പ്രതിപക്ഷവും പുതിയ പത്രവാര്‍ത്തകളും പറയുന്നത് റഫാലില്‍ വന്‍ അഴിമതിയും രാജ്യദ്രോഹവും നടന്നു എന്ന് ; മോദിയും ബിജെപിയും പറയുന്നത് മോദി മഹാന്‍ എന്നും; ഏതാണ് യഥാര്‍ത്ഥ മോദിയെന്ന ആശയക്കുഴപ്പത്തിൽ ജനങ്ങള്‍

ഒരുമാതിരി മനക്കട്ടി ഇല്ലെങ്കില്‍ വട്ടായിപ്പോകുന്ന സ്ഥിതിയാണ് ഇന്ത്യയിലെ വോട്ടര്‍മാരുടേത്. ദിവസേന വാര്‍ത്ത വായിക്കുകയും കാണുകയും കൂടി ചെയ്യുന്നവരുടെ കാര്യം ഓര്‍ക്കാനും കൂടി വയ്യ. കഴിഞ്ഞ കുറേ മാസമായി റഫാല്‍ യുദ്ധവിമാനക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വന്ന തകിടംമറിച്ചിലുകളും അതിനെ വെട്ടാന്‍ നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങളും മാത്രം നോക്കിയാല്‍മതി ഒരു വഴിയ്ക്കാകാന്‍. പ്രതിപക്ഷവും പുതിയ പത്രവാര്‍ത്തകളും പറയുന്നത് റഫാലില്‍ വന്‍ അഴിമതിയും രാജ്യദ്രോഹവും നടന്നു എന്നാണ്. മോദിയും ബിജെപിയും പറയുന്നത് മോദി എത്ര മഹാന്‍ എന്നാണ്. ഏതാണു ശരിയെന്ന് ജനത്തിനു വെളിവുണ്ടാകാതിരിക്കാനാണോ എന്തോ, കാര്യങ്ങളൊക്കെ കുഴച്ചുമറിച്ചാണ് തിരഞ്ഞെടുപ്പ് പോരാട്ടം മുന്നോട്ടു പോകുന്നത്.
റഫാല്‍ കേസ് ഉയര്‍ന്നുവന്നപ്പൊഴേ പ്രതിപക്ഷം ചോദ്യം ചോദിക്കുകയും മോദിയും ബിജെപിയും അതിനു മറുപടി പറയുകയും ചെയ്യുന്നുണ്ട്. നിരപരാധിയായ പ്രധാനമന്ത്രിയെ ഈ ഇടപാടുമായി ബന്ധിപ്പിച്ച് ആരോപണമുന്നയിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നാണ് ബിജെപി പറഞ്ഞത്. പുറത്തു പറയുക മാത്രമല്ല സുപ്രീം കോടതിയില്‍ സത്യവാങ്മൂലം എഴുതിക്കൊടുക്കുകയും ചെയ്തു. സിഐജി അടക്കം റഫാല്‍ ഫയലുകള്‍ പരിശോധിച്ച് കുറ്റമറ്റതാണെന്നു പറഞ്ഞിട്ടുണ്ട് എന്നാണ് സുപ്രീംകോടതിയെ അറിയിച്ചത്. അതു വായിച്ച കോടതിയ്ക്ക് മോദിയുടെ നിരപരാധിത്വം ബോധ്യപ്പെടുകയും ചെയ്തു. പിന്നെയാണ് അറിയുന്നത് സിഎജി ആ സമയം ഈ ഫയലുകള്‍ പരിശോധിച്ചിട്ടു കൂടി ഉണ്ടായിരുന്നില്ല എന്ന്. ആ ആരോപണം വന്നപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് സുപ്രീംകോടതിക്ക് ഇംഗ്ലീഷ് അറിയില്ലെന്നാണ്. സിഎജി പരിശോധിക്കും എന്നു പറഞ്ഞത് പരിശോധിച്ചു എന്ന് തെറ്റായി കോടതി വായിച്ചതാണത്രേ. ഇപ്പോള്‍ റഫാലില്‍ മോദിയ്ക്ക് നല്‍കിയ ഗുഡ് സര്‍ട്ടിഫിക്കറ്റ് എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് കോടതിയും.
