തനിക്ക് രാഷ്ട്രീയമുണ്ട്, പക്ഷേ രാഷ്ട്രീയക്കാരനല്ല; ഓരോ സിനിമയെ സമീപിക്കുമ്പോഴും അതിന്റെ രാഷ്ട്രീയ വശങ്ങളെക്കുറിച്ചും ചിന്തിക്കാറുണ്ട്; തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി

തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി. ഓരോ സിനിമയെ സമീപിക്കുമ്പോഴും അതിന്റെ രാഷ്ട്രീയ വശങ്ങളെക്കുറിച്ചും ചിന്തിക്കാറുണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കി. നമുക്ക് രാഷ്ട്രീയമുണ്ടാവണമെന്ന നിലപാടുള്ള വ്യക്തിയാണ് താനെന്നും പക്ഷേ താന്‍ രാഷ്ട്രീയക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്ലാണ് മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.
‘തനിക്ക് രാഷ്ട്രീയമുണ്ട്, പക്ഷേ രാഷ്ട്രീയക്കാരനല്ല, നമുക്ക് രാഷ്ട്രീയമുണ്ടാവണം എന്നു തന്നെയാണ് എന്റെ നിലപാട്. നാട്ടില്‍ നടക്കുന്നതും നടക്കാന്‍ പാടില്ലാത്തതുമെല്ലാം ഞാന്‍ കാണുന്നുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയെന്നും സിനിമയില്‍ കയറിയെന്നുമാണ് മലയാളത്തില്‍ പറയുന്നത്. കയറിക്കൊണ്ടിരിക്കുമ്പോള്‍ നമ്മളെന്തിനാണ് ഇറങ്ങുന്നത്, തനിക്ക് രാഷ്ട്രീയത്തേക്കാള്‍ സിനിമയാണ് വലുതെന്നും മമ്മൂട്ടി വ്യക്തമാക്കി.
ആലോചനയിൽപ്പോലും രാഷ്ട്രീയ മത്സരമില്ലെന്ന് സിനിമാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തിലുള്ള വാർത്തകൾക്ക് പിന്നാലെയാണ് താരങ്ങളുടെ പ്രതികരണം. മമ്മൂട്ടിയെ എറണാകുളം സീറ്റിൽ എൽഡിഎഫിന്റെയും മോഹൻലാലിനെ തിരുവനന്തപുരത്തു ബിജെപിയുടെയും സ്ഥാനാർഥികളായേക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നിരുന്നത്. ഇതേ തുടർന്നാണ് വിശദീകരനാവുമായി താരങ്ങൾതന്നെ രംഗത്ത് എത്തിയത്. കൈരളി ചാനലിന്റെ ചെയർമാൻകൂടിയായ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധമാണ് വാർത്തകളുടെ പിൻബലം. മമ്മൂട്ടിയ്‌ക്ക് എതിർപ്പ് ഉണ്ടായാൽ റിമ കല്ലിങ്കലിലേക്കും പി രാജീവിലേക്കും പേരുകൾ പോകുമെന്നും വാർത്തയുണ്ടായിരുന്നു. അതേസമയം സിപിഎമ്മിൽ നിന്നുതന്നെ തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ മഞ്ജു ഒരുങ്ങുന്നു എന്നുള്ള സൂചനകളും പുറത്തുവന്നു. സിനിമാ രംഗത്തു നിന്നു സ്ഥാനാർഥികളായവർക്കുവേണ്ടി ചില തിരഞ്ഞെടുപ്പുകളിൽ ഇരുവരും പ്രചാരണത്തിനെത്തിയിരുന്നു. എന്നാൽ, ഇത്തവണ ഇരുവരും പ്രചാരണത്തിനും ഇറങ്ങില്ലെന്നാണു സൂചന.
അതേസമയം മികച്ച കഥാപാത്രങ്ങള്‍ക്കായി താന്‍ അലയുന്നില്ലെന്നും എന്നാല്‍ അതിന് വേണ്ടിയുള്ള തന്റെ ആഗ്രഹം അടങ്ങുന്നില്ലെന്നും വീണ്ടും അഭിനയിച്ചു കൊണ്ടിരിക്കാനാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നും പറഞ്ഞ മമ്മൂട്ടി പേരന്‍പില്‍ വ്യത്യസ്തമായതെന്തോ ഉണ്ടെന്ന തോന്നലിലാണ് ചിത്രം ചെയ്തതെന്നും പറഞ്ഞു.
‘ഡാന്‍സ് ചെയ്യാന്‍ ചെറിയ നാണമുണ്ട്. അതുകൊണ്ടാണ് കളിക്കാത്തത്. കാണുമ്പോള്‍ ഇത് എളുപ്പമാണെന്ന് തോന്നും പക്ഷേ അവിടെ ചെന്നു നില്‍ക്കുമ്പോള്‍ ആ താളത്തിന് അനുസരിച്ച് എനിക്ക് ചെയ്യാന്‍ കഴിയില്ല, ദളപതി സിനിമയ്ക്കൊക്കെ കഷ്ടപ്പെട്ടാണ് ചെയ്തത്’എന്നും മമ്മൂട്ടി പറഞ്ഞു. മമ്മുട്ടിയുടെ ശ്രദ്ധേയമായ പ്രകടനം കൊണ്ടും പ്രമേയം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പേരന്‍പ്. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.
ആളുകള്‍ എല്ലാ കാലത്തും വിഷയത്തെ വിമര്‍ശനാത്മകമായി സമീപിച്ചിട്ടുണ്ട്. അന്ന് ചായക്കടയില്‍ വിമര്‍ശനം നടത്തിയവര്‍ ഇന്ന് സോഷ്യല്‍ മീഡിയയേയും മാധ്യമങ്ങളേയും ഉപയോഗിക്കുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി.
റാമിന്റെ പേരൻപ് ജനമനസ്സുകൾ കീഴടക്കി മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. മമ്മൂട്ടിയുടെയും സാധനയുടെയും അഭിനയത്തെ പുകഴ്ത്തി നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. തമിഴ് സിനിമയുടെ തന്നെ മുഖം മാറ്റുന്ന ചിത്രമായി പേരൻപ് മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























