സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകുന്നതോടെ നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മാത്രം; ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് നടത്തിയ തന്ത്രങ്ങൾ തകർന്നടിയുന്നു

പാർലെമെന്റ് തെരഞ്ഞടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകുന്നതോടെ നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മാത്രം. ലാഭം എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിക്കും. ഉമ്മൻചാണ്ടിയെയും കെസി വേണുഗോപാലിനെയും കേരളത്തിൽ നിന്നും കെട്ടു കെട്ടിക്കാനുള്ള ശ്രമമാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് നടത്തിയത്. ഉമ്മൻ ചാണ്ടിയെയും വേണുഗോപാലിനെയും മത്‌സരിപ്പിക്കാർ ഏറെ താത്പര്യം ഐ ഗ്രൂപ്പിനായിരുന്നു. വേണുവും ഉമ്മൻചാണ്ടിയും മത്സരിക്കാതെ മാറി നിന്നാൽ അത് തന്റെ സാധ്യതകളെ ബാധിക്കുമെന്ന് ചെന്നിത്തലക്കറിയാം.
മുഖ്യമന്ത്രിയാകണം എന്നത് ചെന്നിത്തലയുടെ ദീർലകാലമായുള്ള മോഹമാണ്. ആഭ്യന്തരമന്ത്രിയായത് തന്നെ മുഖ്യമന്ത്രിയാകാൻ വേണ്ടിയാണ്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ പ്രതിപക്ഷ നേതാവാകാൻ മുന്നിട്ടിറങ്ങിയതിന് പിന്നിലും ഇതേ ആവശ്യമാണ് ഉണ്ടായിരുന്നത്. അന്ന് ചെന്നിത്തലയെ പ്രതിരോധിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നാൽ ചെന്നിത്തലയെ പ്രതിരോധിക്കാൻ കൂടുതൽ ശക്തനായ ഒരു പ്രതിയോഗി ഇന്നുണ്ട്. അത് കെ സി വേണുഗോപാലാണ്. കെ.സി. വേണുഗോപാലിന് രാഹുൽ ഗാന്ധിയിൽ അതിശക്തമായ സാധീനവുമുണ്ട്.
പാർലെമെന്റ് തെരഞ്ഞടുപ്പിൽ പോലും എ ഗ്രൂപ്പിന്റെ സ്ഥാനാർത്ഥികളെ വെട്ടാൻ ചെന്നിത്തലക്ക് കഴിഞ്ഞില്ല. വയനാട് സീറ്റിലെ അത്യപ്തിയുമായി ചെന്നിത്തലക്ക് കേരളത്തിലേക്ക് മടങ്ങേണ്ടിയും വന്നു. മുല്ലപള്ളിക്ക് ഡൽഹിയിലുള്ള റോൾ പോലും ചെന്നിത്തലക്കില്ല. ഉമ്മൻചാണ്ടിയെ ഇടുക്കിയിൽ മത്‌സരിപ്പിക്കുന്നതിനു വേണ്ടി നടത്തിയ ചരടു വലികളും ഫലിച്ചില്ല. പിജെ ജോസഫിനെയും കെ.എം മാണിയെയും തമ്മിലടിപ്പിച്ച് നേട്ടം കൊയ്തെങ്കിലും തന്റെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ സീറ്റ് കിട്ടാതെ നിരാശരായവർക്ക് സമാധാന ദൂത് നൽകാനുള്ള ശ്രമമാണ് ചെന്നിത്തല ഏറ്റെടുത്തത് . അതിന്റെ പേരിൽ കെ.വി. തോമസിന്റെ കോപമെല്ലാം അനുഭവിക്കേണ്ടതായും വന്നു.
ഐ ഗ്രൂപ്പിന്റെ കൈയിലിരുന്ന വയനാട് സീറ്റ് വിട്ടുകൊടുത്തിട്ടാണ് ചെന്നിത്തല ഡൽഹിയിൽ നിന്നും മടങ്ങുന്നത്. പി ജയരാജനെ പേടിച്ച് ഓടാൻ മുല്ലപ്പള്ളി തീരുമാനിച്ചപ്പോൾ തന്നെ കേരളത്തിൽ ഇടതു മുന്നണി ജയിച്ചു. സുധീരനെ പോലുള്ള നേതാക്കൾ ഗ്രൂപ്പിനെതിരെ രംഗത്ത് വരികയും ചെയ്തു. വയനാട്ടിൽ സിദ്ധിഖിനെ തോൽപ്പിക്കാൻ പോലും ഐ ഗ്രൂപ്പ് ശ്രമിച്ചെന്നുവരും.
ഉമ്മൻ ചാണ്ടി പിന്തുടർന്നത് തന്ത്രപരമായ നിലപാട് തന്നെയാണ്. സ്ഥാനാർത്ഥി ചർച്ചക്കൊപ്പം പോകാതെ അദ്ദേഹം കേരളത്തിൽ നിന്നു. എന്നാൽ ഡൽഹിയിലെ ചരുവലികളൊക്കെ വിശ്വസ്തരെ ഉപയോഗിച്ച് നടത്തികൊണ്ടിരുന്നു. താൻ ഡൽഹിയിലെത്തിയാൽ തനിക്കും സ്ഥാനാർത്ഥിയാകേണ്ടി വരുമെന്ന ചിന്ത ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നിരിക്കണം. സോണിയയെയും രാഹുലിനെയും നേരിൽ കണ്ട് ഡൽഹിയോട് തനിക്ക് പ്രതിപത്തിയില്ലെന്ന് അറിയിച്ചത് അതുകൊണ്ടാണ്. കേന്ദ്രത്തിൽ യു പി എ സർക്കാർ അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് നേതാക്കൾ പോലും കരുതുന്നില്ല. കേന്ദ്രത്തിൽ അധികാരത്തിൽ വന്നില്ലെങ്കിലും എംപി സ്ഥാനം ബാധ്യതയാകുമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം.
ലീഗും കേരള കോൺഗ്രസും ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പം പുലർത്തുന്നു. അതു കൊണ്ടു തന്നെ മന്ത്രിസഭാ രൂപീകരണചർച്ചയിൽ ലീഗിന്റെയും കേരള കോൺഗ്രസിന്റെയും വാക്കുകൾക്ക് വലിയ വിലയുണ്ട് .അവർ ഉമ്മൻ ചാണ്ടിയെ പിന്തുണച്ചാൽ ഹൈകമാന്റിനല്ല ആർക്കും ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ കഴിയില്ല. ചെന്നിത്തലയോട് പ്രബലരായ രണ്ട് ഘടക കക്ഷികൾക്കും ഒരു താത്പര്യവുമില്ല. അതു കൊണ്ടു തന്നെ ചെന്നിതലയുടെ മുഖ്യമന്ത്രി സ്ഥാനം ത്രിശങ്കുവിലാകും.
ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാവാൻ സാധ്യത തെളിക്കാൽ പിണറായി തന്നെ തുടരട്ടെ എന്ന് ഐ ഗ്രൂപ്പ് തീരുമാനിച്ചെന്ന് വരും. അതായത് കോൺഗ്രസ് തന്നെ കോൺഗ്രസിനെ വാരിയെന്നുവരും.
https://www.facebook.com/Malayalivartha
























