പൊട്ടികരയാനും ആകുന്നില്ല... ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ പദ്മകുമാറിനെ വെട്ടി സാവകാശ ഹര്‍ജി പരാമര്‍ശിച്ചില്ല; ദേവസ്വം കമ്മീഷണറുടെ ഇടപെടലാണ് ഇതിന് പിന്നിലെന്ന് പദ്മകുമാറിന്റെ സംശയം

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെ ശക്തമായ പൊതുജനാഭിപ്രായമാണ് വരുന്നത്. ഇതില്‍ ഏറ്റവുമധികം പേരുദോഷം കേട്ടയാളാണ് പ്രസിഡന്റ് എ പദ്മകുമാര്‍. അതിനും മറുപടി പറയേണ്ടി വന്നിരിക്കുന്നതില്‍ അദ്ദേഹത്തിന് നല്ല വേദനയുണ്ട്. ശബരിമല കേസിലെ സാവകാശ ഹര്‍ജിയെ കുറിച്ച് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറയാത്തതില്‍ ദേവസ്വം പ്രസിഡന്റിന് അതൃപ്തിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദേവസ്വം കമ്മീഷണറുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് ദേവസ്വം പ്രസിഡന്റ് എ പദ്മകുമാറിന്റെ സംശയം. ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ബി ജെ പി അടക്കമുളളവരുടെ തീരുമാനം.
വിശ്വാസികളുടെ പ്രതിഷേധം തണുപ്പിക്കാനായിരുന്നു വൈകിയാണെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യുവതി പ്രവേശന വിധി നടപ്പാക്കാന്‍ സാവകാശ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ അനുമതിയോടെ ദേവസ്വം പ്രസിഡന്റ് തന്നെ മുന്‍കൈയെടുത്തായിരുന്നു നീക്കം. പക്ഷെ കഴിഞ്ഞ ദിവസം ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ സാവകാശ ഹര്‍ജിയെ കുറിച്ച് മിണ്ടിയില്ലെന്ന് മാത്രമല്ല വിധിയില്‍ പുനഃപരിശോധന വെണ്ടെന്നും വ്യക്തമാക്കി.
ദില്ലിയില്‍ ദിവസങ്ങള്‍ക്ക് മുമ്‌ബെത്തിയ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവാണ് അഭിഭാഷകരുമായി കൂടിയാലോചന നടത്തിയത്. യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിക്കുന്ന സര്‍ക്കാര്‍ നിലപാടാണ് കമ്മീഷണര്‍ക്കുമുള്ളത്. കമ്മീഷണര്‍ സാവകാശ ഹര്‍ജിയില്‍ ബോര്‍ഡ് എടുത്ത തീരുമാനം അറിയിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെടാതിരുന്നതില്‍ പ്രസിഡന്റ് പത്മകുമാറിന് അതൃപ്തിയുണ്ടെന്നാണ് വിവരം.
സാവകാശഹര്‍ജി നല്‍കുന്നതിലും നേരത്തെ തന്നെ പ്രസിഡന്റും കമ്മീഷണറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സീസണ്‍ കഴിഞ്ഞ് നട അടച്ച സാഹചര്യത്തില്‍ ഇനി സാവകാശത്തിന് പ്രസക്തിയില്ലെന്ന നിലപാടാണ് കമ്മീഷണര്‍ക്കുള്ളതെന്നാണ് സൂചന. അടുത്ത സീസണ്‍ തുടങ്ങും മുമ്ബ് പമ്ബയിലെ പ്രളയക്കെടുതി മറിടകടക്കാനാകുമെന്ന കണക്ക് കൂട്ടലും കമ്മീഷണര്‍ക്കുണ്ട്. എന്നാല്‍ നയപരമായി എടുത്ത തീരുമാനം കോടതിയെ അറിയിക്കാത്തത് വഴി ബോര്‍ഡ് ആകെ വെട്ടിലായെന്നാണ് പ്രസിഡന്റ് കരുതുന്നത്.
അതേസമയം സര്‍ക്കാര്‍ അറിയാതെ കമ്മീഷണര്‍ മാത്രം സുപ്രധാന തീരുമാനങ്ങളെടുക്കാനുള്ള സാധ്യതയുമില്ല. വാദങ്ങള്‍ കോടതിയില്‍ എഴുതി നല്‍കാനുള്ള അവസരം ബോര്‍ഡിന് മുന്നിലുണ്ട്. പക്ഷെ കോടതിയില്‍ സ്ത്രീപ്രവേശനത്തിനായി വാദിച്ച ബോര്‍ഡ!് ഇനി സാവകാശം തേടി എഴുതിയാല്‍ കോടതി വിമര്‍ശിക്കുമെന്നുറപ്പാണ്. ദേവസ്വം ബോര്‍ഡ് കോടതിയില്‍ മലക്കം മറിഞ്ഞതോടെ യു ഡി എഫും ബി ജെ പിയും പന്തളം കൊട്ടാരവും അടക്കം വിധിയെ എതിര്‍ക്കുന്നവര്‍ പ്രതിഷേധം കടുപ്പിച്ചു. സര്‍ക്കാര്‍ മാത്രമല്ല ബോര്‍ഡും വിശ്വാസികളെ വഞ്ചിച്ചുവെന്നാണ് പ്രധാന വിമര്‍ശനം.
ഏതുവിധേനയും ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് ബിജെപി പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയും, കെ സുരേന്ദ്രനും പറഞ്ഞു. ഇതില്‍ ഏറെ ശ്രദ്ധേയമായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഏതുവിധേനയും ശബരിമലയെ തകര്‍ക്കുക എന്നുള്ള ഒറ്റലക്ഷ്യം മാത്രമേ പിണറായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുള്ളൂ എന്നതാണ് സുപ്രീംകോടതിയില്‍ അവര്‍ ഇന്നെടുത്ത നടപടിയിലൂടെ ബോധ്യമാവുന്നത്. പുനപരിശോധനാ ഹര്‍ജി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇന്ന് നടന്നത്. വിശ്വാസികളെ വേട്ടയാടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പിണറായി വിജയനും ദേവസ്വം ബോര്‍ഡും. നേരത്തെ കോടതിയിലെടുത്ത നിലപാടിനു വിരുദ്ധമായ നടപടി എന്തുകൊണ്ടെടുക്കുന്നു എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ദേവസ്വം ബോര്‍ഡിനായില്ല. തികച്ചും പിതൃശൂന്യമായ നിലപാടാണ് ദേവസ്വം ബോര്‍ഡിന്റേത്. സി. പി. എമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് ദേവസ്വം ബോര്‍ഡ് പെരുമാറുന്നത്. വിശ്വാസികള്‍ക്കനുകൂലമായ നിലപാട് സുപ്രീംകോടതി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
അയ്യപ്പഭക്തരുടെ വികാരങ്ങളെ മാനിക്കാതെ സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിച്ച സര്‍ക്കാരിന്റെ നടപടി തെറ്റാണെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. സിപിഎം എന്ന പാര്‍ട്ടിയുടെ സര്‍വനാശം ഇവിടെ തുടങ്ങുകയാണെന്നും ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ സര്‍ക്കാരിനോട് കേരളത്തിലെ ജനങ്ങള്‍ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























