ആംബുലൻസിന് നല്‍കാൻ പണമില്ല ; അർബുദ ബാധയെ തുടർന്ന് മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം കൊണ്ട്പോയത് കാലുകൾ മടക്കി കാറിന്റെ ഡിക്കിയിൽ ; കനിയാതെ കണ്ണടച്ച് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ

അർബുദ ബാധയെ തുടർന്ന മരിച്ച കർണാടക ബിദാർ സ്വദേശിനി ചന്ദ്രകലയുടെ മൃതദേഹമാണ് ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനെ തുടർന്ന് കാറിൽ കൊണ്ടുപോയത്. അതും കാലുകൾ മടക്കി കെട്ടിയാണ് കൊണ്ടുപോയത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് സംഭവം.
വെളളിയാഴ്ചയാണ് അർബുദ രോഗത്തെ തുടർന്ന് ചന്ദ്രകല മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശനിയാഴ്ച ബന്ധുക്കൾ എത്തിയെങ്കിലും ആംബുലൻസിൽ കൊണ്ടുപോകാൻ ഇവരുടെ കയ്യിൽ പണമുണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബന്ധുക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രി മാനേജ്മെന്റ് കമ്മറ്റി ഫണ്ടിൽ നിന്ന് പണം അനുവദിക്കുകയോ, മൃതദേഹം എംബാം ചെയ്ത് നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്ന് ആരോപണമുണ്ട്. തുടർന്നാണ് കാലുകൾ മടക്കി മൃതദേഹം ഡിക്കിയിൽ കൊണ്ടുപോയത്.
സമീപത്തെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ ഇന്ധനചെലവ് മാത്രം നൽകിയാൽ മൃതദേഹം കൊണ്ടുപോകാം എന്ന് അറിയിച്ചെങ്കിലും അതിനുളള പണം പോലും ചന്ദ്രകലയുടെ കുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല.
കാർ കൊണ്ടുവന്നത് നാട്ടുകാരുടെ സഹായത്തോടെ ആണെന്നായിരുന്നു മറുപടി. മൃതദേഹം കൊണ്ടുപോകാൻ 45000 രൂപ വരെ ആംബുലൻസ് ഡ്രൈവർമാർ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഒരു ദിവസം മുഴുവൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾക്ക് ഇത്രയും പണം സംഘടിപ്പിക്കാൻ സാധിച്ചില്ല.
അതേസമയം , മൃതദേഹം കൊണ്ടുപോകാൻ ആരും സഹായം തേടിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സൗജന്യ ആംബുലൻസ് ഒരുക്കണമെന്ന ആരും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. ജീവനക്കാർ പറഞ്ഞാണ് സംഭവം അറിഞ്ഞത്. ബന്ധുക്കൾ തന്നെ മൃതദേഹം കാറിൽ കൊണ്ടുപോകാൻ നിർബന്ധം പിടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ , മൃതദേഹം കൊണ്ടുപോകുന്നതിന് സഹായം ആവശ്യപ്പെട്ടില്ലെന്ന് മഞ്ചേരി പൊലീസും അറിയിച്ചു. രേഖകൾക്കായി ബന്ധുക്കൾ എത്തിയരുന്നെങ്കിലും വാഹന സൗകര്യം ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം.
https://www.facebook.com/Malayalivartha
























