എം.എസ്.എഫ് നേതാവായ അരിയില്‍ ഷൂക്കൂര്‍ വധം പെട്ടെന്നുള്ള പ്രകോപനമല്ലെന്നും കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടായിരുന്നെന്ന് സി.ബി.ഐ, സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷും കൊലപാതകത്തിന് നിര്‍ദ്ദേശം നല്‍കി

എം.എസ്.എഫ് നേതാവായ അരിയില്‍ ഷൂക്കൂര്‍ വധം പെട്ടെന്നുള്ള പ്രകോപനമല്ലെന്നും കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടായിരുന്നെന്നും സി.ബി.ഐ. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷും കൊലപാതകത്തിന് നിര്‍ദ്ദേശം നല്‍കി. തലശ്ശേരി സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 28 മുതല്‍ 33 വരെയുള്ള പ്രതികളുടെ നേതൃത്വത്തിലായിരുന്നു ഇത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും സി.ബി.ഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പി.ജയരാജനും ടി.വി രാജേഷും ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് കേസ് അന്വേഷിച്ചപ്പോഴുണ്ടായിരുന്ന ദൃക്‌സാക്ഷികള്‍ തന്നെയാണ് സി.ബി.ഐ കേസിലും ഉള്ളത്.
പി.ജയരാജന്റെ കാറിന് നേരെ ആക്രമണം നടത്തിയ ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ അരിയില്‍ ഷുക്കറും ഉണ്ടായിരുന്നു. അതുകൊണ്ട് വകവരുത്തണമെന്ന് കൃത്യമായ നിര്‍ദ്ദേശം നല്‍കി. അതിനാലാണ് ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് 120 (ബി) വകുപ്പ് ചുമത്തിയത്. ഒന്നുമുതല്‍ എട്ട് വരെയുള്ള പ്രതികളാണ് കൃത്യം നിര്‍വഹിച്ചത്. പിടികൂടിയവരെ വകവരുത്തണമെന്നാണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. പ്രദേശത്തെ ലോക്കല്‍കമ്മിറ്റി സെക്രട്ടറി അരിയില്‍ ഷുക്കൂറിനെ തിരിച്ചറിഞ്ഞ ശേഷമാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലക്കുറ്റത്തിന് കേസ് എടുത്തതിന് പിന്നാലെ ടി.വി രാജേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യയെ കൊന്ന കേസിലെ പ്രതി ശശി തരൂര്‍ ആദ്യം രാജിവയ്ക്കട്ടെ എന്ന് രാജേഷ് തിരിച്ചടിച്ചു.
2012 ഫെബ്രുവരി 20നാണ് സംഭവം നടന്നത്. പി. ജയരാജന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്ത ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. പി.ജയരാജനെയും, ടി.വി. രാജേഷിനെയും പ്രതി ചേര്‍ത്ത് എറണാകുളം സി.ജെ.എം കോടതിയില്‍, സി.ബി.ഐ 2016 ഏപ്രില്‍ 22ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആ കുറ്റപത്രത്തില്‍ കൊലക്കുറ്റം ആരോപിച്ചിട്ടില്ലായിരുന്നു.
സി.ബി.ഐ കേസില്‍ പി ജയരാജന്‍ മുപ്പത്തിരണ്ടാം പ്രതിയും, ടി.വി രാജേഷ് മുപ്പത്തിമൂന്നാം പ്രതിയുമാണ്. പൊലീസിന്റെ കുറ്റപത്രത്തിലും ഇവര്‍ രണ്ടു പേരും പ്രതികളായിരുന്നു. 2012 മാര്‍ച്ച് 22 സി.പി.എം നേതാവ് എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് , തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാനും ഏരിയ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകന്‍ ബിജുമോന്‍ എന്നിവരുള്‍പ്പെടെ 18 പേരുടെ ആദ്യ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇവരില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സി.ബി.ഐ ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തിന് അനുബന്ധമായിട്ടാണ് പുതിയ കുറ്റപത്രം കഴിഞ്ഞയാഴ്ച തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. കണ്ണൂരില്‍ നിന്ന് കേസിന്റെ വിചാരണ മാറ്റണമെന്ന് ഷുക്കൂറിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























