കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സി.പി.എം ഗതികെട്ട് ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു...

കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സി.പി.എം ഗതികെട്ട് ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു. ത്രിണമൂല്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും തറപറ്റിക്കുക എന്ന ന്യായമാണ് ബംഗാളിലെ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറയുന്നത്. കോണ്‍ഗ്രസുമായുള്ള ധാരണയ്ക്ക് പാര്‍ട്ടിയുടെ അറിവും സമ്മതവുമുണ്ട്. പൊലിറ്റ്ബ്യൂറോയുടെ അനുമതി കൂടി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 17 പാര്‍ട്ടികള്‍ ചേര്‍ന്നതാണ് ഇടത് മുന്നണി. അതിനാല്‍ ഘടകക്ഷികളുടെ അഭിപ്രായം കൂടി തേടും. കോണ്‍ഗ്രസ് ശക്തമായ മണ്ഡലങ്ങളില്‍ അവരുമായി ധാരണ ഉണ്ടാക്കാനാണ് തീരുമാനം, അല്ലാതെ സഖ്യമല്ല.
മൂന്ന് പതിറ്റാണ്ടിലധികം സി.പി.എം ഭരിച്ച ബംഗാളില്‍ കഴിഞ്ഞ തവണ അവര്‍ക്ക് ലഭിച്ചത് 26 സീറ്റാണ്. കോണ്‍ഗ്രസിന് 44 സീറ്റുണ്ട്. ഈ ദുരവസ്ഥയിലാണ് കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ധാരണയായത്. കഴിഞ്ഞ ഞായറാഴ്ച കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനിയില്‍ നടന്ന സി.പി.എം റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നിരുന്നു. അത് പാര്‍ട്ടിക്ക് വലിയ ആവേശമാണ് നല്‍കുന്നത്. മംമ്ത സര്‍ക്കാരിന്റെ ഏകാധിപത്യവും അഴിമതിയും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും ബംഗാള്‍ ജനത മടുത്തെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. എന്നാല്‍ റാലികളില്‍ ജനക്കൂട്ടം എത്തുന്നത് പുതുമയുള്ള കാര്യമല്ലെന്നും അതെല്ലാം വോട്ടാകുമോ എന്ന് കാത്തിരുന്ന് കാണാനേ കഴിയൂ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
ധാരണയ്ക്ക് മുന്നോടിയായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി ഇന്നലെ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബംഗാളിലെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെയും കാര്യങ്ങള്‍ ഇരുവരും സംസാരിച്ചതായാണ് വിവരം. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലും രാഹുലിന്റെ ഓഫീസിലുമായിരുന്നു ചര്‍ച്ച. ബംഗാളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയുണ്ടായേക്കാമെന്ന് ഇരവരും പിരിഞ്ഞ ശേഷം കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം ഇക്കാര്യത്തില്‍ പ്രധാനമാണ്. കാരണം നിലവില്‍ സി.പി.എമ്മിനേക്കാള്‍ ജനപിന്തുണയും എം.എല്‍.എമാരും കോണ്‍ഗ്രസിനുണ്ട്.
പശ്ചിമബംഗാള്‍ പി.സി.സി പ്രസിഡന്റ് സോമേന്ദ്രനാഥ് മിശ്ര സി.പി.എമ്മുമായി അഭിപ്രായ വ്യത്യാസമുള്ളയാളാണ്. അദ്ദേഹത്തിന് സഖ്യവും ധാരണയും താല്‍പര്യമില്ല. എന്നാല്‍ പചാരണവിഭാഗം തലവനായ അധീര്‍ രഞ്ജന്‍ ചൗധരി സൂര്യകാന്ത് മിശ്ര ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുമായി നല്ല അടുപ്പത്തിലാണ്. അദ്ദേഹത്തിലൂടെ പി.സി.സി.യില്‍ ഭൂരിപക്ഷ അഭിപ്രായം ഉണ്ടാക്കിയെടുക്കാനാണ് ആലോചിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ എന്ന കാര്യം സംശയമാണ്. അതിനാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ രാഹുല്‍ തന്നെ ധാരണയ്ക്ക് മുന്‍കൈ എടുക്കുമെന്നാണ് വിവരം.
കോണ്‍ഗ്രസുമായി യാതൊരു തരത്തിലുമുള്ള സഖ്യം പാടില്ലെന്നാണ് കരാട്ട് പക്ഷത്തിന്റെ നിലപാട്. ഇതേ ചൊല്ലി ഹൈദരാബാദില്‍ നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകളുണ്ടായിരുന്നു. കോണ്‍ഗ്രസ് ബന്ധം ആകാമെന്ന് പറഞ്ഞ് യച്യൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ ബദല്‍ രേഖ കൊണ്ടുവരാന്‍ കരാട്ട് പക്ഷം നീക്കം നടത്തിയിരുന്നു. ബദല്‍ രേഖ കൊണ്ടുവന്നാല്‍ താന്‍ രാജിവയ്ക്കുമെന്ന് യച്യൂരി ഭീഷണി മുഴക്കി. അതോടെ കാരാട്ടും സംഘവും പത്തിമടക്കുകയായിരുന്നു. പാര്‍ട്ടി പിളരുമെന്ന അവസ്ഥ സംജാതമാകുമെന്ന്് മനസിലാക്കി ജനറല്‍സെക്രട്ടറിയുടെ കരട് രാഷ്ട്രീയ പ്രമേയം അംഗീകരിക്കുകയായിരുന്നു. എങ്കിലും പി.ബിയില്‍ കൂടുതല്‍ പിന്തുണയുള്ള കാരാട്ട് വിഭാഗം എതിര്‍്ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അന്നും ഇന്നും ബംഗാള്‍ ഘടകം യച്യൂരിക്കൊപ്പമാണ്. കോണ്‍ഗ്രസ് പിന്തുണയോടെ യച്യൂരിയെ രാജ്യസഭയില്‍ കൊണ്ടുവരാന്‍ നീക്കം നടത്തിയവരാണ് ബംഗാളിലെ സഖാക്കള്‍.
https://www.facebook.com/Malayalivartha
























