വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !

മാസപ്പടിക്കേസിൽ ഇ.ഡി. അന്വേഷണം വ്യാപിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. വീണയ്ക്ക് സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണം എങ്ങനെയൊക്കെ വിനിയോഗിച്ചുവെന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇഡിയുടെ നടപടി. സിഎംആർഎൽ - എക്‌സാലോജിക് കരാറിൽ അഴിമതി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 2.78 കോടി രൂപ വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് കൈപ്പറ്റിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് കൃത്യമായ രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് സാധിച്ചിട്ടില്ല. രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്‌തെങ്കിലും നൽകിയ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് ഇഡി വിലയിരുത്തൽ. കരാറിൽ അസ്വാഭാവികത ഇല്ലെന്നാണ് വീണ വ്യക്തമാക്കിയത്. എന്നാൽ ഈ മൊഴി ഇഡി വിശ്വാസത്തിലെടുത്തില്ല.
2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് വീണയ്ക്ക് സിഎംആർഎല്ലിൽ നിന്ന് പണം ലഭിച്ചത്. 2020 ജൂണിലായിരുന്നു മുഹമ്മദ് റിയാസുമായുള്ള വീണയുടെ വിവാഹം. വിവാഹശേഷം ഈ പണം ഏതൊക്കെ തരത്തിൽ വിനിയോഗിച്ചുവെന്നതിലാണ് ഇഡിക്ക് സംശയം. ഇതിൽ വ്യക്തത വരുത്താനാണ് മുഹമ്മദ് റിയാസിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടത്തുന്നത്. ഇരുവരുടെയും അക്കൗണ്ടുകൾ തമ്മിൽ പണമിടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കുമെന്നാണ് വിവരം.അന്വേഷണത്തിൽ അഴിമതി നിരോധന നിയമത്തിന്റെ സാദ്ധ്യകളും പരിശോധിക്കുന്നുണ്ട്. ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളാണ് വീണയ്‌ക്ക് നൽകിയ മാസപ്പടിക്ക് പിന്നിലെന്ന നിഗമനമാണ് ഇഡിയ്‌ക്കുള്ളതെന്നാണ് വിവരം. ഇതിലൂന്നിയുള്ള അന്വേഷണമാകും നടക്കുക.
മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലും തന്റെ കോട്ടുളിയിലെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നതിനിടെ ഫെയ്സ്ബുക്ക് കുറിപ്പുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. . സംഘപരിവാറിനെതിരെ അവസാനശ്വാസം വരെയും പോരാടുമെന്നാണ് സമൂഹമാധ്യമക്കുറിപ്പില്‍ റിയാസ് കുറിച്ചത്. ‘വളഞ്ഞിട്ടടിച്ചോളൂ..... പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും’ എന്നാണ് പോസ്റ്റ്. പക്ഷേ എക്സാലോജിക് അഴിമതി സംഘപരിവാർ മൂടിവച്ചെന്നാണ് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപിച്ചിരുന്നത്.
എങ്ങനെയാണ് കാര്യങ്ങൾ മുഹമ്മദ് റിയാസിലെത്തിയത്?
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മരുമകനും മന്ത്രിയുമായിരുന്ന മുഹമ്മദ് റിയാസ് നടത്തിയ ഒരു പ്രസ്താവന കേരളം മറന്നിട്ടില്ല.. ഈ വിമർശനം ആത്യന്തികമായി തന്റെ മകളെ ബാധിക്കുമെന്ന് പിണറായിക്ക് നന്നായറിയാമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ നടപടിയെ അൽപത്തരം എന്നാണ് മന്ത്രി റിയാസ് വിശേഷിപ്പിച്ചത്. രാജീവ് ചന്ദ്രശേഖർ വിചാരിച്ചാൽ തന്റെ ഭാര്യയുടെ ഭാവി എന്താകുമെന്ന് ഓർക്കാതെയാണ് മന്ത്രി റിയാസ് പെരുമാറിയത്. റിയാസ് ഉപയോഗിച്ച അൽപ്പത്തം എന്ന വാക്കും വീഡിയോയും ഡൽഹിയിലെത്തി കഴിഞ്ഞു. അൽപ്പത്തം എന്ന വാക്ക് മന്ത്രി ഉപയോഗിച്ചത് മീഡിയ വൺ ചാനലിലാണ്.
