തനിക്ക് സീറ്റ് കിട്ടാത്തതിലല്ല, തന്നോടുളള സമീപനത്തിലാണ് വിഷമം തോന്നിയത്; സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇടഞ്ഞുനിന്ന കെ.വി തോമസിനെ ഒടുവില്‍ കോണ്‍ഗ്രസ് അനുനയിപ്പിച്ചു; ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി കെ.വി തോമസ്

സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇടഞ്ഞുനിന്ന കെ.വി തോമസിനെ ഒടുവില്‍ കോണ്‍ഗ്രസ് അനുനയിപ്പിച്ചു. സീറ്റ് വിഷയത്തില്‍ ഏറെ ദുഖവും വിഷമവും ഉണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ച അദ്ദേഹം ഇന്ന് പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് വ്യക്തമാക്കി കൂടാതെ പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നു പറഞ്ഞു. എറണാകുളത്ത് ഹൈബി ഈഡന്‍ ജയിക്കുമെന്നു എല്ലായിടത്തും പ്രചാരണത്തിനിറങ്ങുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു
തനിക്ക് സീറ്റ് കിട്ടാത്തതിലല്ല, തന്നോടുളള സമീപനത്തിലാണ് വിഷമം തോന്നിയതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പ്രത്യേക സാഹചര്യത്തിലാണ് പ്രതിഷേധം പരസ്യമാക്കിയത്. ബിജെപി ഒരു വാഗ്ദാനവും വച്ചുനീട്ടിയിട്ടില്ലെന്നും കെ.വി.തോമസ് ഡല്‍ഹിയില്‍ പറഞ്ഞു. മൂന്നുമണിയോടെ കേരള ഹൗസില്‍ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു കെ.വി.തോമസിന്റെ പ്രതികരണം.
ബിജെപിയിലേക്കില്ലെന്ന് കെ.വി.തോമസ് രാവിലെ വ്യക്തമാക്കിയിരുന്നു. താന്‍ കോണ്‍ഗ്രസുകാരനാണ്. പുതുതായി കോണ്‍ഗ്രസുകാരനാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ഡല്‍ഹിയിലെ വീട്ടില്‍ ചര്‍ച്ചയ്‌ക്കെത്തിയ രമേശ് ചെന്നിത്തലയോട് കെ.വി.തോമസ് പറഞ്ഞിരുന്നു. എന്നാല്‍ സീറ്റ് നിഷേധിക്കാനുള്ള തീരുമാനം നേരിട്ടറിയിക്കാത്തതില്‍ അദ്ദേഹം കടുത്ത രോഷം പ്രകടിപ്പിച്ചിരുന്നു.
അവസാന റൗണ്ട് അട്ടിമറിയുടെ ചരിത്രം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ കെ.വി തോമസ് എന്ന അതികായന്‍ പട്ടികയ്ക്ക് പുറത്ത്. 2009 ലും ഇതേ പോലെ അവസാന നിമിഷ അട്ടിമറി അരങ്ങേറി. അതും ഇതേ എറണാകുളം സീറ്റില്‍. അന്ന് എന്‍എസ്.യുഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഹൈബി ഈഡന്റെ പേരാണ് എറണാകുളം സീറ്റിലേക്ക് കേരളത്തില്‍ നിന്ന് ഐ ഗ്രൂപ്പ് നിര്‍ദേശിച്ചത്. ഗ്രൂപ്പ് വീതം വെയ്പില്‍ ഐ ഗ്രൂപ്പിനായിരുന്നു എറണാകുളം സീറ്റ്. അന്ന് രാഹുല്‍ ഗാന്ധിയുടെ ബ്രിഗേഡില്‍ പെട്ട ഹൈബി സ്ഥാനാര്‍ഥിയാകുമെന്ന് എല്ലാവരും ഉറപ്പിച്ചു. ഹൈബി അന്ന് പ്രചാരണം തുടങ്ങുകയും ചെയ്തതാണ്. ഇതേ പോലെ സന്ധ്യാനേരത്ത് ചാനലുകള്‍ ഹൈബിയുടെ പേര് ബ്രേക്കിങ് ന്യൂസായി നല്‍കുകയും ചെയ്തു.