പക്ഷേ, റഫാലുമായി ബന്ധപ്പെട്ട വാദപ്രതിപാദങ്ങള്‍ വലിയ പ്രകമ്പനം സൃഷ്ടിച്ചു മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോഴും ചില അടിസ്ഥാന ചോദ്യങ്ങള്‍ക്കു മാത്രം മോദിയില്‍നിന്നു ഉത്തരം വന്നില്ല എന്നത് നിഷേധിച്ചിട്ടു കാര്യമില്ല. അവ ഇതാണ്. എന്തു കൊണ്ടാണ് വ്യോമസേന ആവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കര്‍ 126 യുദ്ധവിമാനം വാങ്ങാന്‍ തീരുമാനിച്ചത് 36 ആക്കി ചുരുക്കി? ഒരു വിമാനത്തിന് വെറും 560 കോടി രൂപ നിശ്ചയിച്ചിരുന്നത് എന്തുകൊണ്ട് 1600 കോടി രൂപയായി ഉയര്‍ന്നു? ഈ ഇടപാടില്‍ എന്തുകൊണ്ട് എച്ച് എ എല്ലിനെ മാറ്റി ഒരു കടലാസ് വിമാനം പോലും ഉണ്ടാക്കാനറിയാത്ത അനില്‍അംബാനിയെ ചേര്‍ത്തു? മൂന്നു ചോദ്യത്തിനും ഇതുവരെ ഉത്തരം ഉണ്ടായിട്ടില്ല.
ഇതിന് ഉത്തരം പറയുന്നതിനു പകരമാണ് രാഹുല്‍ ഗാന്ധി നിര്‍മ്മലാ സീതാരാമനെ ആക്ഷേപിച്ചുവെന്നും രാഹുല്‍ സ്ത്രീവിരുദ്ധനാണെന്നും കേസുണ്ടാക്കിയത്. പിന്നെയും ചോദിച്ചപ്പോഴാണ് ഹിമക്കരടിയോടൊപ്പം ഉറക്കമെഴുന്നേറ്റ ആ ഹിമാലയങ്ങള്‍ ദിവസങ്ങളെക്കുറിച്ച് മോദി പറഞ്ഞത്.
അപ്പോഴാണ് ഹിന്ദു പത്രം റഫാലിലെ വഴിവിട്ട നീക്കങ്ങള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നത്. അതിനും മോദി പ്രതികരിച്ചില്ല. പകരം, അദ്ദേഹം പഴയൊരു കഥ ഓര്‍ത്തെടുത്തു. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം തന്റെ അമ്മയെ കാണാന്‍ പോയ സംഭവമായിരുന്നു അത്. ആ അമ്മ അപ്പോള്‍ ഒരു കാര്യം മാത്രമേ പറഞ്ഞൂള്ളൂവത്രേ, നിന്റെ ജോലി എന്താണെന്ന് ഒന്നും അറിയില്ല, പക്ഷെ ഒരിക്കലും കൈക്കൂലി വാങ്ങില്ലെന്ന് വാക്ക് തരണമെന്ന്. തന്നെ ഏറെ സ്വാധീനിച്ച വാക്കുകളായാണ് പ്രധാനമന്ത്രി ഇതു പറഞ്ഞത്. ഇത്രയേ പറഞ്ഞുള്ളൂ. റഫാല്‍ ഇടപാടില്‍ എന്തിനു കൈകടത്തി എന്നു പറഞ്ഞില്ല. അധികം വൈകുംമുമ്പ് അടുത്ത തെളിവെത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് റഫാല്‍ കരാറില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയത് എന്നായിരുന്നു അത്.
അതിന് മറുപടി പറയാനും മോദി തയ്യാറായില്ല. പകരം നിര്‍മ്മലാ സീതാരാമന്‍ ഹിന്ദു പത്രത്തെ തെറി പറഞ്ഞു. ഹിന്ദു അതിനോട് പ്രതികകരിച്ചത് റഫാലിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ്. അനില്‍ അംബാനിയുടെ പങ്കാണ് കൂടുതലായി വെളിപ്പെട്ടത്.