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ നേരത്തെ വേദിയിലെത്തി സ്ഥാനം പിടിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നടപടിയെക്കുറിച്ചായിരുന്നു റിയാസിന്റെ പ്രസ്താവന. രാവിലെ പത്തു മണിയോടെ രാജീവ് ചന്ദ്രശേഖര്‍ സ്ഥലത്തെത്തി വേദിയില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഈ സമയം വേദിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ബിജെപി പ്രവർത്തകർ സദസിലിരുന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ രാജീവ് ചന്ദ്രശേഖർ സ്റ്റേജിൽ ഇരുന്ന് കൈ ഉയർത്തി ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ചതും ചർച്ചയായി.
സദസിലിരുന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് രംഗത്തെത്തി. മന്ത്രിമാര്‍ പലരും സദസിലാണ് ഇരിക്കുന്നത്. എല്ലാവരും വേദിയില്‍ ഇരിക്കേണ്ടതില്ല. പക്ഷേ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പോലും സദസിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് സര്‍ക്കാര്‍ പടിപാടിക്ക് ഇരിക്കുന്നത്. സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അൽപത്തരമല്ലേയെന്നായിരുന്നു റിയാസിന്റെ ചോദ്യം.
‘ഞങ്ങൾ സദസിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന കുറിപ്പോടെ മുഹമ്മദ് റിയാസ് എം.വി. ഗോവിന്ദനും കെ.എൻ. ബാലഗോപാലിനും മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്കും ഒപ്പമുള്ള ചിത്രവും ഫെയ്സ്ബുക്കിൽ പങ്കുവച്ചു. നിങ്ങളുടെ സർക്കാരിന്റെ നാലാം വാർഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കൺവീനർ സ്റ്റേജിൽ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പോസ്റ്റിന് രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി. മുഹമ്മദ് റിയാസ് പോസ്റ്റ് ചെയ്ത സെൽഫിയുടെ സ്ക്രീൻഷോട്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ചായിരുന്നു രാഹുലിന്റെ മറുപടി.
ഇത്തരം പരാമർശങ്ങൾ മന്ത്രിക്ക് ഉചിതമാണോ എന്ന് പരിശോധിക്കാൻ ആരും തുനിഞ്ഞില്ല. പകരം കേട്ടവർ കേട്ടവർ അയ്യേ എന്നു മാത്രം പറഞ്ഞു. മന്ത്രി തന്റെ നിലവാരം സൂക്ഷിച്ചില്ലെന്ന് ആക്ഷേപമുണ്ടായി. പക്ഷേ സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. ആർ എസ് എസിന്റെ സ്ലീപ്പിംഗ് സെൽ മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ അയക്കേണ്ടിടത്ത് അയച്ചു. ഇതിന് രണ്ടു ദിവസം മുമ്പാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന മന്ത്രിയുടെ ഭാര്യ വിഴിഞ്ഞം തുറമുഖത്തിലെത്തി വിവാദമുണ്ടാക്കിയത്.
രാജീവ് ചന്ദ്രശേഖറിന്റെ ഇരിപ്പിടത്തിനെ കുറിച്ച് റിയാസിന് വേദനയുണ്ടാകേണ്ട കാര്യമില്ല. കാരണം ധനമന്ത്രിയായ കെ.എൻ. ബാലഗോപാൽ പോലും സദസിൽ ഇരിക്കുകയായിരുന്നു. രാജീവ് ചന്ദ്രശേഖർ വർഷങ്ങളുടെ അനുഭവപരിചയമുള്ള നേതാവാണ്. സദസിൽ ഇരിക്കുന്നവർ ജയ് വിളിച്ചപ്പോഴാണ് അദ്ദേഹം പ്രത്യഭിവാദനം ചെയ്തത്. ഇതിൽ ആർക്കും തെറ്റ് കാണാൻ കഴിയില്ല. കാണികൾ മുദ്രാവാകും വിളിക്കുമ്പോൾ അത് കേൾക്കാതിരിക്കുന്ന പിണറായിയെ പോലെ രാജീവ് പെരുമാറാത്തത് അദ്ദേഹത്തിന്റെ ലാളിത്യം കാരണമാണ്. ഇത് മനസിലാക്കേണ്ട വിവേകം റിയാസിന് ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല.