എന്നാല്‍ പട്ടിക എഐസിസി പുറത്തിറക്കിയപ്പോള്‍ ഹൈബി പുറത്തായി. എല്ലാവരേയും ഞെട്ടിച്ച് കെ.വി തോമസ് സ്ഥാനാര്‍ഥിത്വം നേടി. അന്ന് കൊച്ചി എംഎല്‍എയായിരുന്ന കെ.വി തോമസിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലാണ് സീറ്റ് നേടിക്കൊടുത്തത്. കെ.കരുണാകരന്റെ ശിഷ്യനായിരുന്ന കെ.വി തോമസ് ഐ ഗ്രൂപ്പിന്റെ മുന്നണി പോരാളിയായിരുന്നു. എന്നാല്‍ കരുണാകരന്റെ പ്രതാപം ക്ഷയിച്ചതോടെ ഗ്രൂപ്പില്‍ നിന്ന് ക്രമേണ അകന്നു. കുമ്പളങ്ങി കായലില്‍ തിരുത ഉള്ളിടത്തോളം കാലം തോമസ് മാഷിന് ഭയക്കേണ്ട എന്നൊരു ചൊല്ല് തന്നെ കേരള രാഷ്ട്രീയത്തില്‍ പറഞ്ഞുകേട്ടിരുന്നു.
യുപിഎ രണ്ടാം സര്‍ക്കാരില്‍ കേന്ദ്രമന്ത്രി പദത്തിലേക്കും തോമസ് നടന്നുകയറിയത് സോണിയയുടെ ആശ്രിതവാത്സല്യത്തിലായിരുന്നു. ഏത് സമയത്തും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാതെ 10 ജന്‍പഥില്‍ പ്രവേശനമുണ്ടായിരുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു തോമസ്. ഭക്ഷ്യസുരക്ഷാ ബില്ലുമായി തോമസ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രിയപ്പെട്ടവനായി. യുപിഎ പോയി മോദി സര്‍ക്കാര്‍ വന്നപ്പോഴും പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി ചെയര്‍മാന്‍ എന്ന പദവിയില്‍ തോമസ് തുടര്‍ന്നു. 10 വര്‍ഷം കഴിയുമ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയം രാഹുല്‍ ഗാന്ധിയുടെ വഴിയെ നടന്നു തുടങ്ങിയപ്പോള്‍ തോമസ് മാഷിനും ഹൈക്കമാന്‍ഡില്‍ പിടി അയഞ്ഞു തുടങ്ങി.
സോണിയയുടെ അടുത്തുള്ള അടുപ്പം രാഹുലിന്റെ അടുത്ത് തോമസിന് നേടാനായില്ല. പി.രാജീവ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കെ.വി തോമസ് നിന്നാല്‍ ജയസാധ്യത കുറവാണെന്ന് കേരളത്തിലെ നേതാക്കള്‍ ഒന്നടങ്കം രാഹുലിന് മുന്നില്‍ വാദിച്ചതോടെ കാര്യങ്ങള്‍ ഹൈബിക്ക് അനുകൂലമായി. തോമസിനെ വെട്ടിനിരത്തുന്നതില്‍ എ-ഐ ഗ്രൂപ്പുകള്‍ കൈകോര്‍ക്കുന്നതും കാണാനായി.
പാര്‍ട്ടി ഭേദമില്ലാതെ ബന്ധങ്ങള്‍ വളര്‍ത്തിയെടുത്തതും തോമസിന് വിനയായി എന്ന് വേണം കരുതാന്‍. ഇതേ പോലെ ഡല്‍ഹി ബന്ധങ്ങളില്‍ നേതൃത്വത്തില്‍ പിടിമുറുക്കിയ മറ്റൊരാളായിരുന്നു പി.ജെ കുര്യന്‍. കൊച്ചിയില്‍ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് നടത്തിയ പ്രസംഗവും കോണ്‍ഗ്രസുകാരുടെ കണ്ണിലെ കരടാകാന്‍ ഇടയായി. സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റ് എന്ന നിലയിലാണ് ഇത്തവണയും സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിച്ചത്. ഒരു ഘട്ടത്തിലും തോമസ് മാഷ് സീറ്റ് പോകുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല.
https://www.facebook.com/Malayalivartha


























