുപ്പ് മേധാവി വഴി സര്‍വകലാശാല രജിസ്ട്രാര്‍ക്ക് ആണ്. ബിന്ദു അമ്മിണി വകുപ്പ് മേധാവിക്ക് മാത്രമാണ് അപേക്ഷ നല്‍കിയത്. രജിസ്ട്രാര്‍ക്ക് ബിന്ദു അമ്മിണിയുടെ അവധി അപേക്ഷ ലഭിച്ചിട്ടില്ല.
വിവരാവകാശ നിയമ പ്രകാരം എബിവിപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് നല്‍കിയ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ 15 ദിവസത്തില്‍ കൂടുതല്‍ ലീവ് എടുക്കുകയാണെങ്കില്‍ മാത്രം രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയാല്‍ മതി എന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സര്‍ക്കുലര്‍ ഇതുവരെ സര്‍വകലാശാല ഇറക്കിയതായി വ്യക്തതയില്ല. ബിന്ദു അമ്മിണിയുടെ ജോലി സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍വകലാശാല വളഞ്ഞവഴി തേടുന്നത്.
ബിന്ദു അമ്മിണി 10 കാഷ്വല്‍ ലീവും എഴ് വിത്തൗട്ട് അലവന്‍സ് ലീവും ഉള്‍പ്പടെ പതിനേഴ് ലീവെടുത്തതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മാത്രം ബിന്ദു അമ്മിണിയുടെ
ലീവ് കാരണം എല്‍എല്‍ബി, എല്‍എല്‍എം വിദ്യാര്‍ത്ഥികള്‍ക്ക് 13 ക്ലാസുകള്‍ നഷ്ടമായി. ബിന്ദു അമ്മിണിയുടെ കരാര്‍ പിന്‍വലിച്ച് പുതിയ അധ്യാപികയെ നിയമിക്കാന്‍ യൂണിവേഴ്‌സിറ്റി തയാറാകണമെന്ന് എബിവിപി ജില്ല പ്രസിഡന്റ് കെ. രഞ്ജിത്ത് യൂണിവേഴ്‌സിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായി 50 വയസില്‍ താഴെ പ്രായമുള്ള രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയിവരിൽ ഒരാളാണ് ബിന്ദു.
തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫസറാണ് നാല്പത്തിരണ്ടുകാരിയായ ബിന്ദു അമ്മിണി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു ദളിത് സമുദായാംഗമാണ്. ആദിവാസി ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി കൂടിയാണ് താന്‍ മല ചവിട്ടുന്നതെന്ന് ബിന്ദു പറഞ്ഞിരുന്നു. ഇടതുപക്ഷസഹയാത്രികയായിരുന്ന ബിന്ദു വിവാഹം കഴിച്ചിരിക്കുന്നതും തന്റെ രാഷ്ട്രീയ ജീവിത കാലഘട്ടത്തില്‍ കണ്ടുമുട്ടിയ ഹരിഹരനെയാണ്. 2010 ഓട് കൂടി ഇരുവരും പാര്‍ട്ടിയുമായുള്ള ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ജോലിയ്ക്ക് പ്രവേശിക്കുകയും ചെയ്തു.
ബിന്ദു സിപിഐഎംഎല്‍ പ്രവര്‍ത്തകയായിരുന്നുവെന്ന് പറഞ്ഞ് അമ്മ അമ്മിണിയും രംഗത്തെത്തിയിരുന്നു. ഇവര്‍ ശബരിമലയില്‍ പോകുന്നതിനെ എതിര്‍ക്കുന്നുവെന്നും അമ്മ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























