വനിതാ മതിലുമായി സഹകരിക്കാത്തവർ പാർട്ടിയിൽ വേണ്ടെന്ന ഉറച്ച നിലപാടുമായി സിപിഎം; ശബരിമല വിഷയം കത്തിയപ്പോൾ പാർട്ടി സഖാക്കൾ എവിടെയായിരുന്നു എന്ന് സർക്കുലർ

വനിതാ മതിൽ പൊളിഞ്ഞതായി സി പി എം സമ്മതിച്ചു. പാർട്ടി ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യമുള്ളത് . വനിതാ മതിലുമായി സഹകരിക്കാത്തവർ പാർട്ടിയിൽ വേണ്ടെന്ന ഉറച്ച നിലപാടും സിപിഎം എടുത്തിട്ടുണ്ട്. അത്തരക്കാരുടെ അംഗത്വം പുതുക്കേണ്ടതില്ലെന്നും സർക്കുലറിൽ പറയുന്നു.
സി പി എമ്മിൽ അംഗത്വം പുതുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ പ്രതീക്ഷിച്ച വേഗം പുതുക്കലിൽ കാണാത്തതിനാൽ അംഗത്വം പുതുക്കാനുള്ള തിയതി ഫെബ്രുവരി അവസാനം വരെ നീട്ടി.
പാർട്ടി ഭരണത്തിലിരുന്നിട്ടും അംഗത്വം പുതുക്കൽ എങ്ങനെയാണ് കുറഞ്ഞതെന്ന ചിന്തയിലാണ് സി പി എം . സാധാരണ ഗതിയിൽ പാർട്ടി അംഗത്വം നഷ്ടപ്പെടാതിരിക്കാൻ പെടാപാട് പെടുന്നവരാണ് പ്രവർത്തകർ. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് സി പി എമ്മിന് സംഭവിച്ചിരിക്കുന്നതെന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാന നേതൃത്വം . പ്രത്യേകിച്ച് ലോക്‌സഭാ തെരഞ്ഞടുപ്പ് പടി വാതുക്കൽ നിൽക്കുമ്പോൾ.
എന്നാൽ അംഗത്വം കുറഞ്ഞിട്ടും പാർട്ടിയുടെ തലയെടുപ്പ് ഇല്ലാതാകുന്നില്ല. വനിതാ മതിലിൽ പങ്കെടുക്കാത്തവരുടെ അംഗത്വം പുതുക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം.
ശബരിമല വിഷയം സർക്കാരിന് തലവേദനയായതോടെയാണ് സിപിഎം വനിതാ മതിൽ എന്ന ആശയത്തിന് രൂപം നൽകിയത്. മുമ്പ് മനുഷ്യചങ്ങല നടത്തിയ പാർട്ടിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നില്ല . അതുകൊണ്ടു തന്നെ പാർട്ടി കടുത്ത ആത്മവിശ്വാസത്തിലായിരുന്നു . പിണറായിയെ സംബന്ധിച്ചത്തോളം അദ്ദേഹത്തിന്റെ പ്രസ്റ്റീജ് വിഷയമായിരുന്നു വനിതാമതിൽ. മതിലിൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്ന് ആദ്യം തന്നെ പാർട്ടി പ്രചരണം നടത്തി. അമിതമായ ആത്മവിശ്വാസം അപകടമാകുമെന്ന് ഉപദേശിച്ചവരെ പാർട്ടി തള്ളുകയും ചെയ്തു. എന്നാൽ വനിതാ മതിലിന്റെ തുടക്കത്തിൽ തന്നെ പാളി. കാസർകോട് മതിൽ മുറിഞ്ഞപ്പോൾ അത് ബി ജെ പിക്കാർ തീയിട്ടതു കൊണ്ടാണെന്ന് പാർട്ടി പ്രചരിപ്പിച്ചു. എന്നാൽ നിരവധി സ്ഥലങ്ങളിൽ കാസർകോട് ആവർത്തിച്ചു. അവിടെയൊന്നും തീയിടാൻ ബി ജെ പിക്കാർ ഉണ്ടായിരുന്നില്ല.
ലക്ഷകണക്കിന് ഹിന്ദു വനിതകൾ സി പി എമ്മിന് പോട്ടു ചെയ്യാറുണ്ട്. അവർക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്നാൽ അവർ രാഷ്ട്രീയ പ്രവർത്തനത്തിന് തയ്യാറല്ല. അത്തരത്തിലുള്ള സ്ത്രീകളെ വനിതാ മതിലിൽ അണിനിരത്താമെന്ന് സി പി എം കരുതിയിരുന്നു. എന്നാൽ തന്ത്രം പാളി. ശബരിമലയെ തൊട്ടതിൽ സ്ത്രീകളിൽ ഒരു നല്ല ശതമാനത്തിന് പാർട്ടിയോട് എതിർപ്പുണ്ട്. കീഴ്ഘടങ്ങളിലാണ് ഇത്തരത്തിൽ കൊഴിഞ്ഞു പോക്ക് ഉണ്ടായത്. ഒരു കുടുംബത്തിൽ നിന്നും ഒരാളെ പോലും പങ്കെടുപ്പിക്കാത്ത ഏരിയാ, ലോക്കൽ നേതാക്കൾ ധാരാളമുണ്ടെന്ന് സി പി എം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ജില്ലാ കമ്മിറ്റിക്ക് മുകളിലോട്ട് സർക്കുലർ കുറ്റം പറയുന്നില്ലെങ്കിലും മതിലിൽ പങ്കെടുക്കാത്ത നേതാക്കൾ ജില്ലാ തലത്തിലുണ്ടെന്ന് പാർട്ടി വിലയിരുത്തുന്നു. കുടുംബസന്ദർശനങ്ങൾ സംഘടിപ്പിക്കണമെന്ന പാർട്ടി നിർദ്ദേശം ചെവികൊണ്ടില്ലെന്ന അക്ഷേപവും സർക്കുലറിൽ ഉന്നയിക്കുന്നു. കുടുംബശ്രീ പ്രവർത്തകർ പോലും മതിലിൽ പങ്കെടുത്തില്ലെന്നും പാർട്ടിക്ക് ആക്ഷേപമുണ്ട് പാർട്ടിയുടെ തീരുമാനം ഗൗരവമായെടുക്കാത്തതിലുള്ള അമർഷവും പാർട്ടി പ്രകടപ്പിക്കുന്നുണ്ട്.
വനിതാമതിൽ ഗിന്നസിൽ കയറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഗിന്നസ് അധികൃതർ കേരളത്തിൽ എത്തുകയും ചെയ്തു. എന്നാൽ നിർഭാഗ്യവശാൻ മതിലിൽ ഗേറ്റ് വന്നത് കാരണം ഗിന്നസ് അംഗീകാരം നേടാനായില്ല. ഇതെല്ലാം സി പി എമ്മിനെ ചെറുതായിട്ടല്ല ബാധിക്കുന്നത്. ഇത്തരമൊരു സംഭവവികാസം ആദ്യമാണ്. ശബരിമല വിഷയം കത്തിയപ്പോൾ പാർട്ടി സഖാക്കൾ എവിടെയായിരുന്നു എന്ന ചോദ്യവും സർക്കുലർ ഉന്നയിക്കുന്നുണ്ട്. കർഷക തൊഴിലാളി കുടുംബത്തിലെ സഖാക്കൾ എവിടെയായിരുന്നു എന്നും സർക്കുലർ ചോദിക്കുന്നു.
https://www.facebook.com/Malayalivartha
























