ബിജെപിയെ ഒറ്റ അക്കത്തിൽ ഒതുക്കും ; കര്‍ണാടകത്തില്‍ ബി.ജെ.പിയെ ഒറ്റ അക്കത്തില്‍ ഒതുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍

കര്‍ണാടകത്തില്‍ ബി.ജെ.പിയെ ഒറ്റ അക്കത്തില്‍ ഒതുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. കോഴ നല്‍കി കോണ്‍ഗ്രസ് എം.എല്‍.എമാരെ കൈക്കലാക്കാന്‍ ബി.ജെ.പിയുടെ ശ്രമം തുടരുകയാണ്. എന്നാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സംഖ്യത്തില്‍ താഴെ തട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി കൂടിയായ അദേഹം പറഞ്ഞു.
ബി.ജെ.പിയുടെ തന്ത്രങ്ങളെല്ലാം തകര്‍ത്ത് കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരുണ്ടാക്കുന്നതിന് ചുക്കാന്‍ പിടിച്ച നേതാവ്. കര്‍ണാടക കോണ്‍ഗ്രസില്‍ പുതിയ നായകനായി വളരുന്ന ഡി.കെ. ശിവകുമാര്‍ഈ തിരഞ്ഞെടുപ്പിലെ ലക്ഷ്യം പ്രഖ്യാപിക്കുന്നു.
ബി.ജെ.പിക്കെതിരായ മുഖ്യ ആയുധമായി ജെ.ഡി.എസ് സഖ്യത്തെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന അദേഹം സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന് സമ്മതിച്ചു. പക്ഷെ തകരില്ല. പണം കൊടുത്ത് അധികാരം പിടിക്കുന്ന നാടകങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷവുമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കോഴക്കളിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനില്‍ക്കുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച് രാജ്യത്തെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരിലൊരാളായ ഇദ്ദേഹം മറുതന്ത്രം പയറ്റിത്തുടങ്ങി.തിരഞ്ഞെടുപ്പിന് ശേഷം ഇടത് പക്ഷത്തിന്റെ ഹൃദയം തകരുമെന്ന് പ്രഖ്യാപിച്ച് സി.പി.എമ്മിനെ ആക്രമിച്ചാണ് അദ്ദേഹം അവസാനിപ്പിച്ചത്.
കര്‍ണാടയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിനും ബിജെപിയുടെ പതനത്തിനും ചുക്കാന്‍ പിടിച്ചത് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഡി.കെ.ശിവകുമാറാണ്. എംഎല്‍എമാരെ സുരക്ഷിത താവളത്തിലേക്കു മാറ്റിയതും തന്ത്രങ്ങള്‍ മെനഞ്ഞതും പ്രവര്‍ത്തകരുടെ 'ഡി.കെ'യാണ്. ഇതാദ്യമായല്ല ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ സംരക്ഷിക്കുന്നത്. മഹാരാഷ്ട്രയിലെ വിലാസ് റാവു ദേശ്മുഖിന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടില്‍ സംരക്ഷിച്ചത് ഡി.കെ. ശിവകുമാറായിരുന്നു. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായ രാജ്യസഭാ സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാന്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലെ റിസോര്‍ട്ടില്‍ സംരക്ഷിച്ചതും ഡികെയായിരുന്നു.
2002 ല്‍ വിലാസ് റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ അദ്ദേഹം കര്‍ണാടകയിലെ നേതാവ് എസ്.എം.കൃഷ്ണയുടെ സഹായം തേടുകയായിരുന്നു. കൃഷ്ണ ദൗത്യം ഡി.കെ. ശിവകുമാറിനെ ഏല്‍പ്പിച്ചു. ഇപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കാണ് ഡികെ മഹാരാഷ്ട്രയിലെ എംഎല്‍എമാരെ കൊണ്ടുപോയത്. ഒരാഴ്ച അവരെ അവിടെ താമസിപ്പിച്ചു. വിശ്വാസ വോട്ടെടുപ്പിന്റെ അന്ന് അവരെ മുംബൈയിലേക്ക് കൊണ്ടുപോയി. കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. ഇതോടെ ശിവകുമാറെന്ന പേര് ദേശീയതലത്തില്‍ ശ്രദ്ധേയമായി. ഗാന്ധി കുടുംബവുമായുള്ള ബന്ധവും ഇതോടെ ദൃഢമായി.
സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ബിജെപി ശ്രമിച്ചപ്പോഴും രക്ഷകനായത് ഡി.കെ. ശിവകുമാറാണ്. കൂറുമാറ്റം ഭയന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്കു മാറ്റി. ആകെയുള്ള 57 എംഎല്‍എമാരില്‍ ആറു പേര്‍ പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കുകയും ഇവരില്‍ മൂന്നുപേര്‍ ബിജെപിയില്‍ ചേരുകയും ചെയ്തതോടെയാണ് ചോര്‍ച്ച ഒഴിവാക്കാന്‍ എംഎല്‍എമാരെ അഹമ്മദാബാദില്‍നിന്നു വിമാനമാര്‍ഗം ബെംഗളൂരുവിലെത്തിച്ചത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. പിന്നാലെ ഡി.കെ.ശിവകുമാറിന്റെയും ബന്ധുക്കളുടെയും അടുപ്പക്കാരുടെയും സ്ഥാപനങ്ങളിലും വീടുകളിലും ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ് നടന്നു. തിരിച്ചടിയായി കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പൊടിതട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരും ശ്രമിച്ചു.
ശിവകുമാറിനെതിരെ രണ്ടു ദിവസം തുടര്‍ന്ന റെയ്ഡില്‍ ഡല്‍ഹി, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നായി 11.43 കോടി രൂപയാണ് കണ്ടെടുത്തത്. ശിവകുമാറിന്റെ സദാശിവനഗറിലെ വസതിയിലെ ലോക്കറുകളുടെ രഹസ്യ പാസ്വേഡ് പറയാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പൂട്ടുകള്‍ പൊളിച്ചാണ് രേഖകള്‍ പുറത്തെടുത്തത്. ശിവകുമാര്‍ കീറിയെറിഞ്ഞ ഡയറിത്താളുകളില്‍ നിന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനു മൂന്നു കോടി രൂപ നല്‍കിയെന്ന രേഖ കണ്ടെത്തിയതായി അന്ന് അഭ്യൂഹങ്ങള്‍ പരന്നു. ഇതിനെയെല്ലാം അതിജീവിച്ച് കരുത്തനായ നേതാവായി ഡി.കെ.ശിവകുമാര്‍ കര്‍ണാടകയില്‍ തുടര്‍ന്നു. അതിനിടയിലാണ് മൂന്നാമതും കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംരക്ഷണം ഡികെയിലേക്കെത്തുന്നത്.
ഗൗഡ കുടുംബത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് 57കാരനായ ഡി.കെ.ശിവകുമാര്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ വളര്‍ന്നത്. 1989ല്‍ സത്തനൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 1990ല്‍ ബംഗാരപ്പ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം ശിവകുമാറിന് ജയില്‍മന്ത്രിയുടെ ചുമതല നല്‍കി. പിന്നീട് ദേവെഗൗഡ സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ ചുരുക്കം കോണ്‍ഗ്രസ് നേതാക്കളിലൊരാളായി മാറി. എസ്.എം.കൃഷ്ണ മുഖ്യമന്ത്രിയായപ്പോള്‍ ശിവകുമാര്‍ നഗരവികസന മന്ത്രിയായി. 2002 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേവെഗൗഡയ്‌ക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടു.
സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ശിവകുമാര്‍ ഒതുക്കപ്പെട്ടു. എന്നാല്‍ നേതൃത്വത്തിനെതിരെ പരാതി പറഞ്ഞില്ല. 2014ല്‍ ഊര്‍ജമന്ത്രിയായി. 2017ല്‍ കര്‍ണാടക പിസിസി പ്രസിഡന്റാകാനുള്ള അവസരം ലഭിച്ചെങ്കിലും സിദ്ധരാമയ്യ എതിര്‍ത്തതിനാല്‍ നടന്നില്ല. അപ്പോഴും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനെതിരെയും സിദ്ധരാമയ്യയ്‌ക്കെതിരെയും ഒന്നും പറയാതെ ശിവകുമാര്‍ പാര്‍ട്ടിയില്‍ തുടര്‍ന്നു. ഇപ്പോള്‍ വളരെ നിര്‍ണായകമായൊരു ഘട്ടത്തില്‍ ബിജെപിയുടെ തന്ത്രങ്ങളെ തോല്‍പ്പിച്ച് ഡികെ വീണ്ടും കോണ്‍ഗ്രസിന്റെ രക്ഷകനാകുന്നു.
https://www.facebook.com/Malayalivartha























