ഞങ്ങള്‍ ലീഡറിന്റെ ശിഷ്യന്മാരാണ്, രമേശിനോടു ദേഷ്യപ്പെടാനും കെട്ടിപ്പിടിക്കാനും എനിക്ക് അധികാരമുണ്ട്; ബിജെപിയിലേക്കു പോകുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്

ബിജെപിയിലേക്കു പോകുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ താന്‍ പാര്‍ട്ടി വിട്ടു പോകില്ലെന്ന് കെവി തോമസ് വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ക്ഷോഭിച്ചത്. രമേശ് ചെന്നിത്തല സഹോദരനെപ്പോലെയാണ്. ഞങ്ങള്‍ ലീഡറിന്റെ ശിഷ്യന്മാരാണ്. രമേശിനോടു ദേഷ്യപ്പെടാനും കെട്ടിപ്പിടിക്കാനും എനിക്ക് അധികാരമുണ്ട്. രമേശിനോട് എന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞു എന്നു മാത്രം. സീറ്റ് നിഷേധിച്ചതിന്റെ പേരിൽ പാർട്ടി വിടില്ല. കോണ്‍ഗ്രസ് പാർട്ടിയോട് എനിക്കു കടപ്പാടുണ്ട്. എന്റെ പാർട്ടി കോണ്‍ഗ്രസാണ്. ഞാൻ കോണ്‍ഗ്രസുകാരനാണ്. എനിക്ക് പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും കെ.വി. തോമസ് പറഞ്ഞു.
തന്റെ പാർട്ടി കോണ്‍ഗ്രസാണെന്നും പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും പറഞ്ഞ തോമസ്, തനിക്കായി ബിജെപി ഒന്നും വച്ചുനീട്ടിയിട്ടില്ലെന്നും പറഞ്ഞു. എറണാകുളത്ത് ഹൈബി ഈഡൻ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ദിരാഗാന്ധിയുടെ കാലം മുതൽ എന്നോടു പാർട്ടി കാണിച്ചിട്ടുള്ള സ്നേഹം വലുതാണ്. ഇതുവരെ എന്റെ പ്രശ്നങ്ങൾ പാർട്ടിയിൽ മാത്രമേ പ്രകടിപ്പിച്ചിരുന്നുള്ളു. ഇപ്പോഴാണ് അത് തുറന്നുപറയേണ്ടിവന്നത്. എന്നോടുള്ള പെരുമാറ്റം ശരിയായെന്നു തോന്നിയില്ല. അതുകൊണ്ടാണ് തുറന്നുപറഞ്ഞത്. രാഷ്ട്രീയപരമായി എന്റെ പ്രതിബദ്ധത പാർട്ടിയോടാണ്. എന്റെ പരാമർശങ്ങളിൽ പാർട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നുമില്ല. ഞാൻ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല- കെ.വി. തോമസ് പറഞ്ഞു.
അതേസമയം അനുനയ ശ്രമങ്ങള്‍ക്കായി രാവിലെ കെവി തോമസിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയോട് അദ്ദേഹം ക്ഷോഭിച്ചിരുന്നു. എന്തിനാണ് ഈ നാടകമെന്ന് കെവി തോമസ് ചോദിച്ചിരുന്നു. നിങ്ങളുടെ നാടകങ്ങളൊക്കെ എനിക്ക് അറിയാമെന്നും കെ വി തോമസ് ചെന്നിത്തലയോട് പറഞ്ഞു. കെ വി തോമസിന് പാര്‍ട്ടിയില്‍ ഉന്നത പദവികള്‍ നല്കുന്ന കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അപ്പോള്‍ ഒരു ഓഫറും വെക്കേണ്ടെന്നും, ഇതുമായി വരേണ്ടെന്നും തോമസ് ചെന്നിത്തലയോട് പറഞ്ഞിരുന്നു.
ഹൈബി ഈഡന് ജയിച്ചാല്‍ എറണാകുളം അസംബ്ലി മണ്ഡലത്തില്‍ ഉണ്ടാകുന്ന ഒഴിവില്‍ കെ വി തോമസിന് സീറ്റ് നല്‍കാമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായാണ് സൂചന. കൂടാതെ എഐസിസി ഭാരവാഹിത്വം, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ പദവികളും കെ വി തോമസിന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























