എല്ലാ ചികിത്സാ ശാഖകളേയും ഒരുപോലെ അഭിവൃദ്ധിപ്പെടുത്തണം; സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ ലഭ്യമാക്കണം; എല്ലാ ആയുഷ് വിഭാഗങ്ങളേയും വികസിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഏതെങ്കിലും ഒരു പ്രത്യേകമേഖല പ്രാധാന്യമാണെന്ന ഒരു നിലപാടല്ല സ്വീകരിക്കേണ്ടതെന്നും എല്ലാ ചികിത്സാ ശാഖകളേയും ഒരുപോലെ അഭിവൃദ്ധിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികള്‍ക്ക് ഏത് ചികിത്സാ രീതിയാണോ വേണ്ടത് അവരുമായി ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കണം. ലോകത്ത് ചിലയിടങ്ങളില്‍ ആ രാജ്യത്തെ പാരമ്പര്യ ചികിത്സയും മോഡേണ്‍ മെഡിസിനും ഒന്നിച്ച് ഒരു സ്ഥാപനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് പരസ്പര ശത്രുതയില്ല. ചില രോഗങ്ങള്‍ക്ക് മോഡേണ്‍ ചികിത്സയേക്കാള്‍ പാരമ്പര്യ വൈദ്യമായിരിക്കും ഫലപ്രദം. മറ്റുചില രോഗങ്ങള്‍ക്ക് മോഡേണ്‍ മെഡിസിനായിരിക്കും ഫലപ്രദം. ഇത്തരത്തില്‍ സഹകരിച്ച് കാര്യങ്ങള്‍ നീക്കുന്നനില ചില രാജ്യങ്ങള്‍ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ നാട്ടില്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചികിത്സിക്കാന്‍ ആവശ്യമായ കാശില്ലാത്തതുകൊണ്ട് ചികിത്സിക്കാത്തവര്‍ ചിലരെങ്കിലും നാട്ടിലുണ്ട്. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ അത് ആയുര്‍വേദമായാലും അലോപ്പതിയായാലും ഹോമിയോയാലും മറ്റേതൊരു ചികിത്സയായാലും ലഭ്യമാക്കാനാണ് ശ്രമിക്കേണ്ടത്. ഇതുകൊണ്ടു തന്നെയാണ് ആരോഗ്യ രംഗത്ത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും നല്ല അംഗീകാരം ലഭിച്ചത്. സേവന മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കമാണ് നടക്കുന്നത്. അത്തരം നീക്കങ്ങള്‍ക്കിടയിലാണ് ആരോഗ്യ മേഖലയില്‍ ജനകീയ ബദല്‍ സൃഷ്ടിക്കുന്നതിന് ശ്രമിക്കുന്നത്. ഇതില്‍ നല്ലരീതിയില്‍ മുന്നേറാന്‍ കഴിയും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ ആര്‍ദ്രം മിഷന്‍ കൂടുതല്‍ മെച്ചപ്പെട്ട സംഭാവനകള്‍ നല്‍കിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രോഗ നിര്‍ണയത്തിലും ചികിത്സയ്ക്കും ആയുര്‍വേദം സുപ്രധാന പങ്കാണ് വഹിക്കുന്നത്. എല്ലാ ആയുഷ് ചികിത്സാ വിഭാഗങ്ങളേയും വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയുഷ് രംഗത്തെ മികച്ച ഗവേഷണ പരീക്ഷണങ്ങള്‍ക്കാണ് ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നത്. പാരമ്പര്യ അറിവുകള്‍ സംരക്ഷിക്കാനും മികച്ച ഗവേഷണം നടത്താനും ആയുഷ് മേഖലയില്‍ വലിയ പുരോഗതി കൈവരിക്കാനും ഇതിലൂടെ സാധിക്കുന്നു.
അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവ് ഒരു വലിയ വിജയമായിരുന്നു. ഈ രംഗത്തെ അപാര സാധ്യത ഉപയോഗപ്പെടുത്താന്‍ ആയുഷ് മേഖലയ്ക്കാവണം. ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് ഈ വിഭാഗങ്ങള്‍ മാറേണ്ടതുണ്ട്. പാരമ്പര്യ ചികിത്സയുമായി കോര്‍ത്തിണക്കി ആയുഷ് ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം. കേരളത്തിലെ ആയുര്‍വേദ ചികിത്സ തേടി നിരവധി വിദേശികളാണെത്തുന്നത്. എന്നാല്‍ ഈ മേഖലയിലെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ആദ്യ അന്തര്‍ദേശിയ ആയുഷ് കോണ്‍ക്ലേവ് വന്‍ വിജയമായ സാഹചര്യത്തില്‍ തുടര്‍ന്നും ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സര്‍ക്കാര്‍ മേഖലയോടൊപ്പം സ്വകാര്യ മേഖലയുടെ സഹകരണം കൂടിയാണ് വിജയത്തിന് പിന്നില്‍. 30ലേറെ വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത് പല സംരഭങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. അവയെല്ലാം വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജയിച്ച മികച്ച പദ്ധതികള്‍ സംസ്ഥാന വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍, എം.എല്‍.എ.മാരായ ഒ. രാജഗോപാല്‍, ഐ.ബി. സതീഷ്, ആരോഗ്യ, ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. ജമുന, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ഡി.എ.എം.ഇ. ഡോ. സി. ഉഷ കുമാരി, പ്രിന്‍സിപ്പല്‍ & കണ്‍ട്രോളിംഗ് ഓഫീസര്‍ ഹോമിയോ ഡോ. സുനില്‍രാജ്, നാം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. സുഭാഷ്, ഡോ. ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു. ഏറ്റവും മികച്ച പദ്ധതിയായി തെരഞ്ഞെടുത്തത് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രോജക്ടിനെയാണ്. കോഴിക്കോട് കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ ഹരികിരണം, തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ജ്യോതിര്‍ഗമയ ബാല്യം എന്നീ പദ്ധതികള്‍ രണ്ടാം സമ്മാനം നേടി. ആലപ്പുഴ കുമാരപുരം ഗ്രാമ പഞ്ചായത്തിന്റെ വിഷന്‍ 2019, വയനാട് മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ സാന്ത്വന ഹൃദയം എന്നിവ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി.
ആയുഷ് വിദ്യാഭ്യാസ എക്‌സ്‌പോയില്‍ ഒന്നാം സ്ഥാനം നേടിയ ശ്രീ വിദ്യാധിരാജ ഹോമിയോ മെഡിക്കല്‍ കോളേജിനും രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം ആയുര്‍വേദ കോളേജിനും മൂന്നാം സമ്മാനം നേടിയ പറശിനിക്കടവ് എം.വി.ആര്‍. മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിനും മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു.
https://www.facebook.com/Malayalivartha