മത്സരിക്കാനൊരുങ്ങുന്നു... സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു; തന്നോട് കാട്ടുന്ന നീതികേടിനെതിരെ പുലിമേടയില്‍ കയറി ഞെട്ടിപ്പിക്കും

ഇരട്ട ചങ്കന്‍മാര്‍ അരങ്ങു വാഴുന്ന കേരളത്തിലെ ഒരു ഇരട്ട ചങ്കനാണ് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ്. പല സന്ദര്‍ഭങ്ങളിലും ജേക്കബ് തോമസ് എടുത്ത ശക്തമായ നിലപാടാണ് അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ തിരിഞ്ഞത്. നിരന്തരം തന്നെ സസ്‌പെന്‍ഷനിലിരുത്തുന്നതിനെതിരെ ജേക്കബ് തോമസ് തന്നെ രംഗത്തു വന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിലൂടെ സര്‍ക്കാരിന് പ്രഹരമേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ജേക്കബ് തോമസ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം ഈ വിവരം പങ്കുവച്ചു. അഴിമതിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായാണ് മത്സരിക്കുന്നത്. മധ്യതിരുവിതാംകൂറിലും മലബാര്‍ മേഖലയിലുമായി രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് ആലോചന. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതിനാല്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയേക്കും. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്.
കേരള കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്‌പെന്‍ഷനിലാണ്. തിരുവനന്തപുരം ഗാന്ധി സ്മാരക നിധിയില്‍ 2017 ഡിസംബറില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ 'ഓഖി' രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. ആറു മാസം കഴിഞ്ഞപ്പോള്‍ പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചു.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കേ ഡ്രജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പേരിലാണ് മൂന്നാമത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഒരു മാസത്തില്‍കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാരിനും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനും പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയത്തില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാന്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ തന്നെ പിന്തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ജേക്കബ് തോമസ്. മത്സരിക്കുന്നത് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു. ജേക്കബ് തോമസിന്റെ പ്രതികരണത്തിനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹവുമായി സംസാരിക്കാനായില്ല.
അടുത്തിടെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജേക്കബ് തോമസ് ഉന്നയിച്ചത്. പ്രളയ സമയത്ത് ജേക്കബ് തോമസ് നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്തു. ലോകത്തെ പ്രധാന വ്യവസായമാണ് ഡാം വ്യവസായമെന്ന് ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞത്. തീരദേശം നശിപ്പിച്ചത് ഡാമുകളാണ്. മലനാടും തീരദേശവും തമ്മിലെ പ്രകൃതിബന്ധം ഡാമുകള്‍ ഇല്ലാതാക്കി. ഡാമിന് വേണ്ടി വാദിക്കുന്നവര്‍ എപ്പോഴും ലാഭം കൂട്ടിക്കാണിക്കുകയും ചെലവു കുറച്ചു കാണിക്കുകയും ചെയ്യുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.
പ്രകൃതി ദുരന്തങ്ങളില്‍ മരണം കൂടുന്നതിന് കാരണം അഴിമതിയാണ്. ദുരന്തം അഴിമതിക്കുള്ള അവസരം കൂടിയാണ്. കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യുമ്പോള്‍ അഴിമതിക്ക് സാധ്യത കൂടും. അഴിമതിക്ക് സാധ്യതയുള്ള പദ്ധതികള്‍ മാത്രമേ പുനരുദ്ധാരണത്തില്‍ നടപ്പിലാവുകയുള്ളൂ.
ജാഗ്രതാ മുന്നറിയിപ്പ് ശേഷി വര്‍ധിപ്പിക്കണം. പ്രകൃതി എന്താണെന്ന് ഒരു വിവരവുമില്ലാത്തവരാണ് നമ്മെ നയിക്കുന്നതെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീയെ മഠത്തില്‍ പീഡിപ്പിക്കുന്നത് ലോക്കപ്പ് പീഡനം പോലെയാണ്. ജലന്ധര്‍ ബിഷപ്പിന്റേത് ഹീനകൃത്യമാണ്. ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണ്. കന്യാസ്ത്രീകള്‍ സമരം ചെയ്യേണ്ടി വരുമ്പോള്‍ ഇത് സുരക്ഷിത കേരളമെന്ന് പറയാന്‍ സാധിക്കുമോ എന്ന് ചോദിച്ച ജേക്കബ് തോമസ് അരക്ഷിത കേരളമാണെന്ന് വ്യക്തമാക്കി.
ഇടത് സര്‍ക്കാര്‍ തന്നെ തഴഞ്ഞു. ഈ സംവിധാനത്തില്‍ താന്‍ ഫിറ്റല്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തത് തൊട്ടാണ് താന്‍ അനഭിമതനായത്. എന്നാല്‍, വേട്ടയാടപ്പെടുന്നതായി കരുതുന്നില്ല, ഞാനിത്? ആസ്വദിക്കുന്നു. സര്‍ക്കാറിന്റെ അഴിമതി വിരുദ്ധത ജനങ്ങള്‍ക്ക് അനുഭവപ്പെടണമെന്നും ജേക്കബ് തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























