കളി ഡിവൈഎഫ്ഐയോട് വേണ്ട; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോക്സോ പ്രകാരം പരാതി നൽകിയ പെണ്‍കുട്ടിക്കെതിരെ വധ ഭീഷണി; പരാതിക്കാരിയുടെ വീട്ടിൽക്കയറി പ്രതികളുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയെന്നും പൊലീസ് ഒത്തുകളിക്കുകയാണെന്നും ആരോപണവുമായി പെൺകുട്ടി

തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോക്സോ പ്രകാരം പരാതി നൽകിയ പെണ്‍കുട്ടിക്കെതിരെ വധ ഭീഷണി. ഗുണ്ടാ രാജിന് സമാനമാണ് സംഭവങ്ങൾ. പരാതിക്കാരിയുടെ വീട്ടിൽക്കയറി പ്രതികളുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയെന്നും പൊലീസ് ഒത്തുകളിക്കുകയാണെന്നും ആരോപിച്ച്, പെൺകുട്ടി കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകി. ഈ കേസിൽ പോക്സോ ചുമത്തിയതാണ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണത്തിലേക്ക് നയിച്ചത്.
പിന്നാലെ നടന്ന് ശല്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ആക്കുളം ഈ റോഡ് കോളനി സ്വദേശിയായ രണ്ടു യുവാക്കളെ മെഡിക്കൽ കോളജ് പൊലീസ് പോക്സോ ചുമത്തിയത്. മെഡിക്കൽ കോളേജ് അണമുഖം കളത്തിൽ വീട്ടിൽ രാജീവ് , ബന്ധുവായ ശ്രീദേവ് എന്നിവരാണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ ഇവരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ- സി.പി.എം നേതാക്കൾ സ്റ്റേഷനിലെത്തി ഉപരോധം ആരംഭിച്ചു. പ്രതികളുമായി സംസാരിക്കണമെന്നും കേസ് ഒത്തുതീർപ്പാക്കണമെന്നുമായിരുന്നു നേതാക്കളുടെ ആവശ്യം. പ്രതികളെ കാണാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞതാണ് സ്റ്റേഷൻ ആക്രണത്തിന് കാരണമായത്. തുടർന്ന് ചൈത്ര തെരേസ മേട്ടുക്കടയിലെ സി പി എം ഓഫീസ് റൈയ്‌ഡ് ചെയ്‌തത് വൻ വിവാദമായിരുന്നു. തുടർന്ന് ചൈത്രക്കെതിരെ സർക്കാർ നടപടിയുമെടുത്തിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുമായി ഒത്തുതീർപ്പ് ചർച്ചയും ഭീഷണിയും നടത്തിയെങ്കിലും അവർ വഴങ്ങിയില്ല. പ്രതികളെ ഉടൻ കാണാൻ അനുവദിക്കാനാകില്ലെന്ന് പൊലീസും നിലപാടെടുത്തു. ഇതോടെ ഭീഷണി മുഴക്കി ഡി.വൈ.എഫ്.ഐ സംഘം പിരിഞ്ഞു പോയി. തുടർന്ന് രാത്രിയിൽ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐ സംഘം പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു.
ഈ കേസിലെ പ്രതികളുടെ ബന്ധുക്കളാണ് നിരന്തരമായി വധഭീഷണമുഴക്കുന്നതെന്ന് കമ്മീഷണർക്കും വനിതാ കമ്മീഷനും നൽകിയ പരാതിയിൽ പെണ്‍കുട്ടി പറയുന്നത്. സാക്ഷി പറഞ്ഞ സ്ത്രീയെ അക്രമിച്ച പരാതി പൊലീസ് നിർബന്ധിച്ച് ഒത്തിതീർപ്പാക്കിയെന്ന് പരാതിക്കാരി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























