ആ ചിരി കൊലച്ചിരിയായിരുന്നല്ലേ... ഭക്തരോടൊപ്പമാണെന്ന് പറയുകയും അതേസമയം നിര്‍ണായക ഘട്ടത്തില്‍ കാല് വാരുകയും ചെയ്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിനെതിരെ ശബരിമല കര്‍മ്മ സമിതി; അയപ്പനെ വച്ച് ഇങ്ങനെ പറ്റിയ്ക്കണോ എന്ന ചോദ്യവും

ശബരിമല വിഷയത്തില്‍ നിന്ന നില്‍പ്പില്‍ കാലുമാറുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിനെതിരെ ശക്തമായ ആരോപണവുമായി വിശ്വാസി സമൂഹം ഒന്നാകെ തിരിഞ്ഞിരിക്കുകയാണ്. അയ്യപ്പന്റെ ലക്ഷക്കണക്കിന് രൂപവച്ച് വക്കീലിനെ വച്ചിട്ട് അയ്യപ്പനെതിരെ വാദിക്കുന്ന ഒരു ദേവസ്വം ബോര്‍ഡ് ചരിത്രത്തിലാദ്യമാണ്. ശബരിമല കോടതി വിധി വന്നതോടെ ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് പുനപരിശോധന ഹര്‍ജി നല്‍കിയില്ല എന്ന് ഭക്തര്‍ ചോദിച്ചിരുന്നു. പദ്മകുമാറും അത് ശക്തമായി ഉന്നയിച്ചു. എന്നാല്‍ മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെ നിലപാട് മാറ്റി. അവസാനം ഭക്തരോഷം ശക്തമായതോടെ ദേവസ്വം ബോര്‍ഡ് പുന പരിശോധന ഹര്‍ജി നല്‍കിയെന്നാണ് പദ്മകുമാര്‍ പറഞ്ഞത്. പത്രക്കാര്‍ എടുത്ത് ചോദിച്ചപ്പോള്‍ നല്‍കിയത് സാവകാശ ഹര്‍ജിയാണെന്നും സാവകാശ ഹര്‍ജി സാവകാശമെടുക്കാനുള്ള ഹര്‍ജിയല്ലേയെന്നും പറഞ്ഞ് പത്മകുമാര്‍ ചിരിച്ചു. എന്നാല്‍ ആ ചിരി കൊലച്ചിരിയാണെന്ന് ആരം കരുതിയില്ല. പിണറായിയുടെ പേടിപ്പെടുത്തലില്‍ പെട്ടുഴലുന്ന വെറുമൊരു ഭക്തന്‍ എന്നാണ് ജനം കരുതിയത്.
എന്നാല്‍ സുപ്രീം കോടതിയില്‍ പരസ്യ വാദമായതോടെ പദ്മകുമാര്‍ ഭക്തരെ ശരിക്കും പറ്റിയ്ക്കുകയാണെന്ന് മനസിലാക്കി. തങ്ങളിട്ട കാണിക്കയാണല്ലോ എടുത്ത് തങ്ങള്‍ക്ക് നേരെ വാദിച്ചതെന്നാണ് ഭക്തര്‍ പറയുന്നത്. അതിനാല്‍ തന്നെ പദ്മകുമാറിനും ദേവസ്വം ബോര്‍ഡിനുമെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ശബരിമല കര്‍മ്മ സമിതി.
ശബരിമല കേസില്‍ ഭക്തരെ കൈവിട്ട് സുപ്രീം കോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അക്ഷരാര്‍ത്ഥത്തിലാണ് മലക്കംമറിച്ചില്‍ നടത്തിയത്. യുവതീപ്രവേശനം പ്രതിഷ്ഠാ സങ്കല്‍പ്പത്തിനു വിരുദ്ധമെന്ന വാദത്തില്‍നിന്നു പിന്മാറിയ ബോര്‍ഡ്, പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന സര്‍ക്കാര്‍ നിലപാടിനു കീഴടങ്ങി. മുമ്പ് ഇതായിരുന്നില്ലല്ലോ പറഞ്ഞതെന്നു നേരത്തേ വിയോജനവിധിയെഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇടപെട്ടെങ്കിലും ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മാനിച്ച് നിലപാടു മാറ്റിയെന്നു ബോര്‍ഡ് വിശദീകരിച്ചു.
