മൂന്നാര്‍ പഞ്ചായത്ത് അനധികൃതമായി നടത്തിവന്ന നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി , ഇതോടെ എസ്.രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് വലിയ തിരിച്ചടിയായി

മൂന്നാര്‍ പഞ്ചായത്ത് അനധികൃതമായി നടത്തിവന്ന നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി. ഇതോടെ എസ്.രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് വലിയ തിരിച്ചടിയായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പ് നല്‍കിയ ഹര്‍ജിയും ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജ് നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേസിലെ എതിര്‍ക്കക്ഷികളായ മൂന്നാര്‍ പഞ്ചായത്തിന്റെയും എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെയും വാദങ്ങളെ സര്‍ക്കാരും എതിര്‍ത്തു. ഇതോടെ നിര്‍മാണം തടയാനെത്തിയ സബ്കളക്ടറെ അപമാനിച്ച എസ്.രാജേന്ദ്രന് ഇരട്ടപ്രഹരമാണ് ഉണ്ടായത്. സര്‍ക്കാരും പാര്‍ട്ടിയും കോടതിയും എം.എല്‍.എയ്‌ക്കെതിരെ തിരിഞ്ഞതോടെ അദ്ദേഹം തീര്‍ത്തും ഒറ്റപ്പെട്ടു.
മൂന്നാറിലെ നിര്‍മാണത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2010ലെ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് പഞ്ചായത്ത് നടത്തിയതെന്ന് മുന്‍ പ്രസിഡന്റ് ഔസേപ്പ് ചൂണ്ടിക്കാട്ടി. നിര്‍മാണത്തിന് സ്ഥലം എം.എല്‍.എയായ എസ്. രാജേന്ദ്രന്‍ അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന് സബ്കളക്ടര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹൈക്കോടതിയുടെ 2010ലെ ഉത്തരവ് ലംഘിക്കാന്‍ എം.എല്‍.എ കൂട്ടുനിന്നു. റവന്യൂ വകുപ്പിന്റെ അനുമതി വേണ്ടെന്ന് പറഞ്ഞാണ് പഞ്ചായത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ നിര്‍മാണം നടത്തിയത്. അത് തടയാന്‍ ചെന്ന തന്നെ മാധ്യമങ്ങളുടെയും ജനങ്ങളുടെയും മുന്നില്‍ വെച്ച് അപമാനിച്ചെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇതിനെയൊന്നും സര്‍ക്കാര്‍ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്.
സബ്കളക്ടര്‍ തന്നെ അപമാനിച്ചെന്ന് കാട്ടി എം.എല്‍.എ ഇന്നലെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പരാതി നല്‍കിയിരുന്നു. എന്നാല്‍ എം.എല്‍.എയ്‌ക്കെതിരെ താന്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും സാധാരണ സംഭവമായി മാത്രമേ അദ്ദേഹത്തിന്റെ പ്രതികരണത്തെ കാണുന്നുള്ളൂ എന്നും സബ്കളക്ടര്‍ അറിയിച്ചിരുന്നു. സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും റിപ്പോര്‍ട്ട് തേടിയിരുന്നു. അതിന് പിന്നാലെ ഇടുക്കി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലും സബ്കളക്ടര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് വക സ്ഥലത്ത് റവന്യു വകുപ്പില്‍ നിന്ന് ആവശ്യമായ അനുമതി നേടാതെ നടത്തുന്ന കെട്ടിടനിര്‍മാണം തടഞ്ഞതിന്റെ പേരിലാണ് സബ്കളക്ടറെ രാജേന്ദ്രന്‍ അപമാനിച്ചത്. 'അവള്‍ ബുദ്ധിയില്ലാത്തവള്‍..., ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു...' എന്നിങ്ങനെയായിരുന്നു അധിക്ഷേപം. രേണു രാജ് ഇക്കാര്യം ഉടനടി റവന്യു വകുപ്പിലെ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
കെട്ടിടനിര്‍മാണത്തിന് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന 2010ലെ ഹൈക്കോടതി ഉത്തരവ് പഞ്ചായത്ത് അവഗണിച്ചതും ജനപ്രതിനിധികള്‍ അതിനു കൂട്ടുനിന്നതുമടക്കമുള്ള സംഭവങ്ങള്‍ വിശദമാക്കി ഇന്നലെ രേണുരാജ് ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എം.എല്‍.എക്കെതിരേ താന്‍ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും തനിക്കെതിരേയുണ്ടായ പരാമര്‍ശങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























