ഓഡിയും ബിഎംഡബ്ലിയുവുമില്ല... പ്രചരണ ചൂടിനിടയില്‍ മകന്റെ വിവാഹത്തിന് മുഹൂര്‍ത്തം കുറിച്ച് പി ജയരാജന്‍; സാധാരണക്കാരനായ ജയരാജന്റെ സാധാരണക്കാരായ മകന്റെ വിവാഹം

ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന വടകര എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. ജയരാജന്റെ ജീവിതം വെറും സാധാരണമാണ്. മറ്റുള്ള നേതാക്കളുടെ മക്കളെപ്പോലെ ഒരു ആര്‍ഭാഢവുമില്ല. അച്ഛന്റെ സ്വാധീനമുപയോഗിച്ച് ഒരിടത്തു പോലും കയറിപ്പറ്റാന്‍ അവരും ശ്രമിച്ചിട്ടില്ല. സാധാരണ തൊഴിലാളികളായി ലളിതമായ ജീവിതം നയിക്കുന്നവരാണ് ജയരാജന്റെ രണ്ട് ആണ്‍ മക്കള്‍.
വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കാന്‍ തുടങ്ങിയെങ്കിലും മകന്റെ വിവാഹത്തിന് മുഹൂര്‍ത്തം കുറിച്ചിരിക്കുകയാണ് പി. ജയരാജന്‍. ഞായറാഴ്ചയായിരുന്നു മുഹൂര്‍ത്തം കുറിച്ചത്. കൂത്തുപറമ്പ് മണ്ഡലത്തില്‍ നടന്ന പര്യടനത്തിനിടയില്‍ സമയം കണ്ടെത്തിയായിരുന്നു പിതാവിന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ ജയരാജന്‍ എത്തിയത്.
കൂത്തുപറമ്പില്‍ നിന്നാണ് ജയരാജന്‍ ചടങ്ങിനെത്തിയത്. രണ്ടാമത്തെ മകന്‍ ആഷിഷ് രാജിനാണ് വിവാഹം. ഇരിട്ടി എടക്കാനം കീരിയോട്ടെ പുതിയപുരയില്‍ പുരുഷോത്തമന്റെയും മിനിയുടെയും മകള്‍ നിമിഷയാണ് വധു. സി.പി.എം. ജില്ലാസെക്രട്ടറി എം.വി. ജയരാജനും ചടങ്ങില്‍ പങ്കെടുത്തു. വിവാഹം ജൂണില്‍ നടത്താനാണ് തീരുമാനം. ഇരുകുടുംബങ്ങളും നേരത്തേ നിശ്ചയിച്ച് ഉറപ്പിച്ചെങ്കിലും വിവാഹത്തിന് നാള്‍ കുറിച്ചിരുന്നില്ല.
ശക്തമായ തെരഞ്ഞെടുപ്പിനാണ് വടകരയില്‍ സാക്ഷ്യം വഹിക്കുന്നത്. വടകരയില്‍ ശക്തമായ മത്സരമായിരിക്കും ജയരാജന് നേരിടേണ്ടി വരിക. വടകരയിലടക്കം നാലു മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറിയ ആര്‍എംപി യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാനുള്ള നീക്കമാണ് തിരിച്ചടിയാകുന്നത്. കെ.കെ. രമയെ നേരത്തേ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചെങ്കിലും തീരുമാനം മാറ്റിയാണ് വടകരയില്‍ യു.ഡി.എഫിനു പിന്തുണ നല്‍കാന്‍ തീരുമാനമെടുത്തത്.
വടകരയിലടക്കം ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. ഇന്നലെ ചേര്‍ന്ന ആര്‍.എം.പി. സംസ്ഥാന സെക്രട്ടേറിയറ്റാണ് മത്സരിക്കേണ്ടെന്നു തീരുമാനിച്ചത്.പി. ജയരാജനെ തോല്‍പ്പിക്കുകയാണ് പ്രധാന അജന്‍ഡയെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളും ജയിക്കാതിരിക്കാന്‍ പ്രചാരണം നടത്തുമെന്നു കെ.കെ. രമ പറഞ്ഞു.
യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ആര്‍.എം.പി. പങ്കെടുക്കും. മത്സരിക്കുമെന്നറിയിച്ച മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്കനുസരിച്ച് അന്തിമ നിലപാട് സ്വീകരിക്കാനാണ് സെക്രട്ടേറിയറ്റ് തീരുമാനം. അതേസമയം, യു.ഡി.എഫിന്റെ ബി ടീമാണ് ആര്‍.എം.പിയെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
പി ജയരാജനെ തോല്‍പ്പിക്കാനായി വടകരയില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ ആര്‍എംപി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് കൂടി മണ്ഡലത്തിലെ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങള്‍ അപ്രസക്തമായെന്നും ഏതു വിധേനയും പി ജയരാജന്റെ തോല്‍വി ഉറപ്പാക്കേണ്ട ബാധ്യത ആര്‍എംപിക്കുണ്ടെന്നും എന്‍ വേണു വിശദീകരിച്ചു.
വടകരയില്‍ യുഡിഎഫിന് വോട്ട് ചെയ്യുന്ന ആര്‍എംപി മറ്റ് മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാന്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് അധികാരം നല്‍കി.രണ്ടായിരത്തോളം വോട്ടാണ് ആര്‍എംപിക്ക് വടകര ലോകസഭ മണ്ഡലത്തിലുള്ളത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആര്‍എംപി പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് പി ജയരാജനെയായിരുന്നു. കുഞ്ഞനന്തന്റെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
യുഡിഎഫ് സര്‍ക്കാര്‍ കേസന്വേഷണം ചുരുട്ടിക്കെട്ടിയത് ജയരാജനെ രക്ഷിക്കാനായിരുന്നുവെന്ന് ആര്‍എംപി ഇപ്പോഴുമാരോപിക്കുന്നുണ്ട്. ഈ ആരോപണം നിലനില്‍ക്കെയാണ് യുഡിഎഫിന് പിന്തുണ നല്‍കാനുള്ള തീരുമാനം.
https://www.facebook.com/Malayalivartha
























