ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയതിനെ തുടർന്ന്കാർഷികവായ്പയെടുത്ത 7000കർഷകർക്ക് സബ്സിഡി നഷ്ടമായി; ദുരിതത്തിലായി കർഷകർ

കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ പണിമുടക്കിയതിനാൽ കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്ന കര്‍ഷകര്‍ക്ക് സബ്‌സിഡി നഷ്ടമായെന്ന് റിപ്പോര്‍ട്ട്. 2018 ഡിസംബര്‍ 17 മുതല്‍ 26 വരെയുള്ള കാലയളവിലാണ് കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ പണിമുടക്കിയത്. ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്ന് വായ്പയെടുത്ത 7000 പേര്‍ക്ക് നബാര്‍ഡ് നല്‍കുന്ന മൂന്ന് ശതമാനം പലിശ നഷ്ടമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരുലക്ഷത്തിന് ഏഴുശതമാണ് നബാര്‍ഡ് പലിശയായി കര്‍ഷകരില്‍ നിന്ന് ഈടാക്കുന്നത്. വായ്പ യഥാസമയം തിരിച്ചടച്ചാല്‍ മൂന്നുശതമാനം പലിശ സബ്‌സിഡിയായി തിരിച്ചുനല്‍കും. ഇതാണ് കര്‍ഷകര്‍ക്ക് നഷ്ടമാകുന്നത്. മൊത്തം 41.70 കോടി രൂപയാണ് പണിമുടക്ക് കാലത്ത് കർഷകർക്ക് ബാങ്കുകളിൽ തിരിച്ചടയ്ക്കാനാവാതിരുന്നത്.
ഇത്രയും തുകയുടെ മൂന്നുശതമാനമായ ഏകദേശം 1.25 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ കർഷകർക്ക് കിട്ടാതെപോയത്. സമയംതെറ്റി വായ്പ തിരിച്ചടച്ചെങ്കിലും നബാർഡ് പലിശ സബ്സിഡി നൽകാൻ തയ്യാറല്ല. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും തൊഴിലില്ലായ്മയും കാരണം പ്രയാസം നേരിടുന്നവര്‍ക്ക് സബ്‌സിഡി ഇന്‍സന്റീവ് ലഭിക്കാത്തത് വലിയ തിരിച്ചടിയായി.
പണിമുടക്കിന് ശേഷം നാലുദിവസംവരെ സബ്‌സിഡിയോടെ വായ്പ തിരിച്ചടയ്ക്കാന്‍ അനുമതി നല്‍കിയിരുന്നതായി ഗ്രാമീണ്‍ബാങ്ക് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്.
വായ്പ തിരിച്ചടയ്‌ക്കേണ്ടതിന്റെ സമയപരിധി കഴിഞ്ഞതിനാല്‍ ഇനി പുനഃപരിശോധിക്കാനാവില്ല. പണിമുടക്ക് ആരംഭിക്കുന്നതിനുമുന്‍പ് തന്നെ വായ്പ തിരിച്ചടയ്‌ക്കേണ്ട കാര്യം ബാങ്ക് ജീവനക്കാര്‍ ഉപഭോക്താക്കളെ അറിയിച്ചിരുന്നുവെന്നും ഒട്ടേറെ പേര്‍ അങ്ങനെ തിരിച്ചടവ് നടത്തി സബ്‌സിഡി കൈപ്പറ്റിയിട്ടുണ്ടെന്നും കേരള ഗ്രാമീണ്‍ബാങ്ക് ജനറല്‍മാനേജര്‍ എസ്. പവിത്രന്‍ പറഞ്ഞു.
ജീവനക്കാർ പണിമുടക്കുമെന്ന കാര്യം ബാങ്ക് മാനേജ്മെന്റിനെയും ഉപഭോക്താക്കളെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നുമാണ് ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ യുണിയന്‍ ഭാരവാഹികള്‍ പറയുന്നത്.
പണിമുടക്ക് ആരംഭിക്കുന്ന ഡിസംബർ 17-ന് മുൻപ് വായ്പ പുതുക്കണമെന്ന് ഉപഭോക്താക്കൾക്ക് എല്ലാ ശാഖകളിൽനിന്നും നോട്ടീസ് നൽകി. എല്ലാ ശാഖകളിലും പണിമുടക്ക് പോസ്റ്ററും പതിച്ചു. യൂണിയനിൽ അംഗങ്ങളായ മാനേജർമാർ കർഷകരെ ഫോണിൽ വിളിച്ച് വായ്പ പുതുക്കേണ്ടത് മുൻകൂട്ടി അറിയിച്ചു.
അതുകൊണ്ടുതന്നെ പണിമുടക്കിയവരെ ഇതിന് കുറ്റപ്പെടുത്താനാവില്ല. അതേസമയം, പണിമുടക്കിൽ പങ്കെടുക്കാതിരുന്ന സംഘടനയിൽപ്പെട്ടവർ ഇത്തരം മുൻകരുതൽ എടുത്തില്ല. ബാങ്ക് തുറന്നുപ്രവർത്തിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാവാം അവർ മുൻകരുതൽ സ്വീകരിക്കാതിരുന്നത്.
ഇവരുടെ ശാഖകളിലാണ് കർഷകർക്ക് സബ്സിഡി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായത്. അതുകൊണ്ട് തന്നെ 7000 പേര്‍ക്ക് സബ്‌സിഡി നഷ്ടപ്പെട്ടുവെന്ന കണക്ക് ശരിയല്ലെന്നും അവര്‍ പറയുന്നു.
സംഭവം ഇതുവരെ കേരള ഗ്രാമീണ്‍ബാങ്ക് നബാര്‍ഡിനെ അറിയിച്ചിട്ടില്ല. പണിമുടക്കുകാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യം ബാങ്ക് അറിയിച്ചാല്‍ ഇക്കാര്യം പ്രത്യേകമായി കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് നബാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