ആൾക്കൂട്ടത്തിന്റെ മന:ശാസ്ത്രമാണ് റിയാസിനെ നയിച്ചത്. അതാണ് അദ്ദേഹം വിമർശനാത്മകമായി സംസാരിച്ചത്. ഇത് തന്റെ ഭാര്യയെ എങ്ങനെ ബാധിക്കുമെന്ന് അപ്പോൾ അദ്ദേഹം ഓർത്തില്ല. റിയാസിന് അരികിലിരുന്ന ബാലഗോപാൽ പോലും ഒരക്ഷരം മിണ്ടിയില്ല.
മുമ്പും ഇത്തരത്തിൽ റിയാസിന് അബദ്ധം പിണഞ്ഞിട്ടുണ്ട്. അന്ന് നിധിൻ ഗഡ്ഗരിയെയാണ് വിമർശിച്ചത്.
മുഹമ്മദ് റിയാസിനെതിരെ സി പി എമ്മിൽ പടയൊരുക്കം തുടങ്ങിയിട്ട് കുറച്ചു നാളായി.. മുഹമ്മദ് റിയാസിൻെറ ശരീരഭാഷക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് സി പി എമ്മിലെ പിണറായി വിരുദ്ധർ പറയുന്നത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ വിമർശനം വിവാദമുണ്ടാക്കിയിരുന്നു . ഇത് മന്ത്രി തിരുത്തിയത് സ്ഥിതിഗതികൾ ശരിക്കും മനസിലാക്കിയ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ്. മുമ്പ് കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയെ വിമർശിച്ച് മന്ത്രി റിയാസ് രംഗത്തെത്തിയപ്പോഴും മുഖ്യമന്ത്രി ഇടപെട്ട് തിരുത്തി. തലസ്ഥാന നഗരത്തിൽ നടക്കുന്ന റോഡ് പണി സംബന്ധിച്ച വിവാദത്തിലാണ് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചത്. കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. കരാരുകാരൻ ഉഴപ്പിയപ്പോള്‍ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. അല്ലായിരുന്നുവെങ്കിൽ മറിച്ചായേനെ സ്ഥിതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തലസ്ഥാന നഗരത്തിലെ റോഡുകൾ ഗതാഗത യോഗ്യമല്ലാതായിട്ട് മൂന്ന് വര്‍ഷമായി. മൂന്ന് മാസം കൊണ്ട് പണി തീരുമെന്ന് പ്രഖ്യാപിച്ച് കൂട്ടത്തോടെ റോഡ് പൊളിച്ചതോടെ ജനം നട്ടംതിരിയുകയാണ്. ഇതിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സ്മാര്‍ട് സിറ്റി, അമൃത് പദ്ധതികളുടെ നടത്തിപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോർപ്പറേഷൻ വികസന സമിതി യോഗത്തിൽ കടകംപള്ളി പ്രസംഗിച്ചത്. എന്നാല്‍, ആകാശത്ത് റോഡ് നിര്‍മ്മിക്കാനാകുമോ എന്ന് തിരിച്ച് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും കൂടി പറഞ്ഞതോടെ വിവാദം കൊഴുത്തു. സംസ്ഥാന സമിതിയിലെ മുതിര്‍ന്ന നേതാവും മുൻമന്ത്രിയുമായ കടകംപള്ളിയെ കരാറുകാരുമായുള്ള കള്ളക്കളി കൂടി ആരോപിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തിയ നടപടി ശരിയായില്ലെന്നാണ് മുഹമ്മദ് റിയാസിനെതിരായ വിമര്‍ശനം. വിവിധ ജില്ലാ കമ്മിറ്റികൾ റിയാസിനെതിരെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി റിയാസിനെതിരെ രൂക്ഷ വിമർശനം നടത്തിയെന്ന് മാത്രമല്ല കമ്മിറ്റിയിലെ സംഭാഷണങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിച്ചപ്പോഴാണ് സി.എം അപകടം മനസിലാക്കിയത്.
