തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തില്‍ പി.പി. മുകുന്ദന്റെ പൊടുന്നനെയുള്ള രംഗപ്രവേശത്തിന് പിന്നില്‍ ബി.ജെ.പിനേതാക്കള്‍... പാര്‍ട്ടിയില്‍ കടുത്ത അഭിപ്രായ ഭിന്നത പുകയുന്നു

തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തില്‍ പി.പി. മുകുന്ദന്റെ പൊടുന്നനെയുള്ള രംഗപ്രവേശത്തിന് പിന്നില്‍ ബി.ജെ.പിനേതാക്കള്‍. പാര്‍ട്ടിയില്‍ ഇതുസംബന്ധിച്ച് കടുത്ത അഭിപ്രായഭിന്നത പുകയുകയാണ്. എല്ലാം മതിയാക്കി മാന്യമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ച് ഒരുമെയ്യായി നില്‍ക്കാന്‍ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
വലിയ പ്രതീക്ഷവയ്ക്കുമ്പോഴും സംസ്ഥാന ബി.ജെ.പിയില്‍ തമ്മിലടി കൊഴുക്കുകയുമാണ്. മുരളീധരകൃഷ്ണദാസ്പക്ഷങ്ങള്‍ തമ്മില്‍ തുറന്നപോരിലാണ്. ഇതിന്റെ പ്രതിഫലനം രണ്ടുദിവസം മുമ്പ് തലസ്ഥാനത്ത് വച്ച് നടന്ന ബി.ജെ.പിയുടെ നേതൃയോഗത്തില്‍ പ്രകടമാകുകയും ചെയ്തു. പാര്‍ട്ടിവിട്ടവരെ മടക്കികൊണ്ടുവരണമെന്ന കാര്യത്തില്‍ തര്‍ക്കം മൂത്ത് ഒടുവില്‍ എം.ടി രമേശ് ഇറങ്ങിപ്പോകുകയും ചെയ്തു.
അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ മുന്‍കാല നേതാവ് പി.പി. മുകുന്ദന്റെ പൊടുന്നനെയുള്ള രംഗപ്രവേശം ചില നേതാക്കളുടെ ചരട് വലിമൂലമാണെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. മുരളീധരപക്ഷത്തിന് മുകുന്ദന്‍ ഉള്‍പ്പെടെ പാര്‍ട്ടിയില നിന്നും വിട്ടുപോയവരെ മടക്കികൊണ്ടുവരണം. എന്നാല്‍ കൃഷ്ണദാസ് പക്ഷം അതിനെ അനുകൂലിക്കുന്നുമില്ല. കൃഷ്ണദാസ് പക്ഷക്കാരനായ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയും ഇതേ നിലപാടിലാണ്.
ഈ സാഹചര്യത്തിലാണ് മുകുന്ദന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും കൂടുതല്‍ പ്രതീക്ഷവയ്ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. കഴിഞ്ഞ തവണ കൈയ്ക്ക്എത്തിയിട്ടും വായ്ക്ക് എത്താതെപോയ മണ്ഡലം. കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് ഓ. രാജഗോപാല്‍ താമരവിരിയിച്ചുവെന്ന് ഏകദേശം തീര്‍ച്ചയാക്കിയിരുന്നപ്പോഴാണ് 15,000 വോട്ടിന്റെ വ്യത്യാസത്തില്‍ ശശിതരൂര്‍ വിജയം കൈപ്പിടിയിലൊതുക്കിയത്. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ കുറേക്കൂടി അനുകൂലമാണെന്നാണ് ആര്‍.എസ്.എസിന്റെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ തെരഞ്ഞുള്ള നടപ്പിലുമാണ് അവര്‍. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജഗേഖരനേയൂം ചലച്ചിത്രതാരം മോഹന്‍ലാലിനെയുമൊക്കെ പരിഗണിക്കുന്നതുംഅതുകൊണ്ടാണ്. ശബരിമല വിഷയവും എന്‍.എസ്.എസിന്റെ അനുകൂല നിലപാടുമൊക്കെ വലിയതോതില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് ഇക്കുറി മലര്‍ത്തിയടിക്കല്‍ ഉണ്ടാകുമെന്ന് സംഘപരിവാര്‍ ഉറച്ച് വിശ്വസിക്കുകയും യ്‌തെിരുന്നു.