'ആര്‍ത്തവമില്ലാതെ മനുഷ്യകുലത്തിനു നിലനില്‍പ്പില്ല'' എന്നു പ്രഖ്യാപിച്ചു. ശബരിമലയുടെ കാര്യത്തില്‍ മാത്രമല്ല, ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം പാടേ ഒഴിവാക്കുന്ന പൊതുരീതിയുടെ കടയ്ക്കലും ബോര്‍ഡ് കത്തിവച്ചു. പ്രായത്തിന്റെയും ശാരീരികാവസ്ഥയുടെയും അടിസ്ഥാനത്തിലുള്ള പ്രവേശനവിലക്ക് മൗലികാവകാശ ലംഘനമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. വാദത്തിന് അവസരം ലഭിക്കാതിരുന്നവര്‍ക്ക് ഏഴു ദിവസത്തിനകം അവ എഴുതിനല്‍കാമെന്നും കോടതി പറഞ്ഞു.
പുനഃപരിശോധന വേണ്ടെന്നാണു തീരുമാനമെങ്കില്‍ അതോടെ കേസിനു തീര്‍പ്പാകും. മറിച്ചായാല്‍ കേസ് നടപടികള്‍ ആദ്യം മുതല്‍ വീണ്ടും തുടങ്ങേണ്ടിവരും. കഴിഞ്ഞ തുലാമാസ പൂജയ്ക്കു മുമ്പു തുടങ്ങിയ സംഘര്‍ഷാവസ്ഥ 12 മുതല്‍ 17 വരെ നീളുന്ന കുംഭമാസ പൂജയില്‍ ആവര്‍ത്തിച്ചേക്കാം. 56 പുനഃപരിശോധനാ ഹര്‍ജികളടക്കം 65 ഹര്‍ജികളാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ആര്‍.എഫ്. നരിമാന്‍, ഡി.െവെ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചിനു മുന്നിലെത്തിയത്. മൂന്നര മണിക്കൂറോളം നീണ്ട വാദത്തില്‍ എന്‍.എസ്.എസ്, തന്ത്രി, ബ്രാഹ്മണസഭ, ആചാരസംരക്ഷണ സമിതി തുടങ്ങിയവര്‍ യുവതീപ്രവേശനവിധിയില്‍ തിരുത്ത് ആവശ്യപ്പെട്ടു. സര്‍ക്കാരും മല കയറിയവരും കയറാന്‍ ശ്രമിച്ചവരുമായ യുവതികളും മറ്റും വിധി മാറ്റേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു.
പലതവണ ചാഞ്ചാടിയപ്പോഴും വിശ്വാസികള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ചിരുന്ന ബോര്‍ഡ് നിര്‍ണായക വേളയില്‍ തിരിഞ്ഞുകുത്തി. ദേവസ്വം ബോര്‍ഡ് എത്രവട്ടം നിലപാട് മാറ്റിയെന്ന് പ്രസിഡന്റ് എ. പത്മകുമാറിനു പോലും പറയാനാകാത്ത സ്ഥിതിയാണിപ്പോള്‍. തന്റെ വീട്ടില്‍നിന്നു സ്ത്രീകളാരും ശബരിമലയ്ക്കു പോകില്ലെന്നും പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നുമുള്ള ആദ്യ പ്രതികരണം സര്‍ക്കാരിനെ പ്രകോപിപ്പിച്ചു. വിശ്വാസികള്‍ക്കൊപ്പം നിന്ന് സര്‍ക്കാരിന്റെ കണ്ണിലെ കരടായി. മുഖ്യമന്ത്രി വിളിച്ചുവരുത്തി വിരട്ടി. പാര്‍ട്ടിയില്‍പ്പോലും നിലനില്‍പ്പുണ്ടാകില്ലെന്നു വന്നതോടെ പത്മകുമാറിന്റെ കീഴടങ്ങല്‍ പൂര്‍ണമായി. അതു ബോര്‍ഡിന്റെ നിലപാടായി ഇന്നലെ സുപ്രീം കോടതിയിലെത്തി.
സര്‍ക്കാരിനെക്കാളും ദേവസ്വം ബോര്‍ഡിന്റെ വാദമാണ് കോടതി കൂടുതല്‍ അംഗീകരിക്കുക. രക്ഷകര്‍ത്താവ് തന്നെ അതാണ് ശരിയെന്ന് പറഞ്ഞാല്‍ പിന്നെ പാവം അയ്യപ്പനെന്തുചെയ്യും.
https://www.facebook.com/Malayalivartha
