ഇതൊക്കെ നടക്കുമ്പോഴും ഇതിനെക്കുറിച്ച് സാക്ഷാല്‍ നരേന്ദ്രമോദിക്ക് എന്തു പറയാനുണ്ടെന്നാണ് ഇന്ത്യയാകെ ഉറ്റുനോക്കിയത്. അപ്പഴതാ മോദിയുെട പ്രതികരണം വരുന്നു. കുരുക്ഷേത്രയില്‍ നടന്ന റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയിലെ അഴിമതിക്കാരായ ആളുകള്‍ കുഴപ്പത്തിലാണെന്നും അതിന് താനാണ് കാരണമെന്നുമാണ് മോദി പറഞ്ഞത്. രാജ്യത്തെ അഴിമതിക്കാരെ വിറപ്പിക്കുന്ന അവതാരപുരുഷനായി അദ്ദേഹം തന്നെ സ്വയം വാഴ്ത്തി. അപ്പോഴും റഫാല്‍ അഴിമതിയെക്കുറിച്ച് അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല.
ഓരോ ദിവസവും പുതിയ പുതിയ അഴിമതിവിവരങ്ങളാണ് റഫാലിനെക്കുറിച്ച് പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. റാഫേല്‍ കരാര്‍ ഒപ്പുവയ്ക്കുന്നതിന് രണ്ടാഴ്ച മുമ്പ് പാരീസിലെത്തിയ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ തെളിവുകളാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് ഏറ്റവും ഒടുവില്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ എംഒയു ഒപ്പ് വച്ചേക്കാം എന്ന് അനില്‍ അംബാനി ഉദ്യോഗസ്ഥരോട് പറഞ്ഞതായും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നുണ്ട്. പ്രതിരോധ മന്ത്രിക്കുപോലും അറിയാത്ത വിവരങ്ങള്‍ അനില്‍അംബാനി എങ്ങനെ അറിഞ്ഞു എന്നതിനെപ്പറ്റി മോദി ഒരു വാക്കു മിണ്ടിയിട്ടില്ല. അന്ന് ഫ്രാന്‍സില്‍ പോയപ്പോള്‍ മോദി പ്രതിരോധമന്ത്രിയെ ഒപ്പം കൂട്ടിയിരുന്നില്ല. പകരം, അനില്‍അംബാനിയെയാണ് കൂടെ കൊണ്ടുപോയത്. ആ യാത്രയ്ക്കും തൊട്ടുമുമ്പ് ഫ്രാന്‍സില്‍പ്പോയി അനില്‍അംബാനി ഡീലില്‍ ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ട്.
ഇനിയെങ്കിലും മോദി പ്രതികരിക്കുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ കരുതി. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാതുകൂരപ്പിച്ചിരിക്കേ, കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത് കക്കൂസുകളെക്കുറിച്ചാണ്. ഓരോരുത്തരും അവരവരുടെ കക്കൂസുകളില്‍ മനോഹരമായ ചിത്രങ്ങള്‍ വരച്ചുവയ്ക്കണമെന്നും അതുകാണാന്‍മാത്രം നാളെ വിനോദസഞ്ചാരികള്‍ ഇന്ത്യയിലേക്കു വരുമെന്നുമാണ് നരേന്ദ്ര മോദി ജനങ്ങളോടു പറഞ്ഞിരിക്കുന്നത്. കക്കൂസില്‍ ചിത്രങ്ങള്‍ വരച്ചുവയ്ക്കുന്ന പലര്‍ക്കും അത് ഇഷ്ടമായെങ്കിലും റഫാലിനെക്കുറിച്ച് അദ്ദേഹം എന്തു പറയും എന്നു കേള്‍ക്കാനിരിക്കുന്നവരെ വട്ടാക്കാന്‍മാത്രമേ ഇതൊക്കെ ഉപകരിക്കുന്നുള്ളൂ.
തിരഞ്ഞെടുപ്പടുത്തതോടെ, മോദിയുടെ കല്ലിടലുകളും പ്രസംഗങ്ങളും തുടരുകയാണ്, ലോകത്തുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്, റഫാലിക്കുറിച്ച് ഒഴികെ. അതുകേട്ടിട്ട് വോട്ടുചെയ്യാന്‍ കാത്തരിക്കുന്ന ജനങ്ങളുടെ മാനസിക സ്ഥിതി കൂടുതല്‍ മോശമാവുകയാണ്.
https://www.facebook.com/Malayalivartha
























