തന്റെ പ്രാണനെ ഇല്ലാതാക്കിയവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കണമെന്ന പകയോടെ ജീവിച്ച് തുടങ്ങി; ഉറ്റവരാണ് തന്റെ പ്രിയതമനെ ഇല്ലാതാക്കിയെന്ന് അറിഞ്ഞിട്ടും വേദനകൊണ്ട് തള്ളി നീക്കിയ ദിനങ്ങൾ... കോട്ടയത്തെ നടുക്കിയ കെവിന്‍ വധക്കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു; 14 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

കെവിന്‍ വധക്കേസില്‍ 14 പ്രതികള്‍ക്കുമെതിരെ കോടതി കൊലക്കുറ്റം ചുമത്തി. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രം കോടതി അംഗീകരിക്കുകയായിരുന്നു. വാദം കേള്‍ക്കാതെ കൊലക്കുറ്റം ചുമത്തരുതെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. മുക്കിക്കൊലയല്ല മുങ്ങിമരണമാണെന്ന പ്രതിഭാഗം വാദവും അംഗീകരിച്ചില്ല. കേസ് വീണ്ടും 20നു പരിഗണിക്കും. വിചാരണ എന്നാരംഭിക്കണമെന്നത് അന്നു തീരുമാനിക്കും. ഇരുവിഭാഗങ്ങളുടെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണു കുറ്റപത്രം നല്‍കിയത്. കുറ്റപത്രം വിശദമായി വായിച്ച ശേഷം കുറ്റങ്ങള്‍ അംഗീകരിക്കുന്നുവോ എന്ന ചോദ്യത്തിന് ഇല്ലെന്നു പ്രതിഭാഗം മറുപടി നല്‍കി. കുറ്റപത്രം അംഗീകരിച്ചതോടെ പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കോടതിക്കു ബോധ്യമായെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കെവിന്‍ വധം ദുരഭിമാന കൊലപാതകമാണെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് തട്ടിക്കൊണ്ടുപോയതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
തെന്മല സ്വദേശിനിയായ നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ നീനുവിന്റെ സഹോദരന്‍ സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. 2018 മേയ് 27, നീനു എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീണ ദിവസം. പ്രത്യാശയുടെ മെഴുകുതിരി നാളങ്ങള്‍ അവള്‍ ആഗ്രഹിച്ച ജീവിതത്തിലേയ്ക്ക് നീട്ടിയ വെളിച്ചം ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ ഉറ്റവര്‍ തന്നെ ഊതിക്കെടുത്തുകയും അവളെ കൂറ്റാകൂരിരുട്ടിലേയ്ക്ക് തള്ളിവിടുകയും ചെയ്ത ദിവസം. ഇഷ്ടപ്പെട്ടവനുമായി ജിവിതം പങ്കുവെക്കാന്‍ ഉറ്റവര്‍ ചൂണ്ടിക്കാട്ടിയ ജാതിയുടെ എതിര്‍പ്പുകള്‍ മറികടന്ന് മുന്നോട്ടിറങ്ങിയപ്പോള്‍ അവള്‍ ഒരിക്കലും കരുതിയിരുന്നില്ല അത് തന്റെ പാതിയുടെ പ്രാണനെടുക്കിന്നിടം വരെ എത്തുമെന്ന്.
അങ്ങേയറ്റം വന്നാല്‍ ഒരു പോലീസ് കേസ്, അതുമല്ലെങ്കില്‍ ഭീഷണിയും ഉന്തും തള്ളും… അതിനപ്പുറത്തേയ്ക്ക് അവള്‍ പ്രതീക്ഷിരുന്നില്ല. ഈ എതിര്‍പ്പുകളൊക്കെ ഒരു കുഞ്ഞുണ്ടാകുമ്പോള്‍ മാറുമെന്നും കാര്യങ്ങളൊക്കെ ശരിയായി വരുമെന്നും അവരും സ്വപ്നം കണ്ടിരുന്നു… മറ്റേത് പെണ്‍കുട്ടിയയേയും പോലെ മനസിന് കരുത്തേകാനുള്ള സ്വപ്നങ്ങള്‍ അവളും കണ്ടു… അങ്ങനെ, മേയ് 24 ന് കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിനും (26) കൊല്ലം തെന്മല ഷാനു ഭവനില്‍ നീനുവും(20) വിവാഹ ഉടമ്പടിയില്‍ ഒപ്പുവെച്ചു. കോട്ടയം അമലഗിരി ബി.കെ കോളജില്‍ ബി.എസ്.സി ജിയോളജി വിദ്യാര്‍ത്ഥിനിയായ നീനു പരീക്ഷാ വിവരം അറിയാനായാണ് 24 ന് കോട്ടയത്ത് എത്തിയത്.
