തിരഞ്ഞെടുപ്പിൽ സ്വന്തം നാട്ടുകാരെ മതി; ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ നേതാക്കളെതന്നെ പത്തനംതിട്ടയിൽ മൽസരിപ്പിക്കണമെന്ന ആവശ്യവുമായി ജില്ലാ കോൺഗ്രസ് നേതൃത്വം

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ നേതാക്കളെതന്നെ പത്തനംതിട്ടയിൽ മൽസരിപ്പിക്കണമെന്ന ആവശ്യവുമായി ജില്ലാ കോൺഗ്രസ് നേതൃത്വം. ജില്ലയിൽനിന്നുള്ള യോഗ്യരായ സ്ഥാനാർഥികളുടെ പട്ടിക തയാറാക്കി കേന്ദ്രനേതൃത്വത്തിന് സമർപ്പിക്കാൻ ഡി.സി.സി യോഗം തീരുമാനിച്ചു. ആന്റോ ആൻറണി എം.പിയുടെ സ്ഥാനാർഥിത്വത്തിനെതിരെ കോൺഗ്രസിനുള്ളിൽ കരുനീക്കങ്ങൾ നടക്കുന്നുവെന്ന സൂചനകൾക്കിടയിലാണ് ഡി.സി.സിയുടെ പുതിയ തീരുമാനം.
സിറ്റിംഗ് എം പി ആന്റോ ആന്റണി വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണങ്ങൾക്കിടെയാണ് പത്തനംതിട്ട ഡിസിസിയുടെ നീക്കം. ജില്ലയ്ക്ക് പുറത്തുനിന്നുള്ളയാളെ മൂന്നാംതവണയും പരിഗണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്. ഡിസിസി അധ്യക്ഷന്‍ ബാബു ജോർജ്, മുന്‍ ഡിസിസി അധ്യക്ഷന്‍ പി മോഹന്‍രാജ് എന്നിവര്‍ ഒരേ സ്വരത്തിൽ ആന്റോ ആന്റണിക്കെതിരെ രംഗത്തെത്തി.
പത്തനംതിട്ട ജില്ലയിൽനിന്നുള്ള നേതാക്കൻമാരെ തിരഞ്ഞെടുപ്പുകളിൽ അവഗണിക്കണിക്കുന്നുവെന്ന ആക്ഷേപം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമാണ്. പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാണ്. ജില്ലയിൽനിന്നുള്ള ചില നേതാക്കൾ അവസരത്തിനായി കോൺഗ്രസ് കേന്ദ്രനേതൃത്വത്തെ സമീപിച്ചതായാണ് സൂചന. ഇതിൻറെ അടിസ്ഥാനത്തിലാണ് യോഗ്യതയുള്ള മൂന്നുപേരുടെ ലിസ്റ്റ് തയാറാക്കാൻ തീരുമാനിച്ചത്.
രണ്ടും അതിലേറെയും തവണ മൽസരിച്ച് ജയിച്ചവർക്ക് പകരം പുതിയ ആളുകൾക്ക് അവസരം നൽകണമെന്നതുമാത്രമാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യമെന്ന് ഡി.സി.സി പ്രസിഡൻറ് ആവർത്തിക്കുന്നു. ജില്ലയ്ക്ക് പുറത്തുനിന്നുള്ള നേതാവുകൂടിയായ ആൻറോ ആൻറണി എം.പി രണ്ടു ടേം പൂർത്തീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലയിലെ കോൺഗ്രസിനുള്ളിൽ പുതിയ ആവശ്യം ശക്തമായിരിക്കുന്നത്.
യോഗ്യതയുള്ളവർ തഴയപ്പെടുന്ന സാഹചര്യം ഇനിയുമുണ്ടാകരുതെന്ന പൊതുവികാരം ഡി.സി.സി ജനറൽ ബോഡി യോഗത്തിലും ഉയർന്നു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി നിര്‍ണയത്തിനു ഗ്രൂപ്പ് ഉള്‍പ്പെടെ ഒരു പ്രത്യേകപരിഗണനയുമുണ്ടാവില്ലെന്നു പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി വ്യക്തമാക്കിയിരുന്നു. സ്‌ഥാനാര്‍ഥികളെ നൂലില്‍ക്കെട്ടി ഇറക്കില്ല. താഴേത്തട്ടില്‍ ചര്‍ച്ചകള്‍ നടത്തി ജില്ലാതലത്തില്‍ സ്‌ഥാനാര്‍ഥിപ്പട്ടിക തയാറാക്കണമെന്നും ആന്റണി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ചേര്‍ന്ന കെ.പി.സി.സി. ജനറല്‍ ബോഡി ഉദ്‌ഘാടനം ചെയ്‌തശേഷം പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ യോഗ്യതയ്‌ക്കും ജനസമ്മതിക്കുമായിരിക്കും പ്രധാനപരിഗണന. സ്‌ഥാനാര്‍ഥികളെ അവസാനഘട്ടത്തില്‍ മുകളിലുള്ള ഏതാനും പേര്‍ കൂടിയിരുന്നു തീരുമാനിക്കുന്ന രീതി ഇത്തവണയുണ്ടാകില്ല. ഡി.സി.സി. തലത്തില്‍ സമയമെടുത്തു ചര്‍ച്ച നടത്തി പാനല്‍ തയാറാക്കണം. അതു കെ.പി.സി.സിക്ക് അയച്ച്, യോഗ്യരായ സ്‌ഥാനാര്‍ഥികളെ കണ്ടെത്തണം. കേരളത്തില്‍ കോണ്‍ഗ്രസിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്നവര്‍ അകന്നുപോയിട്ടുണ്ടെങ്കില്‍ മടക്കിക്കൊണ്ടുവരണം. 16 സീറ്റുണ്ടായിരുന്നതു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 ആയി കുറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ ലോക്‌സഭാ സ്‌ഥാനാര്‍ഥികളെ തീരുമാനിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