താൻ സി പി എം എന്ന വലിയ ബഹുജന പാർട്ടിയുടെ ഒരു വിനീതനായ പ്രതിനിധിയാണെന്ന കാര്യം നിർഭാഗ്യവശാൽ റിയാസ് മറന്നു പോയിരുന്നു. എം..വി.ആറിനെയും ഗൗരിയമ്മയെയും നിഷ്കരുണം പുറത്താക്കിയ പാർട്ടിയാണ് ഇത്. അച്ചുതാനന്ദനെ ഒതുക്കി ഒരു മൂലക്ക് ഇരുത്തി നിശബ്ദനാക്കിയ പാർട്ടിയാണ് ഇത്. നാളെ പിണറായി പുറത്തു പോലും ഇവർക്ക് സംഭവിച്ചതിൽ കൂടതലൊന്നും പിണറായിക്ക് സംഭവിക്കുകയില്ല. അക്കാര്യം പിണറായിക്ക് നന്നായി അറിയാം. തോമസ് ഐസക്ക് മുതൽ കടകംപള്ളി വരെ ഒരു കൂട്ടം നേതാക്കൾക്ക് ഇച്ഛാഭംഗമുണ്ട്. അവരെ പിണറായിയും കോടിയേരിയും ചേർന്ന് ഒതുക്കിയതിൽ അവർ ദു:ഖാകുലരാണ്. പിണറായിയുടെ അടി പതറാൻ അവർ കാത്തിരിക്കുകയാണ്. അപ്പോഴാണ് റിയാസിൻ്റെ വക ചവിട്ടുനാടകം. റിയാസിനെ ഒതുക്കിയാൽ ചോദിക്കാനും പറയാനും പോലും ആരും കാണില്ല. അക്കാര്യം റിയാസ് മറന്നു. ഇതാണ് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത്. കടകംപള്ളിയെ പോലെ വി.ശിവൻകുട്ടിയെ മലർത്തിയടിക്കാൻ കഴിയുന്ന നേതാക്കൾക്ക് സത്യത്തിൽ റിയാസ് ഒരു ചുള്ളിക്കമ്പ് മാത്രമാണ്.
ഭാര്യ വീണ ഉണ്ടാക്കിയ പുകിലുകൾ റിയാസിന് വിനയായി മാറി കൊണ്ടിരിക്കെയാണ് വിഴിഞ്ഞം ക്വട്ടേഷനും അപകടകരമായി മാറിയത്. ഇതിലെ അപകടം ആദ്യം തിരിച്ചറിഞ്ഞത് പിണറായിയാണ്. . അനാവശ്യമായി വിവാദം ഉണ്ടാക്കരുതെന്നാണ് റിയാസിന് നൽകിയ ഉപദേശം. വിവാദങ്ങൾ കണ്ട് കൈയടിക്കുന്നവർ പിന്നീട് തിരിഞ്ഞു നോക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ വിവാദങ്ങൾ പെറ്റു പെരുകിയിട്ടും മുഖ്യമന്ത്രി മിണ്ടാത്തത് ബുദ്ധിപരമായ നീക്കമാണ്.