അന്ന് വൈകിട്ട് ഏഴരയോടെ താനും കെവിനും വിവാഹിതരായെന്ന വിവരം നീനും തന്റെ വീട്ടുകാരെ വിളിച്ച് അറിയിച്ചു. വീട്ടുകാര്‍ തിരികെ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. പിറ്റേന്ന് നീനുവിന്റെ ബന്ധുക്കള്‍ ഗാന്ധിനഗര്‍ പോലീസിനെ വിവരം അറിയിച്ചു. നീനുവിനെയും കെവിനെയും പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി. നിയമപരമായി വിവാഹം ചെയ്തതിന്റെ രേഖകളുമായാണ് ഇരുവരും എത്തിയത്. കെവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് നീനു അറിയിച്ചിട്ടും വീട്ടുകാര്‍ക്കൊപ്പം തിരികെ പോകാന്‍ പോലീസ് നിര്‍ബന്ധിച്ചു. എന്നാല്‍ വാശിപിടിച്ച് നീനു കെവിനൊപ്പം പോയി. ഇത്തരത്തിലുള്ള നീക്കങ്ങളും എതിര്‍പ്പുമൊക്കെ നീനുവും കെവിനും മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും പിടിച്ചു നിന്നു. തുടര്‍ന്ന് നീനുവിനെ മെഡിക്കല്‍ കോളജിന് സമീപത്തെ ഹോസ്റ്റലില്‍ എത്തിച്ച ശേഷം കെവിന്‍ ബന്ധുവായ അനീഷിന്റെ വീട്ടിലേയ്ക്ക് പോയി. അവിടെ എല്ലാം അവസാനിച്ചുവെന്ന് കരുതിയിരുന്ന നീനുവും കെവിനും സ്വപ്നങ്ങള്‍ കണ്ട് ഉറങ്ങാന്‍ കിടന്നു.
എന്നാല്‍, തികച്ചും ക്രൂരമായ നീക്കങ്ങളായിരുന്നു പിന്നീട് ഉണ്ടായത്. പിറ്റേന്ന് പുലര്‍ച്ചെ മൂന്നു കാറുകളിലായി എത്തിയവര്‍ അനീഷിന്റെ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയി. പാതിവഴിയില്‍ അനീഷിനെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് കെവിനുമായി മുന്നോട്ട്… രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ ആശ്വാസത്തില്‍ രാവിലെ കെവിനെ കാണാമെന്ന സന്തോഷത്തിലിരുന്ന നീനു ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. പിന്നീട് നടന്നതൊക്കെ അതിക്രൂരമായ സംഭവവികാസങ്ങളായിരുന്നു. ഒടുക്കം ഒന്നിച്ച് ജീവിച്ചു തുടങ്ങാന്‍ പോലും കഴിയാതെപോയ തന്റെ പാതിയുടെ ചേതനയറ്റ ശരീരത്തില്‍ പുണര്‍ന്ന് നിലവിളിച്ച അവള്‍ ഇന്ന് പതറാറെ മുന്നേറുകയാണ്… തന്റെ പ്രാണനെ ഇല്ലാതാക്കിയവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കണമെന്ന പകയോടെ… മകനെ തന്നെ ബന്ധുക്കള്‍ ഇല്ലാതാക്കിയതാണെന്ന സത്യം തിരിച്ചറിഞ്ഞിട്ടും തന്നെ നെഞ്ചോടു ചേര്‍ത്ത് കൊണ്ടു നടക്കുന്ന കെവിന്റെ മാതാപിതാക്കള്‍ക്ക് സംരക്ഷകയാകണമെന്ന ദൃഢനിശ്ചയത്തോടെ… അതെ ജാതിയുടെ വേലിക്കെട്ടുകള്‍ ചാടി പ്രണയിച്ചവനെ ഇടയ്ക്കുവെച്ച് തഴയാതെ അവന് കരുത്തേകാന്‍ ഇറങ്ങിത്തിരിച്ച നിനക്കൊപ്പം എന്നുമുണ്ടാകും ഈ സമൂഹം.
https://www.facebook.com/Malayalivartha
























