പാലക്കാട് തൃത്താലയില്‍ 45 ദിവസമായി ഒരു കുടുംബത്തിന് മഹല്ല് കമ്മിറ്റി വിലക്കേര്‍പ്പെടുത്തി, ഗത്യന്തരമില്ലാതെ യുവാവ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വി.ടി ബല്‍റാം എം.എല്‍.എയ്ക്കും പരാതി നല്‍കി

നമ്മുടെ മത പുരോഹിതരില്‍ പലരും മതത്തിന്റേതെന്ന പേരില്‍ അടിച്ചേല്‍പ്പിക്കുന്ന യുക്തിരഹിതമായ കാര്യങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പാലക്കാട് തൃത്താലയില്‍ നടന്ന സംഭവം. കഴിഞ്ഞ 45 ദിവസമായി ഒരു കുടുംബത്തിന് മഹല്ല് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനവര്‍ ചൂണ്ടിക്കാണിക്കുന്നതാകട്ടെ വിചിത്രമായ ന്യായങ്ങളും. ഇത് സംബന്ധിച്ച് ഡാനിഷ് റിയാസ് എന്ന യുവാവ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും സ്ഥലം എം.എല്‍.എ വി.ടി ബല്‍റാമിനും പരാതി നല്‍കി. ഡാനിഷിന്റെ സഹോദരന്റെ കല്യാണ റിസപ്ക്ഷന് സ്‌റ്റേജില്‍ സ്ത്രീകള്‍ കയറി, അവര്‍ ഫോട്ടോ എടുത്തു, സ്ത്രീകളും പെണ്‍കുട്ടികളും മൈക്കിലൂടെ ആശംസകള്‍ അറിയിച്ചു, കുട്ടികള്‍ ഡാന്‍സ് കളിച്ചു, ഓര്‍ക്കസ്ട്ര ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.
45 ദിവസമായി എന്നെയും എന്റെ കുടുംബത്തെയും മഹല്ലില്‍ നിന്നും പുറത്താക്കിയിട്ടെന്ന് ഡാനിഷ് പറഞ്ഞു. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലാണ് വീട് . അവിടുത്തെ ആലൂര്‍ മഹല്ല് കമ്മിറ്റിയാണ് ഈ കുടുംബത്തെ വിലക്കിയത്. ആലൂരില്‍ നിന്ന് 13 കിലോമീറ്റര്‍ മാറി, മലപ്പുറം ജില്ലയിലെ എടപ്പാള്‍ വിവ പാലസിലാണ് വിവാഹ റിസപ്ക്ഷന്‍ നടന്നത്. നമ്മുടെ കേരളത്തിലെ എത്രയോ പ്രദേശങ്ങളിലും മുസ്ലിം വീടുകളിലും കല്ല്യാണവുമായി ബന്ധപ്പെട്ട മാന്യമായ ഇത്തരം കുടുംബ ആഘോഷങ്ങളൊന്നും ഒരു പ്രശ്‌നമല്ലെന്നിരിക്കെ, ഇസ്ലാമികപരമായ വിശ്വാസവും ജീവിത രീതികളും പിന്തുടര്‍ന്ന് മഹല്ലുമായി സഹകരിച്ചു പോകുന്ന തന്റെ കുടുംബത്തെ പുറത്താക്കിയ നടപടിയിലും, വെള്ളിയാഴ്ച്ച മൈക്കിലൂടെ വളരെ മോശമായ രീതിയില്‍ വിവാഹത്തെ ചിത്രീകരിച്ചതിലും അതിയായ വിഷമമുണ്ടെന്ന് ഡാനിഷ് പറഞ്ഞു.
'എല്ലാം എന്റെ തെറ്റാണ്. വരനെയും വധുവിനെയും ആശീര്‍വദിക്കാന്‍ സ്‌റ്റേജില്‍ കയറിയ സ്ത്രീകളെ തടയാന്‍ എനിക്ക് കഴിഞ്ഞില്ല. അവര്‍ മൈക്കെടുത്ത് ആഹ്ലാദം പങ്കിടുമ്പോള്‍ വേണ്ടെന്ന് പറഞ്ഞില്ല. കുഞ്ഞുങ്ങള്‍ പാട്ടിനനുസരിച്ച് അവര്‍ക്കറിയാകുന്ന രൂപത്തില്‍ കളിച്ചപ്പോള്‍ അവരുടെ സന്തോഷം കണ്ടപ്പോള്‍ തടയാന്‍ തോന്നിയില്ല. പാട്ടുകാരില്ലെങ്കിലും രണ്ട് പീസ് ഓര്‍ക്കസ്ട്ര വിളിച്ചതും സംഗീതം വായിപ്പിച്ചതും ഞാനാണ്. ഇതിലൊന്നും എന്റെ വീട്ടുകാര്‍ക്കോ മഹല്ല് പ്രസിഡന്റായ എന്റെ മൂത്താപ്പക്കോ യാതൊരു അറിവുമില്ല. പ്രസ്തുത വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയത് ഞാനാണ്. ആയതുകൊണ്ട് ഇതിന്റെയെല്ലാം ഉത്തരവാദി എന്ന നിലയില്‍ എനിക്കെതിരെയുള്ള മഹല്ലിന്റെ എല്ലാ നടപടികളെയും, പരിഹാര മാര്‍ഗ്ഗ നിര്‍ദേശങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു, സ്വാഗതം ചെയ്യുന്നെന്നും ഈ യുവാവ് പറയുന്നു.
എന്നാല്‍ തന്റെ കുടുംബാംഗങ്ങളുടെ വിഷമതകള്‍ മനസിലാക്കി സംസ്ഥാനത്തിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ ഈ വിഷയത്തില്‍ മഹല്ലുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നതായി മുഖ്യമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും എം.എല്‍.എ വി.ടി ബല്‍റാമിനും അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. വിലക്കേര്‍പ്പെടുത്തിയ ശേഷം തൊട്ടടുത്ത മഹല്ലുകളില്‍ പോയി ഇതേക്കുറിച്ച് ഡാനിഷ് അന്വേഷിച്ചിരുന്നു. അവിടെയെങ്ങും ഇത്തരം കാര്യങ്ങള്‍ക്ക് യാതൊരു വിലക്കുമില്ല. അതോടെ മഹല്ല് കമ്മിറ്റിക്കാരെ ഇക്കാര്യം ധരിപ്പിച്ചു. എന്നാല്‍ അവിടപ്പോയി ചേര്‍ന്നോ, എന്നും ശരീയത്ത് നിയമപ്രകാരം ഇങ്ങനെയാണ് മഹല്ല് നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചെന്നും യുവാവ് പറഞ്ഞു.
https://www.facebook.com/Malayalivartha
























