കണ്ണുകളിൽ സിഗരറ്റുകൊണ്ട് പൊള്ളിച്ച്, കൈ ഞരമ്പുകൾ കുത്തിമുറിച്ച് രണ്ട് മണിക്കൂറോളം ഭിത്തിയിൽ ചേർത്തുനിർത്തി പ്രതികളുടെ ക്രൂരമർദ്ദന മുറകൾ; കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ നന്ദുവിന്റെ പ്രാണൻ പിടയുന്ന നിലവിളി ആസ്വദിച്ച് കരിക്കും, കല്ലും, കമ്പികളും കൊണ്ട് ദേഹമാസകലം മുറിവുകളുണ്ടാക്കി തലയോട്ടിയും തകർത്തു- അനന്തുവിന്റെ അന്ത്യ നിമിഷങ്ങൾക്ക് മുമ്പ് പ്രതികളുടെ പിറന്നാളാഘോഷവും

കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കൊഞ്ചറവിള സ്വദേശി അനന്ദു ഗിരീഷിന്റെ മൃതദേഹമാണ് ഇരു കൈകളുടെയും ഞരമ്പുകള്‍ മുറിഞ്ഞും തലയില്‍ ആഴത്തിലുള്ള മുറിവേറ്റും ആളൊഴിഞ്ഞ കാട്ടില്‍ കണ്ടത്. തട്ടിക്കൊണ്ടുപോയ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരമന അരശുമൂട്ടിലെ ബേക്കറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അനന്തുവിനെ നാലു പേരടങ്ങുന്ന സംഘം ബൈക്കിലെത്തി തട്ടിക്കൊണ്ടു പോയതായി ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. നാട്ടുകാരിലൊരാൾ തടയാൻ ശ്രമിച്ചപ്പോൾ അക്രമിസംഘം വിരട്ടിയോടിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് അൽപമകലെ കൈമനത്തിനു സമീപം ആളൊഴിഞ്ഞ തോട്ടത്തിൽ ഇന്നലെ രാവിലെ ജഡം കണ്ടെത്തിയത്.
കൈ ഞരമ്പുകൾ മുറിച്ചിരുന്നു. ദേഹമാസകലം ക്രൂരമായ മർദനമേറ്റതിന്റെ പാടുകളുമുണ്ട്. രണ്ടു ദിവസം മുൻപു കൊഞ്ചിറവിള ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്. അനന്തുവും സുഹൃത്തുക്കളും ഉൾപ്പെട്ട പക്കമേള സംഘവും മറ്റൊരു സംഘവുമായിട്ടായിരുന്നു തർക്കം.അതു കയ്യാങ്കളിയിൽ എത്തിയിരുന്നു. കൈമനത്തു ദേശീയ പാതയ്ക്കു സമീപം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ ഓഫിസ് കെട്ടിടത്തിനു വശത്തുള്ള തോട്ടത്തിലാണു മൃതദേഹം കിടന്നിരുന്നത്. സമീപം രക്തം തളം കെട്ടിയിരുന്നു.
അതേ സമയം അനന്ദുവിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പ് കൊലപാതകം നടത്തിയ സ്ഥലത്ത് വച്ച് മുഖ്യപ്രതികളിലൊരാളുടെ ജൻമദിനാഘോഷം നടത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തായി. കഴിഞ്ഞ ദിവസം ഒന്നരയ്ക്ക് കാട്ടിനുള്ളിൽ നടത്തിയ ആഘോഷത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്‍റെ തൊട്ടുമുൻപാണ് ഈ ആഘോഷങ്ങൾ നടത്തിയിരിക്കുന്നത്. കൊല നടത്തി അനന്തുവിന്‍റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ ഇടത്താണ്. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് അനന്തു ഗിരീഷിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഈ ആഘോഷം നടക്കുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ്.
പ്രതികൾ ഈ പ്രദേശത്ത് ഇരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ നാട്ടുകാർ പൊലീസിന് പരാതി നൽകിയിരുന്നതാണ്. ഇതേ ഇടത്തിരുന്ന് പ്രതികൾ ആഘോഷം നടത്തുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങളിൽ ഷർട്ടിടാതെ ചുവന്ന തോർത്തുടുത്ത് നിൽക്കുന്നയാളാണ് മുഖ്യപ്രതികളിലൊരാളായ അനീഷ്. ബാക്കിയുള്ളവരിൽ എത്ര പേർ കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഈ ആഘോഷത്തിൽ പങ്കെടുത്തവരിലേക്ക് എല്ലാവരിലേക്കും അന്വേഷണം നീളും. സംഭവത്തില്‍ ബാലു, റോഷൻ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴു പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളിൽ രണ്ടുപേർ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായും സൂചനയുണ്ട്.
കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നത്. കൈയാങ്കളിക്കിടെ നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തിന് മർദ്ദനമേറ്റിരുന്നു. ഇതിന് പ്രതികാരം തീർക്കാൻ രണ്ട് ദിവസമായി അനന്തു ഗിരീഷിന്‍റെ യാത്രകള്‍ അക്രമിസംഘം നിരീക്ഷിച്ച് മനസിലാക്കി ഇന്നലെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. ദേശീയപാതയില്‍ നീറമണ്‍കരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുവന്ന് മൃഗീയമായി മർദ്ദിച്ചാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്തുവിന്‍റെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളിൽ സിഗരറ്റ് വച്ച് പൊള്ളിച്ചു. അനന്തുവിന്‍റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉള്ളത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്തുവിന്‍റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനന്തുവിനെ ഒരു മണിക്കൂറോളം ഭിത്തിയിൽ ചേർത്തുവച്ച മർദ്ദിച്ചുവെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























