കോടിയേരി സിബിഐ യെ പേടിക്കുന്നതെന്തിന് ; പെരിയ കൊലപാതകത്തില്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെങ്കില്‍ തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍; പ്രതികൂട്ടിൽ പാർട്ടിയോ പീതാംബരനോ?

പെരിയ കൊലപാതകത്തില്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെങ്കില്‍ തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലെ എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കണമെന്നുണ്ടെങ്കില്‍ കേരളാ പോലീസ് എന്തിനാണെന്നും കോടിയേരി ചോദിച്ചു.
അന്വേഷണം നടന്നുവരുന്നതേയുള്ളു. ഈ ഘട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് പറയുന്നത് കേസന്വേഷണത്തേപ്പറ്റി കാര്യങ്ങള്‍ മനസിലാകാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബം സിബിഐ എന്നുപറയുന്നത് എന്തെങ്കിലും അഭിപ്രായത്തിന്റെ ഭാഗമായി പറയുന്നതായിരിക്കും. അങ്ങനെ അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ ബന്ധപ്പെട്ട ആളുകളെ അറിയിക്കട്ടെയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളിലും സിബിഐ അന്വേഷണം വേണം എന്ന് പറഞ്ഞാല്‍ കേരളാ പോലീസ് പിരിച്ചുവിടുന്നതല്ലെ നല്ലതെന്നും കോടിയേരി ചോദിച്ചു. പ്രതികൂട്ടിൽ പാർട്ടിയോ പീതാംബരനോ എന്നുള്ളതാണ് ഇപ്പോൾ ഉയരുന്ന മറ്റൊരു ചോദ്യം .
പെരിയ ഇരട്ടക്കൊലയില്‍ പീതാംബരന്‍ കുറ്റക്കാരനെന്ന് സിപിഎം. പാര്‍ട്ടി അന്വേഷണത്തില്‍ ഇത് ബോധ്യപ്പെട്ടുവെന്ന് ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍ പറഞ്ഞു. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണ്. പാര്‍ട്ടി വിശദമായ അന്വേഷണം നടത്തും. കൂടുതല്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം കാസര്‍കോട് പറഞ്ഞു.
കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ മുന്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനടക്കം നാലുപേര്‍ സംഭവശേഷം ആദ്യമെത്തിയത് പാര്‍ട്ടി ഓഫിസില്‍. ചട്ടംചാലിനടുത്തെ ഓഫിസിലാണ് മണിക്കൂറോളം ഇവര്‍ ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങള്‍ കൂടി പൊലീസ് പിടിച്ചെടുത്തു.
കൃത്യത്തിനുശേഷം പാര്‍ട്ടി ഓഫിസിലെത്തിയ സംഘം തിങ്കളാഴ്ച പുലർച്ചെ വരെ ഇവിടെയുണ്ടായിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ ഞായറാഴ്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍ തങ്ങി. നേരംപുലര്‍ന്നതോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേയ്ക്കു മാറ്റി. ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭിച്ചിരുന്നെന്നും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
പിന്നീട് നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ സ്വാധിനമേഖലയിലായിരുന്നു പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണസംഘത്തിന് പദ്ധതിയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു കാറും, ജിപ്പും, വാനും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ രക്തക്കറയും, വാഹനം ഇടിച്ചതിന്റെ തെളിവുകളും ലഭിച്ചു. വിവിധ ഘട്ടങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴികളില്‍ ഉറച്ചു നില്‍ക്കുന്നത് അന്വഷണം വഴിമുട്ടിക്കുന്നുണ്ട്. അറസ്റ്റിലായ എ.പീതാംബരന്റെ വീട്ടിലെത്തി സിപിഎം മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ അടക്കമുള്ളവർ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബത്തിന്റെ വെളിപ്പെടുത്തൽ. പാർട്ടി അറിയാതെ പീതാംബരൻ തനിച്ചു കൊലപാതകം നടത്തില്ലെന്നും മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നുമുള്ള ഭാര്യ മഞ്ജുവിന്റെയും അമ്മ തമ്പായിയുടെയും നിലപാട് രാവിലെ ചാനലുകളിലൂടെ പുറത്തുവന്നതിനു പിന്നാലെ നേതാക്കൾ വീട്ടിലെത്തി.
https://www.facebook.com/Malayalivartha

