റിയാസിൻെറ നിയമനത്തെ ഇന്നും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും വിശേഷിപ്പിക്കുന്നത് മാനേജ്മെൻറ് സീറ്റ് എന്നാണ് . റിയാസ് മികച്ച രീതിയിൽ പൊതുമരാമത്ത് വകുപ്പ് ഭരിച്ചിട്ടും യാതൊരു പ്രയോജനവും അദ്ദേഹത്തിന് ലഭിച്ചില്ല.. അമ്മാവനും ഭാര്യയും ചേർന്നുണ്ടാക്കുന്ന വിവാദങ്ങളിൽ റിയാസിന്റെ പ്രവർത്തനങ്ങൾ അസ്തമിച്ചു,. ഭരണ വിരുദ്ധ വികാരം മാധ്യമങ്ങൾ റിയാസിനോടും പ്രയോഗിച്ചു,. മുഹമ്മദ് റിയാസിന് സ്ഥിരം അബദ്ധം പറ്റാറുണ്ട്. അപ്പോഴെല്ലാം അമ്മാവനായ മുഖ്യമന്ത്രി ഇടപെട്ട് റിയാസിനെ തിരുത്തിയിരുന്നു.. അപ്പോഴേക്കും സമയം വൈകും. രാജീവ് ചന്ദ്രശേഖർ റിയാസിനെ വെറുതെ വിടാൻ യാതൊരു സാധ്യതയുമില്ല.
കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ചാണ് റിയാസിന് അബദ്ധം പറ്റിയത്. കോൺഗ്രസ് ഇത് പരമാവധി മുതലെടുത്തു. റിയാസും സുധാകരനും ചെന്നിത്തലയും സതീശനും തമ്മിൽ വായ് പോരും രൂക്ഷമായി. താൻ ഏത് മതത്തിൽ പെട്ടയാളാണെന്ന കാര്യം റിയാസ് മറന്നു പോയി. ഒടുവിൽ മുഖ്യമന്ത്രി പറഞ്ഞതോടെയാണ് അദ്ദേഹം നിലപാട് മാറ്റിയത്. അങ്ങനെ രാഷ്ടീയപ്പോരിന് പരിഹാരമായി.കോൺഗ്രസിന് ബീച്ചിൽ തന്നെ വേദി അനുവദിച്ചു.നവകേരള സദസ്സിന്‍റെ വേദിയില്‍ നിന്ന് 100 മീറ്റർ മാറി കോൺഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്‍കി. മുഹമ്മദ് റിയാസ് കളക്ടറുമായും ഡിസിസി പ്രസിഡൻ്റുമായും സംസാരിച്ചതിനെതുടര്‍ന്നാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനത്തിൻെറ പാമ്പൻ പാലമാണ് ബി ജെ പിയുടെ ദേശീയ നേതാവും ദേശീയപാതാ മന്ത്രിയുമായ നിധിൻ ഗഡ്ഗരി. ലാ വ്ലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായിയെ സഹായിക്കുന്നത് നിധിൻ ഗഡ്ഗരിയാണെന്നാണ് പറയപ്പെടുന്നത്.. ഗഡ്ഗരിക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പം വിശ്വ പ്രസിദ്ധമാണ്. നിധിൻ ഗഡ്ഗരി തിരുവനന്തപുരത്ത് വരുമ്പോൾ മു ഖ്യമന്ത്രിയുടെ അതിഥിയായി ക്ലിഫ് ഹൗസിൽ എത്താറുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. ഇതാണ് സംഗതിയുടെ കിടപ്പുവശം എന്നിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് മന്ത്രി റിയാസ് ഗഡ്ഗരിക്കെതിരെ രംഗത്ത് എത്തിയത്. ഏതായാലും പ്രതിസന്ധിയുണ്ടായിരിക്കുന്നത് റിയാസിനാണ്. പിന്നറായിക്ക് അടിക്കുന്ന അടിയെല്ലാം റിയാസിന് കൊള്ളുന്നു. ഇതിൽ അദ്ദേഹം ആശങ്കാകുലനാണ്. വിഴിഞ്ഞം വീൺ വാക്ക് ഏതറ്റം വരെ പോകുമെന്ന് കണ്ടറിയാം. ഇപ്പോൾ സംഭപിച്ചുകൊണ്ടിരിക്കുന്നതും അതാണ്.
https://www.facebook.com/Malayalivartha