അതിനിടയിലാണ് വെള്ളിടിവെട്ടിയപോലെ മുകുന്ദന്റെ രംഗപ്രവേശം. നിലവില്‍ മുകുന്ദന്‍ സംഘപരിവാറിന്റെ ഒരു വിഭാഗത്തിലുമില്ല. എന്നാലും തിരുവനന്തപുരം മണ്ഡലത്തില്‍ മുകുന്ദന് വലിയ ബന്ധങ്ങളുണ്ട്. ആര്‍.എസ്.എസിന്റെ നേതാവായി മുകുന്ദന്‍ വളരെക്കാലം തിരുവനന്തപുരത്ത് മിത്രാനന്ദപുരത്തുള്ള ആര്‍.എസ്്.എസ് കാര്യാലയത്തിലാണ് കഴിഞ്ഞിരുന്നത്. ഇന്ന് തിരുവനന്തപുരത്തുനിന്നു് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും തലപ്പത്ത് എത്തിയിട്ടുള്ളവരില്‍ ഭൂരിഭാഗവും മുകുന്ദനുമായി ബന്ധമുള്ളവരുമാണ്. അച്ചടക്കമുളള പ്രസ്ഥാനം എന്ന നിലയില്‍ ആര്‍.എസ്.എസിന്റെ സ്ഥാനംവഹിക്കുന്നവരില്‍ നിന്നും വലിയ പിന്തുണകിട്ടിയില്ലെങ്കിലും അനുയായികളുടെ സഹായം അദ്ദേഹത്തിന്ഉറപ്പാക്കാനാകും. അതിനുശേഷം ബി.ജെ.പിയുടെ സംഘടനാസെക്രട്ടറി എന്ന നിലയിലും മുകുന്ദന്റെ പ്രവര്‍ത്തനമണ്ഡലം തിരുവനന്തപുരമാണ്. അതുകൊണ്ടുതന്നെ വലിയ സുഹൃത്ത്‌വലയം അദ്ദേഹത്തിന് ഇവിടെയുണ്ട്. ആ സാഹചര്യത്തില്‍ മുകുന്ദന്‍ രംഗത്തിറങ്ങിയത് പാര്‍ട്ടിയിലെ തന്നെ ഒരു ഗ്രൂപ്പിന്റെ സമ്മര്‍ദ്ദം മൂലമാണെന്നാണ് മറുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ഇതിലേക്ക് നയിക്കുന്ന സൂചന മുകുന്ദന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ബി.ജെ.പി ശക്തമായ നിലപാട് സ്വീകരിച്ചെങ്കില്‍ അതിനേക്കാള്‍ തീവ്രനിലപാടാണ് മുകുന്ദന്‍ സ്വീകരിച്ചതും. വലിയ പ്രതീക്ഷവയ്ക്കുന്ന തിരുവനന്തപുരം നഷ്ടപ്പെട്ടാല്‍ പിന്നെ ബി.ജെ.പിയിലെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ കഥകഴിയും. അതോടെ തങ്ങള്‍ക്ക് പാര്‍ട്ടിയില്‍ പിടിമുറുക്കാമെന്നാണ് മുരളീധരപക്ഷത്തിന്റെ നിലപാട്. ശബരിമലസമരസമയത്തുള്‍പ്പെടെ മുരളീധരനും കൂട്ടരും സ്വീകരിച്ച നടപടികള്‍ നമ്മകള്‍ കണ്ടതുമാണ്. മുരളീധരപക്ഷക്കാരായ നേതാക്കള്‍ സജീവമായി രംഗത്തിറങ്ങിയപ്പോഴാണ് ശ്രീധരന്‍പിള്ളയ്ക്കും കൂട്ടര്‍ക്കും നിലപാട് കടുപ്പിക്കേണ്ടിവന്നത്. അതിന്റെ ഭാഗമായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ സമരം. അതിനോട് മുരളീധരപക്ഷം വേണ്ടരീതിയില്‍ സഹകരിച്ചിട്ടുമില്ല.
ഈ തമ്മിലടിമൂലം പല മണ്ഡലങ്ങളിലും മത്സരിക്കുന്നതില്‍ നിന്ന് മിക്കവാറും നേതാക്കള്‍ പിന്മാറുകയാണ്. തിരുവനന്തപുരം പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് പോലെ ചില മണ്ഡലങ്ങള്‍ ഒഴിച്ചാല്‍ മറ്റിടങ്ങളില്‍ മത്സരിക്കാന്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികളെപ്പോലും ലഭിക്കാതെ വലയുകയാണ് ബി.ജെ.പി.
ബി.ജെ.പിയിലെ ഈ തമ്മിലടി ആര്‍.എസ്.എസിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ക്ക് അവര്‍ അന്ത്യശാസനംനല്‍കിക്കഴിഞ്ഞു. ഇവരുടെ തമ്മിലടിമൂലം സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ കരയ്ക്കിരുത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ പൂര്‍ണ്ണമായും ആര്‍.എസ്.എസ് ഏറ്റെടുത്തിരിക്കുകയാണ്.. തെരഞ്ഞെടുപ്പ് അടുത്തിട്ടും തമ്മിലടിച്ച് തകരുന്ന യാദവകുലം പോലെ ബി.ജെ.പി മാറുന്നുവെന്നാണ് ഇവരുടെ പരാതി. ശബരിമല വിഷയമൊക്കെ ഗുണം ചെയ്യുമെന്ന് വിശ്വാസമുണ്ടെങ്കില്‍ പോരാടാന്‍ പലര്‍ക്കും മനസുമില്ല. കേരളം മുഴുവന്‍ തൂത്തുവാരുമെന്ന് പറയുമ്പോഴും ഫലത്തില്‍ ബി.ജെ.പി ആശയക്കുഴപ്പത്തിലാണ്.
സംസ്ഥാന നേതാക്കളെ ഇക്കുറി തെരഞ്ഞെടുപ്പില്‍ കച്ചതൊടിക്കില്ലെന്നാണ് ആര്‍.എസ്.എസ്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവര്‍ പിടിമുറുക്കികഴിഞ്ഞു. ഇക്കാര്യങ്ങള്‍ ആര്‍.എസ്.എസ് ദേശീയനേതൃത്വത്തെ അറിയിച്ചും കഴിഞ്ഞു. സംസ്ഥാന നേതാക്കളില്‍ വലിയ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഉത്തര്‍;പ്രദേശ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ദേശീയനേതാക്കളെ ഇവിടെ കൂടുതല്‍ കൊണ്ടുവരാനായി തീരുമാനിച്ചിരിക്കുന്നതും.. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കടുത്ത ഭീഷണി നേരിടുന്ന ബി.ജെ.പി ഏറെ പ്രതീക്ഷവയ്ക്കുന്നത് ദക്ഷിണപശ്ചിമവടക്കുകിഴക്കന്‍ ഇന്ത്യയിലെ സംസ്ഥനങ്ങളില്‍ നിന്നാണ്. സംസ്ഥാന ബി.ജെ.പിയിലെ പടലപിണക്കവും തമ്മില്‍പോരും ഇതിന് തിരിച്ചടിയാകുമെന്നാണ്‌വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha
























