ഉദ്യോഗസ്ഥ വേഷം അഴിച്ചുവെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഡിജിപി ജേക്കബ് തോമസ്

സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന വാർത്തകൾക്ക് വിരാമമിട്ട് ജേക്കബ് തോമസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഉദ്യോഗസ്ഥ വേഷം അഴിച്ചുവെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും ഉടന്‍ ഒരു പാര്‍ട്ടിയില്‍ ചേരുമെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജേക്കബ് തോമസ് സ്ഥിരീകരിച്ചു.
1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കി നിൽക്കെയാണ് ഇങ്ങനെയൊരു സുപ്രധാന തീരുമാനം എടുക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്നതിനെതിരെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.
അഴിമതിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായാണ് മത്സരിക്കുന്നതെന്നും മധ്യതിരുവിതാംകൂറിലും മലബാര്‍ മേഖലയിലുമായി രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് ആലോചനയെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതിനാല്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയേക്കുമെന്നും മുൻപ് റിപ്പോർട്ടുകൾ [ഉറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രീയകേരളത്തെ അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ജേക്കബ് തോമസ് രംഗത്തെത്തിയത്.
അതേസമയം സ്വതന്ത്രനാകില്ലന്നും വ്യക്തമായ രാഷ്ട്രീയ പാർട്ടിക്ക് ഒപ്പമാകും താന്‍ ഉണ്ടാകുകയെന്നും അദേഹം പറഞ്ഞു. ഇക്കാലയളവിൽ താൻ പിന്തുടർന്ന മൂല്യബോധത്തിൽ ഊന്നിയുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെയാകും ഭാഗമാകുക. എന്നാൽ ഏത് പാർട്ടിയുടെ ഭാഗമാണന്ന് അദേഹം വെളിപ്പെടുത്തിയില്ല. ഗ്രൗണ്ട് വർക്കുകൾ വേണ്ടത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ തീരുമാനത്തിൽ പൂര്‍ണ പ്രതീക്ഷയുണ്ട്. രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി ഇതിനുമുന്‍പ് ചിന്തിച്ചിട്ടില്ല. ജനസേവനം മാത്രമായിരുന്നു മനസ്സിൽ.എന്നാൽ ഈ തീരുമാനം എടുത്തുചാടി എടുത്തതല്ല. സിവിൽ സർവീസ് ഏറെ ആഗ്രഹിച്ച് ലഭിച്ചതാണ്. അതിലൂടെ ലക്ഷ്യമിട്ടത് ജനസേവനം മാത്രമാണ്. ജോലി രാജിവച്ച ശേഷമായിരിക്കും രാഷ്ട്രീയ പ്രവേശനം. സർവീസിലിരുന്ന സമയത്ത് പലരും തന്നെ ജോലി ചെയ്യാൻ സമ്മതിച്ചില്ലന്നും അദേഹം പറഞ്ഞു. ബുധാനാഴ്ചയോടെ രാഷ്ട്രീയ പ്രവേശത്തിന്റെ കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
എത്ര ഉന്നതനാണെങ്കിലും തുല്യ നീതി ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജേക്കബ് തോമസ്പറയുന്നു. ടി.ഒ.സൂരജിന്റെ കേസില്‍ സെക്രട്ടറിയേറ്റിനുള്ളിൽ കയറി റെയ്ഡ് നടത്തിയത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടമായി ജേക്കബ് തോമസിന്റെ പലനീക്കങ്ങളും വിലയിരുത്തപ്പെട്ടു. 2015-2016 കാലഘട്ടങ്ങളിൽ 3 ഷോക്കോസ് നോട്ടീസുകൾ തുടരെ തന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ്. തന്നെ ജനവിരുദ്ധനാക്കിയത് ഉമ്മൻ ചാണ്ടിയാണന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി നല്ല അടുപ്പത്തിലാണന്നും അദേഹം പറഞ്ഞു.
കേരള കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്പെന്‍ഷനിലാണ്. തിരുവനന്തപുരം ഗാന്ധി സ്മാരക നിധിയില്‍ 2017 ഡിസംബറില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ ‘ഓഖി’ രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്പെന്‍ഷന്‍. ആറു മാസം കഴിഞ്ഞപ്പോള്‍ പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ സസ്പെന്‍ഷന്‍ ലഭിച്ചു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കേ ഡ്രജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പേരിലാണ് മൂന്നാമത്തെ സസ്പെന്‍ഷന്‍ ലഭിച്ചത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഒരു മാസത്തില്‍കൂടുതല്‍ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാരിനും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനും പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.
https://www.facebook.com/Malayalivartha
























