തിരുവല്ലയിൽ പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർ കുടുങ്ങും; തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് നടപടിയെടുക്കുന്നു...

തിരുവല്ലയിൽ കോളേജ് വിദ്യാർത്ഥിനിയെ പട്ടാപ്പകൽ കുത്തി വീഴ്ത്തിയും, പെട്രോളൊഴിച്ച് കത്തിച്ചും യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു. 52% പൊള്ളലേറ്റ യുവതി ഇപ്പോഴും വെന്റിലേറ്ററിലാണ്. അതിനിടെ, യുവതി മരിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിച്ചു. യുവതിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ആശുപത്രിയിലേക്ക് ഒട്ടേറെ ഫോൺ വിളികളാണ് എത്തിയത്. തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്.
അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ പി.ആർ.സന്തോഷ് നിയമോപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് തുടർ നടപടികളിലേക്കു നീങ്ങാനാണ് തീരുമാനം. വാർത്ത വന്ന സമൂഹമാധ്യമങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്. പ്രതി അജിൻ റെജി മാത്യു (18)വിനെ കോടതി റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി. പന്തളം ഗ്രാമന്യായാലയത്തിലാണ് ഇന്നലെ അജിനെ പൊലീസ് ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























